ലക്ഷ്മി നായരുടെ ഫേസ്ബുക്ക് ലൈവിന് പൂരത്തെറി...വാദങ്ങളെ പൊളിച്ചടുക്കി കയ്യില്‍ക്കൊടുത്ത് പിള്ളേര്‍
ലക്ഷ്മി നായരുടെ ഫേസ്ബുക്ക് ലൈവിന് രൂക്ഷമായ പ്രതികരണങ്ങള്‍
തിരുവനന്തപുരം: മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ലൈവ്. ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്നതിനിടെയാണ് ലക്ഷ്മി നായര്‍ തത്സമയ പ്രതികരണവുമായി രംഗത്ത് എത്തിയത്.
കോളേജ് മാനേജ്‌മെന്റിനെ ന്യായീകരിച്ചു കൊണ്ടാണ് മുഴുവന്‍ സമയവും ലക്ഷ്മി നായരുടെ പ്രതികരണം. ലൈവിന് താഴെ തെറിവിളികളും എതിര്‍വാദങ്ങളും നിറയുകയായിരുന്നു.
കോളേജിലെ സമരം ന്യായമായ വിഷയങ്ങള്‍ക്കല്ല എന്നാണ് ലക്ഷ്മി നായര്‍ വാദിക്കുന്നത്. പ്രിന്‍സിപ്പലായ തന്നെ മാത്രം ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള സമരമാണ് ലോ അക്കാദമിയില്‍ നടക്കുന്നത് എന്നാണ് ലക്ഷ്മി നായരുടെ വാദം. ന്യായമായ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കാമെന്നു പറഞ്ഞിട്ടും സമരം നീട്ടുന്നുവെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു.
കത്തിമുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാം എന്ന് കരുതിയാല്‍ വിട്ടുകൊടുക്കില്ലെന്നും ലക്ഷ്മി നായര്‍ പറയുന്നു. സമരത്തിന് നടക്കുന്നവര്‍ പലരും ഇന്റേണല്‍ മാര്‍ക്ക് പ്രശ്‌നമുള്ളവരും ഹാജര്‍ ഇല്ലാത്തവരുമാണ്. അതുകൊണ്ടാണ് അവര്‍ തനിക്കെതിരെ തിരിഞ്ഞതെന്നും ലക്ഷ്മി നായര്‍ ആരോപിക്കുന്നു.
കുട്ടികളെ വഴക്കുപറയുന്നത് അവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും സമരം നടത്തി കോളേജിന്റെ അഫിലിയേഷന്‍ കളഞ്ഞാല്‍ നഷ്ടം കുട്ടികള്‍ക്ക് തന്നെയാണെന്നും ലക്ഷ്മി നായര്‍ പറയുന്നു. സമരം ഇപ്പോള്‍ കുട്ടികളുടെ കയ്യില്‍ നിന്നും മറ്റൊരു തലത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്നും അവര്‍ പറയുന്നു.
തനിക്കെതിരെ ഉ്‌ളള ജാതി അധിക്ഷേപം സംബന്ധിച്ച ആരോപണങ്ങളെയും ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. താന്‍ ഒരിക്കലും കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. 27 വര്‍ഷമായി തന്നെ അറിയുന്നവര്‍ ഈ ആരോപണം വിശ്വസിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ ക്യാമറയുണ്ടെന്നും അതിന്റെ ദൃശ്യങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് കാട്ടിക്കൊടുത്തുവെന്നും ഉള്ള ആരോപണങ്ങളെ ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. വാര്‍ഡന്റെ കയ്യിലുള്ള ദൃശ്യങ്ങള്‍ തനിക്ക് മൊബൈലില്‍ ലഭിക്കില്ലെന്നും ലക്ഷ്മി നായര്‍ വിശദീകരിക്കുന്നു.
വിദ്യാര്‍ത്ഥിനിയെ അസഭ്യം പറയുന്ന ഓഡിയോയും ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. ഇക്കാലഘട്ടത്തിൽ അത്തരം ഓഡിയോകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും ലക്ഷ്മി നായര്‍ പറയുന്നു.
ലക്ഷ്മി നായരുടെ ന്യായീകരണങ്ങളെ പച്ചത്തെറി വിളിച്ചാണ് പലരും എതിരേറ്റിരിക്കുന്നത്. ലക്ഷ്മി നായരുടെ ലൈവ് സംപ്രേഷണം ചെയ്തതിന് മാതൃഭൂമിയെ തെറിവിളിക്കുന്നവരും കുറവല്ല.
തെറിവിളികള്‍ക്കപ്പുറം ലക്ഷ്മി നായരുടെ വാദങ്ങള്‍ പൊളിച്ചടുക്കുന്ന എതിര്‍വാദങ്ങളും നിരവധിയാണ് ഉയര്‍ന്നു വന്നത്. ലക്ഷ്മി നായര്‍ രാജി വെച്ച് പുറത്ത് പോയതിന് ശേഷം ന്യായീകരിച്ചാല്‍ മതിയെന്നാണ് ചിലരുടെ കമന്റ്.
പ്രിന്‍സിപ്പലിനെ കുറിച്ച് കുട്ടികള്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും എന്തെങ്കിലും കാര്യമുണ്ടാകുമെന്നും കമന്റുകള്‍ വരുന്നു. ഇത്രയും വലിയ സംഭവം സംഘടിപ്പിച്ചവര്‍ മണ്ടന്മാരല്ലെന്നും കമന്റുകളുണ്ട്.
വ്യക്തിപരമായ ആക്രമണങ്ങളും കണക്കിനുണ്ട്. പുതിയ സരിതാ നായര്‍ എന്നൊക്കെയാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം ന്യായങ്ങള്‍ കൈരളിയില്‍ ചെന്ന് പറഞ്ഞാല്‍ മതിയെന്നും ചിലര്‍ പറയുന്നു.