ഇത് ഭക്തരെ തല്ലാൻ വന്ന ഡിവൈഎഫ്ഐ ഗുണ്ടയല്ല; പോലീസാണ് , ഒരു സോഷ്യൽ മീഡിയ നുണകൂടി പൊളിഞ്ഞു...
Recommended Video

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ശബരിമലയിലെ ആചാരങ്ങളെ ഒരു വിഭാഗം ചോദ്യം ചെയ്തപ്പോൾ മറുവിഭാഗം സുപ്രീംകോടതി വിധി ആചാരങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും വാദിച്ചു. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾക്ക് വേദിയായത് സാമൂഹ്യമാധ്യമങ്ങളാണ്.
വസ്തുതകൾക്കൊപ്പം നിരവധി വ്യാജ പ്രചാരണങ്ങളും സജീവമായിരുന്നു. സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ജസ്റ്റിക് ദീപക് മിശ്രയുടെ ശരീരം തളർന്നുവെന്ന് തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച മറ്റൊരു വ്യാജ പ്രചാരണംകൂടി പൊളിഞ്ഞുവീണിരിക്കുകയാണ്. പോലീസ് വേഷത്തിലെത്തിയ ഡിവൈഎഫ്ഐ ഗുണ്ട എന്ന അടിക്കുറുപ്പോടെ പ്രചരിച്ച ഒരു ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്.

ഡിവൈഎഫ്ഐ ഗുണ്ട
ആര്യനാടുള്ള ഡിവൈഎഫ്ഐ പ്രവർത്തകൻ വല്ലഭ ദാസ് പോലീസ് വേഷത്തിൽ ശബരിമലയിൽ എത്തിയിട്ടുണ്ട്. ഇത്തരം ക്രിമിനലുകളെയാണ് പിണറായി പോലീസ് ഭക്തരെ തല്ലിച്ചതയ്ക്കാൻ ശബരിമലയിലേക്ക് അയച്ചതെന്ന അടിക്കുറുപ്പോടെയാണ് ഈ ചിത്രം പ്രചരിച്ചത്. സംഘപരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്നുമാണ് പ്രധാനമായും ഈ വ്യാജ പ്രചാരണം നടന്നത്.

സർക്കാരിനെതിരെ
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന നിലപാടെടുത്ത സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാരിനെതിരെയുള്ള ആയുധമായി ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുകൂലിക്കുന്ന വിധി വന്നതുമുതൽ വ്യാജ പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

സത്യത്തിൽ ഗുണ്ടയാണോ?
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുപോലെ പിണറായി സർക്കാർ ഇറക്കിയ ഡിവൈഎഫ്ഐ ഗുണ്ടയല്ല ചിത്രത്തിലുള്ളത്. തൊടുപുഴ സ്വദേശിയും കെഎപി അഞ്ചാം ബെറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രമാണ് ഡിവൈഎഫ്ഐ ഗുണ്ടയാണെന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വ്യാജ പ്രചാരണത്തെ പൊളിച്ചടുക്കിയിരിക്കുന്നത്.

നിഷേധിച്ച് ഡിവൈഎഫ്ഐയും
വ്യാജ പ്രചാരണം ശക്തമായതോടെ വിശദീകരണവുമായി ആര്യനാട് ഡിവൈഎഫ്ഐയും എത്തിയിരുന്നു. നവമാധ്യമങ്ങളിലൂടെ ശബരിമലയുമായി ബന്ധപ്പെട്ട് ആര്യനാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വല്ലഭദാസ് എന്ന ആള്‍ പൊലീസ് വേഷത്തില്‍ ശബരിമലയിലെത്തി ഭക്തരെ തല്ലിച്ചതച്ചെന്ന് ശ്രീധര്‍ എന്നയാള്‍ പോസ്റ്റ് ചെയ്തതായി കണ്ടു. എന്നാല്‍ ആര്യനാട് കമ്മിറ്റിയില്‍ ഇങ്ങനെ ഒരാളില്ല. ഇത് നുണപ്രചരണങ്ങളിലൂടെ നമ്മുടെ സംഘടനയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പത്രക്കുറിപ്പില്‍ ഡിവൈഎഫ്ഐയും അറിയിച്ചു.

നുണ പ്രചാരണങ്ങൾ വേറെയും
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ നുണപ്രാചരണങ്ങൾക്ക് പരിധിയില്ലായിരുന്നു. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് ഒരു മുസ്ലീം ആണെന്നായിരുന്നു ആദ്യ പ്രചാരണം . എന്നാൽ വിശ്വസിയായ ഒരു ഹിന്ദുവാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമായതോടെ അതിനെ വെല്ലുന്ന പുതിയ നുണകൾ പ്രചരിച്ചു തുടങ്ങി. കോടതി വിധിക്ക് പിന്നിൽ സംസ്ഥാന സർക്കാരായിരുന്നു എന്നായിരുന്നു പിന്നീടുള്ള വാദം.

അയ്യപ്പകോപം
കേരളത്തിൽ പ്രളയം ഉണ്ടായത് അയ്യപ്പകോപം മൂലമാണെന്നായിരുന്നു മറ്റൊരു പ്രചാരണം. സന്നിധാനത്ത് പുലിയിറങ്ങിയതും ചേർത്തായി പിന്നീടുള്ള പ്രചാരണങ്ങൾ. വിധിയിൽ അയ്യപ്പൻ കോപത്തിലാണെന്നും സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ ഇതിന്റെ ഫലമാണെന്നും വരുത്തി തീർക്കാനുള്ള വ്യാപക പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ അഴിച്ചുവിടുന്നത്.

വ്യാപക അറസ്റ്റ്
ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി അക്രമം നടത്തിയ 210 പേര്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തുവിട്ടിരുന്നു. 146 കേസുകളിലായി എഴുന്നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. നൂറ്റമ്പതോളം പേർ ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്.. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സ്ത്രീ പ്രവേശനം സാധ്യമായില്ലെങ്കിലും മണ്ഡലമകരവിളക്ക് സീസണിൽ ദർശനത്തിനായി യുവതികളെത്തിയാൽ ദർശനം സാധ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയ പ്രചരണങ്ങളെ പൊളിച്ചടുക്കിയ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications