രജേഷ് പോൾ 16-ാം വയസ്സിൽ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് വെളിപ്പെടുത്തൽ; പരാതി മുഖ്യമന്ത്രിയുടെ മുന്നിൽ
കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്ന രൂപേഷിനും രജേഷ് പോളിനും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായവര്‍ ആയിരുന്നു വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്.
ഇപ്പോള്‍ മറ്റൊരു യുവതി കൂടി രജേഷ് പോളിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 16-ാം വയസ്സില്‍ രജേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
തന്റെ സ്വകാര്യ. ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മാനസികമായി തളര്‍ന്നുവെന്നും ആത്മഹത്യയുടെ വക്കില്‍ എത്തിയെന്നും ആണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
16-ാം വയസ്സില്‍ നടന്ന സംഭവം ആയതുകൊണ്ട് തന്നെ ഇത് പോക്‌സോയുടെ പരിധിയില്‍ ആണ് വരിക. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തക കെകെ ഷാഹിന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ സംസ്ഥാന യുവജന കമ്മീഷനും ഇടപെട്ടിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യുവജന കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.