ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി, അദേഹം ബോധംകെട്ടു വീണു, പ്രതികരണവുമായി ഇപി ജയരാജൻ
കണ്ണൂർ: നിയമസഭാ കേസിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇപി ജയരാജൻ. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുളള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ കേസിലെ പ്രതികളായ മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ എംഎൽഎ അടക്കമുളളവർ വിചാരണ നേരിടേണ്ടി വരും.
കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്തിയോ എന്നറിയില്ലെന്നും കോടതിയെ സത്യം ബോധ്യപ്പെടുത്തണം എന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. സഭയിൽ മസിൽ പവർ ഉപയോഗിച്ച് കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ച ഭരണപക്ഷ അംഗങ്ങൾക്കെതിരെ ഒരു നടപടിയുമില്ല. പ്രതിപക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്. നീതിപൂർവമായ സമീപനമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് എന്നും ഇപി ജയരാജൻ വ്യക്തമാക്കി.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

യു ഡി എഫ് ഭരണകാലത്തെ അഴിമതികൾക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കവെ ഭരണകക്ഷി എംഎൽഎയായ ശിവദാസൻ നായർ അടക്കമുള്ളവർ വെല്ലുവിളികളുമായി പ്രതിപക്ഷത്തെ ആക്രമിക്കാൻ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയെന്ന് ഇപി ജയരാജൻ ചൂണ്ടിക്കാട്ടി. ഈ നീക്കങ്ങളെ അപലപിക്കാൻ തയ്യാറാകാത്ത സ്‌പീക്കർ അക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. തുടർന്ന്, വലിയ ബഹളമായി. പ്രശ്നത്തിൽ ഇടപെടാതെ സ്പീക്കർ സഭ വിട്ടുപോയി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഇതിനു കൂട്ടുനിന്നു എന്നും ജയരാജൻ ആരോപിക്കുന്നു.
യു ഡി എഫ് എംഎൽഎമാർ എൽ ഡി എഫിന്റെ വനിതാ എംഎൽഎമാരെ ആക്രമിച്ചു. ഒരു കോൺഗ്രസ് എം എൽ എ യുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ വനിത എംഎൽഎയ്ക്ക് കൈക്ക് കടിയ്ക്കേണ്ടി വന്നു. ഈ അതിക്രമങ്ങൾ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്. വി. ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരായ 6 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു. ഭരണകക്ഷി എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു എന്നും ഇപി ജയരാജൻ ആരോപിച്ചു. സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടർനടപടികൾ ആലോചിക്കും. നിയമ നിർമ്മാണ സഭയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകും എന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications