'അയ്യപ്പ ഭക്തന് നേരെ പോലീസ് അതിക്രമം'.. ഫോട്ടോഷൂട്ടിലെ നായകനെ ഒടുക്കം പോലീസ് പൊക്കി
മാന്നാര്‍: ഉത്തരേന്ത്യയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ വഴി വന്‍ തോതില്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന ആക്ഷേപം നേരിടുന്നുണ്ട് സംഘപരിവാര്‍. അത് വഴി സമുദായിക സ്പര്‍ധയും കലാപവും അടക്കം എത്രയോ വിപത്തുകളുണ്ടായിട്ടുമുണ്ട്. വ്യാജപ്രചാരണം വഴി ഭിന്നിപ്പുണ്ടാക്കാനുളള തന്ത്രം കേരളത്തിലും സംഘപരിവാര്‍ പയറ്റുന്നുണ്ട്.
ചിത്തിരആട്ട ആഘോഷങ്ങള്‍ക്ക് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി ഒരു ചിത്രം സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ട്വിറ്ററിലും കത്തിപ്പടരുകയുണ്ടായി. അയ്യപ്പഭക്തന്റെ വേഷത്തിലുളള യുവാവിനെ പോലീസ് ആക്രമിക്കുന്നതാണ് ചിത്രം. രാജ്യം മുഴുവന്‍ പടര്‍ന്ന ഈ ഫോട്ടോഷൂട്ട് ചിത്രത്തിലെ ആര്‍എസ്എസുകാരന്‍ നായകനെ ഒടുക്കം പോലീസ് പൊക്കിയിരിക്കുകയാണ്.
കത്തിപ്പടർന്ന് ചിത്രങ്ങൾ
മാന്നാര്‍ സ്വദേശിയായ രാജേഷ് ആര്‍ കുറുപ്പ് എന്നയാള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത രണ്ട് ചിത്രങ്ങളാണ് രാജ്യമൊട്ടാകെ ശബരിമല അയ്യപ്പഭക്തന് നേരെ പോലീസിന്റെ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. കറുപ്പുടുത്ത് കയ്യില്‍ അയ്യപ്പവിഗ്രഹവും തലയില്‍ ഇരുമുടുക്കെട്ടുമായി നിലത്തിരിക്കുന്ന ഇയാളുടെ നെഞ്ചില്‍ പോലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി നില്‍ക്കുന്നതും ലാത്തി കൊണ്ട് മര്‍ദിക്കാന്‍ ശ്രമിക്കുന്നതുമാണ് ഒന്നാമത്തെ ചിത്രം.
കഴുത്തിൽ അരിവാൾ
രണ്ടാമത്തെ ചിത്രത്തില്‍ ഇയാളുടെ കഴുത്തില്‍ ഒരു അരിവാള്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഇത്തരത്തിലാണ് അയ്യപ്പ ഭക്തരെ കൈകാര്യം ചെയ്യുന്നത് എന്ന പേരില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഫോട്ടോഷൂട്ടാണ് എന്ന് വ്യക്തമാക്കുന്ന വാട്ടര്‍മാര്‍ക്ക് അടക്കം ഉണ്ടായിട്ടും ഇത് യഥാര്‍ത്ഥ ചിത്രമാണ് എന്ന തരത്തിലാണ് പങ്കുവെയ്ക്കപ്പെട്ടത്.
|
കേരളത്തിന് പുറത്തേക്ക്
വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം കേരളത്തിന് പുറത്തേക്കും സോഷ്യല്‍ മീഡിയ വഴി പടര്‍ന്ന് പിടിച്ചു. രാഷ്ട്രീയ നേതാക്കള്‍ അടക്കം പതിനായിരക്കണക്കിന് ആളുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും അടക്കം ഈ ചിത്രം ഷെയര്‍ ചെയ്ത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എയായ കപില്‍ മിശ്ര ഈ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച് കൊണ്ട് കുറിച്ചത് വിശ്വാസത്തെ അടിച്ചമര്‍ത്താനുളള ശ്രമങ്ങളെ ഈ ഭക്തന്‍ ഭയക്കുന്നില്ല എന്നാണ്.
നേതാക്കളടക്കം വ്യാജപ്രചാരണം
കപില്‍ മിശ്രയുടെ ട്വീറ്റ് നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദു മഹാസഭാ നേതാവായ കമലേഷ് തിവാരിയും ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. കേരള സര്‍ക്കാര്‍ അയ്യപ്പ ഭക്തരോട് കാണിക്കുന്ന ക്രൂരത കാണൂ എന്നാണ് ചിത്രത്തിനൊപ്പമുളള കുറിപ്പ്. നേതാക്കളെ കൂടാതെ സംഘപരിവാര്‍ ഐടി സെല്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്. എല്ലാ ഭാഷകളിലേക്കും ഈ ചിത്രം പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.
ഇയാൾ ആർഎസ്എസ് പ്രവർത്തകൻ
വ്യാപകമായി തെറ്റിദ്ധാരണ പരന്നതോടെ ചിത്രം ഫോട്ടോഷൂട്ട് ആണ് എന്ന് മറുപ്രചാരണവും തുടങ്ങി. രാജേഷ് കുറുപ്പ് ആര്‍എസ്എസുകാരന്‍ ആണെന്നും അത് തെളിയിക്കുന്ന തരത്തില്‍ ആര്‍എസ്എസ് യൂണിഫോം ധരിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. ഇയാള്‍ വിവിധ സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. ഇതോടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ഇയാള്‍ ചിത്രം നീക്കം ചെയ്തു.
ഫോട്ടോഷൂട്ട് ചിത്രങ്ങൾ
മിഥുന്‍ കൃഷ്ണ എന്ന സുഹൃത്തിന്റെ ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന് രാജേഷ് കുറുപ്പ് തന്നെ സമ്മതിക്കുന്നു. ശബരിമലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിക്കുന്നതിന് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത് എന്നും വിവാദമായപ്പോള്‍ നീക്കം ചെയ്തുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മാന്നാര്‍ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ പിടികൂടിയാത്.
Recommended Video
പോലീസ് കേസെടുത്തു
ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ് ശരത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം, അപകീര്‍ത്തിപ്പെടുത്തല്‍, കേരള പോലീസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും 12 നേതാക്കൾ ബിജെപിയിൽ! പണിക്ക് ഉടൻ മറുപണിയും
വ്യാജ വാർത്ത പടച്ച് വിട്ട ജനം ടിവിക്ക് പണി വരുന്നു, നിയമനടപടിക്കൊരുങ്ങി യുവതി