കർഷകന്റെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കാതെ ബന്ധുക്കൾ;ചക്കിട്ടപ്പാറയിൽ കോൺഗ്രസ് ഹർത്താൽ
ജോയിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും ബന്ധുക്കൾ ആരോപിച്ചു.
കോഴിക്കോട്: പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകൻ ചക്കിട്ടപ്പാറ കാവില്‍ പുരയിടത്തില്‍ ജോയ് എന്ന തോമസി(58)ന്റെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കാതെ ബന്ധുക്കൾ. ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയാൽ മാത്രമേ മൃതദേഹം മാറ്റാൻ അനുവദിക്കൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.
അതേസമയം, ജോയിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും ബന്ധുക്കൾ ആരോപിച്ചു. ജില്ലാ കളക്ടർ സ്ഥലത്ത് എത്തി ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കൂ എന്നാണ് ബന്ധുക്കൾ പറയുന്നത്.
ചിത്രത്തിന് കടപ്പാട്: റിപ്പോർട്ടർ ലൈവ്
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് കർഷകനായ ജോയിയെ ചെമ്പനോട വില്ലേജ് ഓഫീസിന്റെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂനികുതി അടയ്ക്കാൻ എത്തിയപ്പോൾ വില്ലേജ് ഉദ്യോഗസ്ഥർ നികുതി സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല.ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വർഷവും വില്ലേജ് ഉദ്യോഗസ്ഥർ നികുതി സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ജോയിയും കുടുംബവും വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരമിരുന്നിരുന്നു. തുടർന്നാണ് വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാൻ തയ്യാറായത്. കർഷകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറയിൽ വ്യാഴാഴ്ച ഹർത്താൽ ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് കോണ്‍ഗ്രസ് ഹർത്താൽ.