'കൊടിയേരിക്കും പിണറായിക്കും രോഗം വന്നാൽ അതും രാഷ്ട്രീയ ആയുധം', വിമർശിച്ച് എം വിജിൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ തുടർ ചികിത്സയ്ക്ക് വേണ്ടിയാണ് കോടിയേരി അവധിയെടുത്തത് എന്ന് പാർട്ടി വിശദീകരിക്കുന്നു.
എന്നാൽ ബിനീഷ് കോടിയേരി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുളള തീരുമാനം എടുത്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരാളുടെ രോഗാവസ്ഥയെ പോലും സിപിഎമ്മിനെ ആക്രമിക്കാനുളള അവസരമാക്കുന്നത് തികഞ്ഞ അശ്ലീലം ആണെന്ന് മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പ്രതികരിച്ചു.

കാൻസർ തുടർചികിത്സക്ക്
എം വിജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ കാൻസർ തുടർചികിത്സക്കായി അവധിയിൽ പ്രവേശിക്കുന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്ന രീതി ശ്രദ്ധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രോഗ ചികിത്സയുമായി ബന്ധപ്പെട്ട് പാർട്ടി പൊതു വേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത ആളാണ് കോടിയേരി എന്നു അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങൾ.

ഈ കാഴ്ച തികഞ്ഞ അശ്ലീലം
എന്നാലും സിപിഎംനെ രാഷ്ട്രീയമായി അക്രമിക്കാനുള്ള അവസരമായി 66 വയസുള്ള ഒരാളുടെ രോഗവസ്ഥയെ പോലും മാറ്റുന്ന കാഴ്ച തികഞ്ഞ അശ്ലീലമാണ്.
കോടിയേരിയുടെ രോഗത്തെ നിസാരമാക്കി സിപിഎംനെ അക്രമിക്കുന്നവരുടെ അറിവിലേക്കായി കൊച്ചി കാൻസർ റിസർച് സെന്റർ സൂപ്രണ്ട് ഡോ. പി ജി ബാലഗോപാലിന്റെ വാക്കുകൾ ചേർക്കുന്നു.

രണ്ടാമതും വരാനുള്ള സാധ്യത കൂടുതൽ
"ചികിത്സാക്രമം പോലെ തന്നെ പ്രധാനമാണ് ശേഷമുള്ള പുനരധിവാസവും തുടർചികിത്സയും. കൃത്യമായ പുനരധിവാസവും തുടർ ചികിത്സയുമില്ലെങ്കിൽ കാൻസർ രണ്ടാമതും വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സയ്ക്ക് ശേഷമുള്ള ആദ്യ രണ്ട് വർഷത്തിലാണ് ഈ സാധ്യത കൂടുതൽ. അഞ്ച് വർഷം വരെയെങ്കിലും തുടർ ചികിത്സകളും പരിശോധനയും നടത്തണം. അതിനിടെ പരിശോധനകളുടെ ഇടവേളകൾ കൂട്ടി പതിയെ പരിശോധനകൾ നിർത്താം"

നിരാശയോട് കൂടി പറയട്ടെ
ഇതൊന്നും നിങ്ങൾക്ക് അറിയാത്തതല്ല എന്നുറപ്പുണ്ട്. എങ്കിലും കൊടിയേരിക്കും പിണറായിക്കും മറ്റേതെങ്കിലും സിപിഎം നേതാക്കൾക്കും രോഗം വന്നാൽ അതും രാഷ്ട്രീയ ആയുധമായി അവരെ ആക്രമിക്കാൻ ഉപയോഗിക്കാം എന്ന ജീർണിച്ച മാധ്യമ സംസ്കാരമാണ് ആദ്യം ചികിൽസിക്കേണ്ടത്, അല്പം നിരാശയോട് കൂടി പറയട്ടെ: കേരളം കുറച്ചു കൂടെ മികച്ച മാധ്യമങ്ങളെ അർഹിക്കുന്നുണ്ട് പ്രിയപ്പെട്ട സഖാവ് കോടിയേരി എത്രയും പെട്ടന്ന് പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്ന് ആശംസിക്കുന്നു''.












Click it and Unblock the Notifications