സംസ്ഥാന പൊലീസിൽ സ്ഫോടനാത്മക സാഹചര്യം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള പൊലീസിൽ സ്ഫോടനാത്കമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നിയമവിരുദ്ധമായി ഒരു ഡിജിപിയെ മാറ്റിയത് മുതൽക്കാണ് ഈ സാഹചര്യം സംജാതമായത്.അനഭിലഷണീയമായ പ്രവണതകൾ കാരണം ക്രമസമാധാനനില പാടെ തകർന്നിരിക്കുകയാണ്.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി തീർത്തും പരാജയമാണ്. പൊലീസിന്റെ പരമ്പരാഗത സംവിധാനത്തിൽ വരുത്തിയ മാറ്റവും രാഷ്ട്രീയ വത്കരണവും കാര്യക്ഷമതയില്ലാത്തവരും ദുഷ്പേരുള്ളവരും പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കഴിയാത്തവരുമായ ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതല ഏൽപ്പിച്ചതുമാണ് പൊലീസിന്റെ സൽപ്പേര് കളഞ്ഞത്.പൊലീസ് അസോസിയേഷനുകളാണ് ഇപ്പോൾ സ്റ്റേഷനുകൾ ഭരിക്കുന്നത്.എസ്.പി.മാർക്ക് പോലും പൊലീസുകാരെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ.സി.ഐ മാർക്ക് സ്റ്രേഷൻ ചുമതല നൽകിയതാണ് പ്രധാന പ്രശ്നം.സൂപ്പർവൈസറി ജോലികൾ നിർവഹിക്കാൻ ആളില്ലാത്ത സ്ഥിതിയായി.എസ്.ഐ മാർ നിഷ്ക്രിയരായി.സംഘർഷാവസ്ഥ നിലവിലുള്ള മലബാർ മേഖലയിലെ എ.ഡി.ജി.പി റിട്ടയർ ചെയ്തിട്ട് 12 ദിവസമായിട്ടും പകരം ആളെ നിയമിച്ചില്ല.എ.ഡി.ജി.പിമാർ വേണ്ടെന്ന് സർക്കാർ തീരുമാനിക്കാൻ പോകുന്നതായി അറിയുന്നു.ഇത് അപകടകരമായ നീക്കമാണ്.
അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ഫസൽ വധക്കേസിൽ പുനരന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം.ചില സി.പി.എം നേതാക്കൾ പ്രതിസ്ഥാനത്ത് എത്തുമെന്ന ഘട്ടത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടെന്നാണ് ഇപ്പോൾ എസ്.പി.റാങ്കിലുള്ള രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്.കേസ് അന്വേഷിച്ച സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പർപ്പിച്ച സാഹചര്യത്തിൽ പുനരന്വേഷണം ഏത് ഏജൻസിയെ ഏൽപ്പിക്കണമെന്നത് സർക്കാർ തീരുമാനിക്കണം.എത്രകാലം കഴിഞ്ഞാലും പുനരന്വേഷണം നടത്തിയ ചരിത്രം കേരളത്തിലുണ്ട്.
വരാപ്പുഴ കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തയ്യാറാവാത്തത് അന്വേഷണം സി.പി.എം നേതൃത്വത്തിലേക്ക് എത്തുമെന്ന് ഭയന്നാണ്.സംഭവത്തിൽ സി.പി.എം ജില്ലാ കമ്മിറ്രിയുടെയും പ്രാദേശിക നേതൃത്വത്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന് ശ്രീജിത്തിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.സി.പി.എം നേതാവിന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്ന് ആരോപണമുയർന്നിരുന്നു.തെളിവ് നശിപ്പിക്കാൻ ആവശ്യത്തിന് സമയം കൊടുത്തിട്ട് എസ്.പിയെ മാറ്റിയതുകൊണ്ട് കാര്യമില്ല.വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് എസ്.പിയെ രക്ഷിക്കാനാണ്.യൂണിഫോം പോലുമില്ലാതെ എത്തിയവർ ശ്രീജിത്തിനെ പിടികൂടാൻ ആരു പറഞ്ഞു,ഇതിന് ടൈഗർ ഫോഴ്സിന് ആര് അധികാരം കൊടുത്തു തുടങ്ങിയ കാര്യങ്ങൾക്കൊന്നും മറുപടി ഇല്ല.
ഡിജിപിയും ഉപദേശകരും ചേർന്നാണ് മുഖ്യമന്ത്രിയെ കുഴിയിലിറക്കുന്നത്.നിരവധി കേസുകളിൽ കോടതിയുടെ രൂക്ഷ വിമർശനം പൊലീസിന് കേൾക്കേണ്ടിവന്നത് ഇതിനാലാണെന്നും ചെന്നിത്തല പറഞ്ഞു.