മഞ്ഞിൽ കുളിച്ച് പൊന്മുടി; വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവം; കോവളത്ത് ആഹ്ലാദത്തിര!
തിരുവനന്തപുരം: ജില്ലയിൽ ഒരിടവേളയ്ക്കുശേഷം പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്കേറുന്നു. ടൂറിസം കേന്ദ്രങ്ങളിലെല്ലാം ആയിരക്കണക്കിന് സന്ദർശകരാണ് ദിനംപ്രതി എത്തുന്നത്. കോവളം, പൊന്മുടി, മീന്മുട്ടി, വർക്കല, പൂവ്വാർ, പൊഴിയൂർ എന്നിവടങ്ങിളെല്ലാം ആളുകളെത്തി തുടങ്ങി. എന്നാൽ, ശംഖുമുഖത്ത് അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവവും തകർന്ന നടപ്പാതകളും സഞ്ചാരികളെത്തുന്നതിന് തടസ്സമാകുന്നുണ്ട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം അടഞ്ഞുകിടന്ന നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം ഓണക്കാലം കഴിഞ്ഞിട്ടും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിനോദസഞ്ചാര മേഖലയിലേക്ക് ആളുകളെത്തി തുടങ്ങിയതോടെ ടൂറിസം മേഖല പുത്തനുണർവിൻ്റെ വക്കിലാണ്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടഞ്ഞുകിടന്നതിനെ തുടർന്ന് കടക്കെണിയിലായ നിരവധി ആളുകൾക്ക് ആശ്വാസം പകരുന്നതാണ് ഈ മേഖലയിലുണ്ടായ തിരിച്ചുവരവ്.
ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ, വർക്കല, പൊഴിയൂർ, കോവളം, പൂവാർ, പൊന്മുടി, മീൻമുട്ടി, കല്ലാർ, മങ്കയം എന്നിവിടങ്ങളിലെല്ലാം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. സമുദ്രതീര ടൂറിസവും മലയോര ടൂറിസവും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം കേന്ദ്രങ്ങളിലുള്ളത്.
എന്നാൽ, നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ ശംഖുമുഖത്ത് പ്രതികൂല കാലാവസ്ഥയെ തുടർന്ന് നേരത്തെ രൂപപ്പെട്ട വലിയ കുഴികളും തീരം പൂർണമായും കടലെടുത്തതുമെല്ലാം ഇവിടേക്ക് സഞ്ചാരികൾ എത്തുന്നതിന് തടസ്സമാകുന്നുണ്ട്.
അതേസമയം, ടൂറിസം മേഖലയിലൂടെ സർക്കാരിന് മികച്ച വരുമാനം ലഭിക്കുന്ന കോവളം, വേളി, ചൊവ്വര, വർക്കല, പൂവാർ എന്നിവിടങ്ങളിൽ ദിനംപ്രതി ആയിരക്കണക്കിനാളുകൾ എത്തുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി ഇവിടത്തെ കടലിൽ കളിച്ചുല്ലസിക്കാം എന്നുള്ളതാണ് കോവളത്തെയും വേളി കടപ്പുറത്തെയും തിരഞ്ഞെടുക്കാൻ പ്രധാന കാരണം. മതിയായ ലൈഫ് ഗാർഡുകൾ ഇവിടെയെത്തുന്ന ആളുകളുടെ സുരക്ഷാർത്ഥം കൃത്യമായ ഇടപെടലുകൾ നടത്തുന്നതും കൂടുതൽ സഞ്ചാരികളെ ഈ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
ചൊവ്വര, വർക്കല, പൂവാർ എന്നിവിടങ്ങളിലെത്തിയാൽ ബോട്ട് യാത്രയും ആസ്വദിക്കാം. കൂടാതെ റിസോർട്ടുകളിൽ താമസിച്ച് നാടൻ ഭക്ഷണവും കഴിച്ചു മടങ്ങാം. ഈ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ടൂറിസം രംഗത്തിന് വലിയ വരുമാനം നൽകുന്നതാണ്.
എന്നാൽ, ജില്ലയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോയിൻ്റായ പൊന്മുടിയും സഞ്ചാരികളെ കൊണ്ട് നിറയുകയാണ്. ഓണക്കാലത്ത് മികച്ച വരുമാനമാണ് പൊൻമുടിയിൽ ലഭിച്ചത്. ഹെയർപിൻ വളവുകൾ കയറാൻ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കുന്ന സ്ഥിതിയാണ് പൊൻമുടിയിലുള്ളത്. ദീർഘ നാളുകൾക്ക് ശേഷം പൊന്മുടി തുറന്നപ്പോൾ അത് തലസ്ഥാനവാസികൾക്കും ഉല്ലാസം പകർന്നു.
കോടമഞ്ഞിൻ്റെയും മലമടക്കുകളുടെയും സൗന്ദര്യവും തണ്ണുപ്പൻ നിമിഷങ്ങളുമെല്ലാം ആവുവോളം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് പൊന്മുടിയിലേക്ക് എത്തുന്നത്. യാത്രയിലുടനീളം ചെറിയ ചാറ്റൽ മഴയുള്ളതും കല്ലാറിലും മീൻമുട്ടിയിലുമെല്ലാം നല്ല തണുപ്പുള്ള കാലാവസ്ഥയുള്ളതും സഞ്ചാരികളെ കുന്നിൻമലയിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ നാല് ദിവസംകൊണ്ട് എട്ടരലക്ഷം രൂപയാണ് വരുമാനമായി പൊന്മുടിക്ക് ലഭിച്ചത്. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിംഗ് അവസാനിക്കുന്നത് വൈകിട്ട് ഏഴ് മണിയോടെയാണ്.
കുട്ടികളും മുതിർന്നവരും കുടുംബസമേതം അവധിനാളുകൾ പങ്കുവയ്ക്കാൻ കൂടുതലെത്തുന്നതും തിരുവനന്തപുരം നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഈ പ്രദേശത്തിലേക്കാണ്. വനസംരക്ഷണവിഭാഗത്തിനും വനംവകുപ്പിനും ടൂറിസം വകുപ്പിനുമെല്ലാം പൊന്മുടിയിലൂടെ മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
വന സൗന്ദര്യവും കാട്ടാറിൻ്റെ പ്രകൃതി ഭംഗിയും ആസ്വദിക്കാൻ ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ വിതുരയിലെ പ്രദേശങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്വന്തമായി ഭക്ഷണവും കൊണ്ട് രാവിലെ ഇവിടേക്ക് പുറപ്പെട്ടാൽ കാടിൻ്റെ സൗന്ദര്യം ആവുവോളം ആസ്വദിച്ച് വനമേഖലകൾ മുഴുവൻ ചുറ്റിക്കറങ്ങി വൈകിട്ട് തിരിച്ചിറങ്ങാം എന്നതാണ് സഞ്ചാരികളെ ഇവിടേക്കെത്താൻ കൂടുതൽ ആകർഷിക്കുന്നത്.
പരിമിതികൾ ഏറെയുള്ള ടൂറിസം കേന്ദ്രമായിട്ടുപോലും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽ കുറവൊന്നും വന്നിട്ടില്ല. മലയോരമേഖലയിൽ പകരംവെക്കാനില്ലാത്ത കാട്ടാറിൻ്റെ സൗന്ദര്യവും വൃക്ഷലതാതികളുടെ പച്ചപ്പുമാണ് തലസ്ഥാനവാസികളെ കൂടുതൽ ഈ പ്രദേശങ്ങളിലേക്ക് അടുപ്പിക്കുന്നത്.
അതേസമയം, വാമനപുരം നദിയിലെ മീൻമുട്ടി ഹൈഡൽ ടൂറിസം പവർ പ്രോജക്ട്, പേപ്പാറ ഡാം, മങ്കയം ഇക്കോ ടൂറിസം പ്രോജക്ട് എന്നിവിടങ്ങളിലും സഞ്ചാരികൾ സജീവമാണ്. വനംവകുപ്പിൻ്റെ ചെക്പോസ്റ്റുകളിലെ പരിശോധന നടത്തി മതിയായ യാത്ര രേഖകളും വിവരങ്ങളുമുണ്ടെങ്കിൽ പേപ്പാറ ബോണക്കാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് സഞ്ചാരികളെ കടത്തിവിടും.
വനം വകുപ്പ് അധികൃതരുടെ ഗൈഡ് സൗകര്യവും പേപ്പാറ വനപ്രദേശത്തേക്കുള്ള യാത്രയിൽ ലഭിക്കും. കൊവിഡ് പ്രതിസന്ധിയിൽ അന്തർ സംസ്ഥാന ടൂറിസം ഒഴിവാക്കി പ്രാദേശിക ടൂറിസത്തിനാണ് സഞ്ചാരികൾ പ്രാധാന്യം കല്പിക്കുന്നതെന്ന് ഈ കാഴ്ചകളിൽ നിന്നൊക്കെ വ്യക്തമാകും.
അതേസമയം, രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സിനേഷനെങ്കിലും എടുത്തവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ,അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കൊവിഡ് സ്ഥീരികരിച്ച് രോഗമുക്തി നേടിയവരോ ആണെങ്കിൽ മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനമുള്ളൂ. ഒരു ഡോസ് വാക്സീനെങ്കിലുമെടുത്ത കുടുംബങ്ങൾക്ക് ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
കൊല്ലത്ത് അവസാന ചിത്രം ഇങ്ങനെ; ഡിസിസി പദം ഒഴിയുന്ന ബിന്ദു കൃഷ്ണയ്ക്ക് ഈ പദവി?
ഖേദം പ്രകടിപ്പിച്ചു, പക്ഷെ ഹരിതയുടെ ആരോപണങ്ങള് വീണ്ടും തള്ളി പികെ നവാസ്, തെറ്റിദ്ധരിച്ചതാവാം
Recommended Video