ശബരിമല തീർത്ഥാടകരുടെ കുടിവെള്ളത്തിൽ ഐസിസ് വിഷം കലർത്തുമെന്ന് വ്യാജഭീഷണി.. കത്ത് പ്രചരിക്കുന്നു
തൃശൂര്‍: വാട്‌സ്ആപ്പും ഫേസ്ബുക്കും പോലുള്ള സാമൂഹ്യമാധ്യമങ്ങളാണ് ഇന്ന് വര്‍ഗീയത പരത്താന്‍ ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്നത്. പലപ്പോഴും നമ്മുടെ മുന്നിലെത്തുന്ന സന്ദേശങ്ങളുടെ ആധികാരികത പോലും ഉറപ്പ് വരുത്താന്‍ സാധിക്കാറില്ല. യാതൊരു അടിസ്ഥാനമില്ലാത്ത സന്ദേശങ്ങളും ചിത്രങ്ങളും വരെ വന്‍ തോതില്‍ പ്രചരിക്കപ്പെടുന്നു. മുസ്ലിംങ്ങള്‍ അല്ലാത്ത ട്രെയിന്‍ യാത്രക്കാരുടെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പദ്ധതി ഇടുന്നതായുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ റെയില്‍വേ പോലീസ് എസ്‌ഐയുടെ പേരിലുള്ള കത്താണ് പ്രചരിക്കുന്നത്. എന്താണ് ഈ സന്ദേശത്തിന്റെ യാഥാര്‍ത്ഥ്യം ?
കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ദിലീപിന്റെ യാത്ര.. തടയാനാകാതെ പോലീസ്.. ദിലീപിന്റെ ലക്ഷ്യം ?
പരിഭ്രാന്തി പരത്തി സന്ദേശം
ട്രെയിന്‍ യാത്രക്കാരായ ശബരിമല തീര്‍ത്ഥാടകരെ ഉള്‍പ്പെടെ ഉള്ള അമുസ്ലീംങ്ങളെ അപായപ്പെടുത്താന്‍ ഐസിസ് തയ്യാറെടുക്കുന്നുവെന്ന മുന്നറിയിപ്പ് സന്ദേശമാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക്, റെയില്‍വേ പോലീസ് എസ്‌ഐ അയച്ച കത്താണ് പ്രചരിക്കുന്നത്. ഇതാകട്ടെ വന്‍തോതില്‍ പരിഭ്രാന്തിയുമുണ്ടാക്കി.
കുടിവെള്ളത്തിൽ വിഷം കലർത്തുമെന്ന്
മുസ്ലീംങ്ങള്‍ അല്ലാത്ത ട്രെയിന്‍ യാത്രക്കാരുടെ കുടിവെള്ളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടതായി ഇന്റലിജന്റ്‌സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത വേണം എന്നുമാണ് എസ്‌ഐയുടെ സന്ദേശത്തിന്റെ ഉള്ളടക്കം. ബിജെപിയുടെ ചാനലായ ജനം ടിവി ഈ വാര്‍ത്ത കത്തിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നു. ഞായറാഴ്ച നല്‍കിയ കത്താകട്ടെ തിങ്കളാഴ്ചത്തെ തിയ്യതി വെച്ചുള്ളതാണ്.
സാധാരണ നടപടിയെന്ന്
എസ്‌ഐയുടെ കത്ത് റെയില്‍വേ ജീവനക്കാരില്‍ ആരോ ഒരാളാണ് അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടത്. തുടര്‍ന്ന് ഈ സന്ദേശം വ്യാപകമായി പടരുകയായിരുന്നു. ഇതോടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എസ്‌ഐയില്‍ നിന്നും വിശദീകരണം തേടി. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാധാരണ നടപടി എന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതിനെക്കുറിച്ചാണ് വിശദീകരണം തേടിയത്.
വാർത്തകളിൽ കഴമ്പില്ല
ഐസിസ് ഭീഷണിയുണ്ടെന്ന തരത്തില്‍ പരക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരം സന്ദേശങ്ങളുടെ യാഥാര്‍ത്ഥ്യം പോലീസ് പരിശോധിച്ച് വരികയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പേരില്‍ നിരവധി സന്ദേശങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ഇവ അന്വേഷിക്കുന്നുമുണ്ട്.
ആശങ്ക വേണ്ടെന്ന് പോലീസ്
ഇത്തരം ഭീഷണി സന്ദേശങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് ജാഗ്രതാ സന്ദേശം നല്‍കുന്നത് പതിവാണ്. സുരക്ഷ കണക്കിലെടുത്ത് പൊതു സംവിധാനങ്ങളേയും സ്ഥാപനങ്ങളേയും പോലീസ് നിരീക്ഷിക്കാറുമുണ്ട്. ഇത് സാധാരണയുള്ള നടപടിക്രമം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററും വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്
ഇത്തരം സന്ദേശങ്ങളില്‍ വീണ് പോകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്ത് വിട്ട ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയെന്ന വിവരത്തില്‍ കഴമ്പില്ലെന്ന് കത്തെഴുതിയ തൃശൂര്‍ റെയില്‍വേ പോലീസ് എസ്‌ഐയും പ്രതികരിച്ചിട്ടുണ്ട്. കത്തിലെ തിയ്യതി മാറിപ്പോയതാണെന്നാണ് വിശദീകരണം.
കത്ത് കൊടുത്തത് അബദ്ധം
കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ മാവോവാദികള്‍ ആക്രമിക്കുമെന്ന് സമാനമായ മുന്നറിയപ്പ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നുവെന്ന് എസ്‌ഐ അജിത്ത് പറയുന്നു. ഇക്കാര്യത്തില്‍ താന്‍ സ്‌റേറഷന്‍ മാസ്റ്റര്‍ക്ക് കത്ത് കൊടുത്തതാണ് അബദ്ധമായത്. ഇത്തരത്തില്‍ പല മുന്നറിയിപ്പ് റിപ്പോര്‍ട്ടുകളും ലഭിക്കാറുണെന്നും പരിശോധന സാധാരണമാണെന്നും റെയില്‍വേയും പറയുന്നു.
മനപ്പൂർവ്വം ഉപയോഗിക്കുന്നു
ഐസിസ് ഭീഷണി സന്ദേശത്തില്‍ കഴമ്പില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി ഇതുപയോഗിച്ച് മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നുണ്ട്. റെയില്‍വേ വകുപ്പുകള്‍ തമ്മില്‍ രഹസ്യമായി കൈകാര്യം ചെയ്യേണ്ട കത്ത് പുറത്തായതിനെതിരെ വിമര്‍ശനം ഉയരുന്നുന്നുണ്ട്. തല്‍പര്യ കക്ഷികള്‍ മനപ്പൂര്‍വ്വം പരിഭ്രാന്തി പരത്തുകയാണ് എന്നും വിലയിരുത്തപ്പെടുന്നു.