'നാളെ ഒരാൾ ഗാന്ധിയെ കൊന്നത് നെഹ്‌റുവാണെന്ന് പറഞ്ഞു സിനിമയെടുത്താൽ'? മാലികിനെതിരെ പികെ ഫിറോസ്
ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷ് നാരായണൻ ചിത്രം മാലിക് വൻ കയ്യടികൾ നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനും താരങ്ങളുടെ പ്രകടനത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നതിനൊപ്പം മാലിക് ചർച്ച ചെയ്യുന്ന രാഷ്ട്രീയം വിമർശന വിധേയമാകുന്നുണ്ട്.
ഭീമാപ്പള്ളി വെടിവെപ്പിനെ പശ്ചാത്തലമാക്കി എടുത്തിരിക്കുന്ന ചിത്രം അന്നത്തെ ഇടത് സർക്കാരിനെ വെള്ളപൂശുന്നു എന്നുളളതാണ് പ്രധാന ആരോപണം. മാത്രമല്ല ചിത്രം ഇസ്ലാമോഫോബിക് ആണെന്നും ആരോപണം ഉയരുന്നു. മാലികിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത് വന്നിരിക്കുകയാണ്

പികെ ഫിറോസിന്റെ പ്രതികരണം: '' 'മാലിക്' ചരിത്ര വൈരുദ്ധ്യങ്ങൾ വിളമ്പുകയും ചിലരെ വെള്ളപൂശുകയും ചെയ്തുവെന്ന യാഥാർത്ഥ്യം പറയാതിരിക്കാൻ വയ്യ. മലയാള സിനിമയിലെ ദളിത്, സ്ത്രീ, മുസ്ലിം വിരുദ്ധത ഒട്ടേറെ തവണ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. മാലികിലും അത്തരം സന്ദർഭങ്ങൾ ഉണ്ടെന്നത് അല്പം ഗൗരവത്തിൽ തന്നെയാണ് കാണേണ്ടത്. ബീമാപള്ളി വെടിവെപ്പിന്റെ പിന്നാമ്പുറം അറിയാത്ത ഒരാളുടെ മനസ്സിൽ വസ്തുതാ വിരുദ്ധമായ തീർപ്പുകൾ കുത്തിവെക്കാൻ പോന്ന വളച്ചൊടിക്കലുകൾ ഈ സിനിമയിലുണ്ട്.

വി.എസ് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്താണ് ഈ കൂട്ടക്കൊല നടക്കുന്നത്. പക്ഷേ അവരെ കുറിച്ചോ, അന്നത്തെ സർക്കാരിനെ കുറിച്ചോ വ്യംഗ്യമായിട്ടു പോലും ഒരു പരാമർശം പോലുമില്ല. ഇടത് ബാന്ധവം ഒരിക്കലും സംശയിക്കാൻ വകയില്ലാത്ത വിധം ഒരു മന്ത്രിയെ മാത്രം പ്രതിഷ്ഠിച്ചുവെച്ച്, അയാൾ പ്രതിനിധീകരിക്കുന്ന ഒരു സമുദായത്തെ ആകമാനം സംശയ മുനയിൽ നിർത്തുകയാണ് സിനിമ. ഇതുവഴി സാമുദായിക രാഷ്ട്രീയ സംഘാടനം നാടിനാപത്താണെന്ന് പറഞ്ഞുവെച്ച് ഒരു പൊതുബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

ആയുധം കയ്യിലെടുത്ത് പോലീസിന് നേരെ വെടിവെക്കുന്നവർ, ദുരന്തമുഖത്ത് പള്ളി ഗേറ്റ് അടച്ചുവെച്ച് ഇതര സമുദായക്കാരെ തടയുന്ന, ഒടുക്കം തോക്കെടുത്ത് നടൻ പേടിപ്പിച്ചാൽ മാത്രം ഗേറ്റ് തുറക്കാൻ സമ്മതിക്കുന്നവർ എന്നിങ്ങനെ കേരളത്തിന്റെ സാമാന്യ സാമൂഹിക, സാമുദായിക സ്ഥിതിയോട് ഒരുതരത്തിലും നീതി പുലർത്താത്ത ആവിഷ്‌ക്കാരങ്ങൾ ഇതിൽ ധാരാളമുണ്ട്. വെള്ളപ്പൊക്ക സമയത്ത് പള്ളിവാതിലുകൾ മലർക്കെ തുറന്നിട്ട വാർത്തകൾ വായിച്ച കേരളീയരുടെ മുമ്പിലാണ് മറിച്ചൊരു പൊതുബോധ നിർമ്മിതിക്ക് സിനിമ ശ്രമിക്കുന്നത്.

സിനിമയുടെ ഇതിവൃത്തം ബീമാപള്ളി അല്ലെന്നാണ് ഇപ്പോൾ സംവിധായകൻ അവകാശപ്പെടുന്നത്. കാണുന്നവർക്കറിയാം, പശ്ചാത്തലമെന്താണെന്ന്. സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് സിനിമ എന്നാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ നാളെ ഒരാൾ ഗാന്ധിയെ കൊന്നത് നെഹ്‌റുവാണെന്ന് പറഞ്ഞു സിനിമയെടുത്താൽ അതും ഈ സ്വാതന്ത്ര്യത്തിന്റെ പരിധി നൽകി നമുക്ക് മറക്കേണ്ടി വരില്ലേ? ഈ ചരിത്ര വക്രീകരണത്തിന്റെ കാരണം താനൊരു ഇടത് അനുഭാവിയാണെന്ന് പറഞ്ഞ് സംവിധായകൻ തന്നെ വെളിപ്പെടുത്തി. കാരണം കൃത്യമാണ്.

യാഥാർത്ഥ്യങ്ങൾ അവതരിപ്പിച്ച് മറിച്ചൊരു സിനിമയെടുത്താൽ, എത്രവലിയ സംവിധായകൻ ആണെങ്കിലും അത് അട്ടത്ത് കിടക്കും. ഇടത് ലോബിയുടെ ആക്രമണം ഭയന്നാണ് മെക്‌സിക്കൻ അപാരതയെന്ന സിനിമ യഥാർത്ഥ ചരിത്രത്തിന് വിരുദ്ധമായി കെ.എസ്.യുകാരനായ ജിനോയുടെ വിജയ കഥ എസ്എഫ്‌ഐയുടെ കഥയാക്കി അവതരിപ്പിച്ചത്. എന്നിട്ടാണത്രെ ഈ സിനിമയെടുക്കാൻ നിർമ്മാതാക്കൾ പോലും സമ്മതിച്ചത്. മഹേഷിന് സംഭവിച്ചത് ഒന്നുകിൽ ഈ ഭയമാണ്. അല്ലെങ്കിൽ ചരിത്രത്തെ കുരുതി കൊടുക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്.

എന്നിട്ട് 'ഭരണകൂടം സമ്മതിച്ച് പോലീസ് നടത്തിയ കൂട്ടക്കൊല' എന്ന് അവസാനം ജോജു ജോർജിലൂടെ പറഞ്ഞുവെക്കുന്നു. അതും, മനസ്സില്ലാ മനസ്സോടെ പടം കഴിഞ്ഞ് സംവിധായകന്റെ പേരും എഴുതിക്കാണിച്ച ശേഷം മാത്രം. തിയേറ്ററിന് പകരം ഒ.ടി.ടി ആയതുകൊണ്ട് മാത്രം ബ്ലൂപ്പേഴ്സ് കാണാൻ താല്പര്യമുള്ളവർ തുടർന്നതു കൊണ്ട് യാദൃച്ഛികമായി അത് കണ്ടാലായി. ഏതായാലും ബീമാപ്പള്ളി സംഭവത്തിലെ ഉത്തരവാദികളെ വീണ്ടും സമൂഹമധ്യേ ചർച്ചക്ക് വിധേയരാക്കിയ മഹേഷിനും ടീമിനും നന്ദി അറിയിക്കുന്നു''.












Click it and Unblock the Notifications