'സിപിഎം താല്‍പര്യം തള്ളി': പീഡനം, പെന്‍ഷന്‍ പോലും ഇല്ല: മുന്‍ ഐപിഎസുകാരന്‍ ഇന്ന് സെക്യുരിറ്റി
കണ്ണൂര്‍: കണ്ണൂര്‍ ഫസല്‍ കൊലപാതക കേസില്‍ സിപിഎം താല്‍പര്യത്തിന് അനുസരിച്ച് അന്വേഷണം നടത്താത്തിനെ തുടര്‍ന്ന് വിരമിച്ച ഐപിഎസ് ഓഫീസറെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി. കേരള ആംഡ് പൊലീസ് ഫിഫ്ത് കമാന്‍ഡറായി വിരമിച്ച കെ രാധകൃഷ്ണനെയാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പീഡിപ്പിക്കുന്നത്. ഏപ്രിൽ 30 ന് സർവീസിൽ നിന്ന് വിരമിച്ച രാധാകൃഷ്ണന്‍ ഇപ്പോള്‍ കുടുംബം പോറ്റുന്നതിനായി തമിഴ്നാട്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണ്.
നാലര വർഷമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് റിട്ടയർമെന്റ്, പെൻഷൻ ആനുകൂല്യങ്ങളും നിഷേധിക്കുന്നത്. ഇതേ തുടര്‍ന്നാണ് അയല്‍ സംസ്ഥാനത്ത് സെക്യുരിറ്റീ ജീവനക്കാരനായി രാധാകൃഷ്ണന്‍ ഉപജീവന മാര്‍ഗ്ഗം തേടേണ്ടി വന്നത്.
കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മമത ബാനര്‍ജി: എല്ലാം വെറും നാടകമെന്ന് കെസി വേണുഗോപാല്‍
ഫസല്‍ വധക്കേസില്‍ അന്നത്തെ ഭരണ കക്ഷിയായ സിപിഎമ്മിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ ശാരീരികമായ ആക്രമണം പോലും നേരിടേണ്ടി വന്നു. 2006 ല്‍ സി പി എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. അതേ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. ഇപ്പോഴും അവര്‍ ആക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭയമുണ്ടെന്നും ന്യൂ ഇന്ത്യന്‍ എക്സപ്രസിനോട് രാധാകൃഷ്ണന്‍ പറയുന്നു.
"എപ്പോൾ വേണമെങ്കിലും അവർ എന്നെ കൊല്ലും. എന്റെ വിധി എന്താണെങ്കിലു അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്നാൽ അതിനുമുമ്പ് എന്റെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, " കെ രാധാകൃഷ്ണൻ ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു. ഗവേഷക വിദ്യാർത്ഥിയായ എന്റെ മകൾ അവളുടെ ഹോസ്റ്റൽ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ പാർട്ട് ടൈം ഗവേഷണത്തിലേക്ക് മാറി. ബിരുദാനന്തര ബിരുദധാരിയായ എന്റെ മകന് സിവിൽ സർവീസ് കോച്ചിംഗ് കോഴ്‌സ് ഉപേക്ഷിക്കേണ്ടി വന്നു. കേസുകള്‍ വാദിക്കാന്‍ വേണ്ടി എനിക്ക് എന്റെ കുടുംബ സ്വത്ത് വിൽക്കേണ്ടി വന്നു, വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ എന്റെ വീട് ബാങ്ക് ലേലം ചെയ്തു. ഇത്തരത്തില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറയുന്നു.
സി പി എം വിട്ട് എൻ ഡി എഫിൽ ചേർന്ന മുഹമ്മദ് ഫസല്‍ 2006 ഒക്‌ടോബർ 22-ന് കൊല്ലപ്പെടുമ്പോള്‍ രാധാകൃഷ്ണൻ കണ്ണൂരിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ഡി വൈ എസ് പിയായി ജോലി ചെയ്യുകയായിരുന്നു. ഫസല്‍ വധത്തില്‍ കണ്ണൂർ ഡി ഐ ജി അനന്തകൃഷ്ണനാണ് രാധാകൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുന്നത്. കേസില് തീര്‍ത്തും സത്യസന്ധമായ അന്വേഷണമാണ് നടത്തിയതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു.
ഫസൽ വധത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പ്രതിഷേധ യോഗം ചേരുകയും അന്നത്തെ ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജൻ കൊലപാതകത്തിൽ ആര്‍എസിഎന് പങ്കുണ്ടെന്ന് ആരോപിക്കുകയും ചിലരുടെ പേരുകള്‍ പറയുകയും ചെയ്തു. ഞാൻ അവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് മുമ്പും ശേഷവും അവരുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിച്ചു. രണ്ടാം ദിവസം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ എന്നെ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ചാര്‍ജ് ഷീറ്റ് ഏഴ് ദിവസത്തിനകം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തിൽ ആർഎസ്എസുകാർക്ക് പങ്കില്ലെന്ന് ബോധ്യമായതോടെ കസ്റ്റഡിയിലെടുത്തവരെ ഞാന്‍ വിട്ടയച്ചു. എന്നാല്‍ ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചെന്നും രാധാകൃഷ്ണൻ അവകാശപ്പെടുന്നു.
ഇതിനിടെ പ്രദേശത്തെ 300 പേരുടെ ഫോൺകോളുകൾ പരിശോധിച്ചു. ഫസൽ കൊല്ലപ്പെട്ട ഒക്ടോബർ 22ന് പുലർച്ചെ 3.45ന് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായിയായ കലേഷ് കാരായി രാജനെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. മിനിറ്റുകൾക്കകം സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ ഓഫീസ് നമ്പറിൽ നിന്ന് തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും കോളുകള്‍ പോയതായി കണ്ടെത്തി. "രണ്ട് ദിവസത്തിന് ശേഷം ആഭ്യന്തര മന്ത്രി എന്നെ വീണ്ടും പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് എന്താണ് ഉദ്ദേശമെന്ന് എന്നോട് ചോദിച്ചു. ഏതെങ്കിലും പാർട്ടി അംഗത്തിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ അറിയിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. തുടർന്ന് പത്ത് ദിവസത്തിന് ശേഷം, എന്നെ അന്വേഷണത്തിൽ നിന്ന് മാറ്റുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു,"-അദ്ദേഹം പറഞ്ഞു.
ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ നൽകിയ രണ്ട് പ്രധാന സാക്ഷികൾ ദുരൂഹമായി കൊല്ലപ്പെട്ടതായും രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. ബി ജെ പി നേതാവ് വത്സരാജക്കുറുപ്പിനെ ബ്ലേഡ് മാഫിയ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ സി പി എമ്മിന്റെ മുൻ ആക്‌ഷൻ ടീമംഗമായിരുന്ന പഞ്ചാര ഷിനിലിനെ 2007ൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2006 ഡിസംബർ 15നാണ് രാധാകൃഷ്ണനെ ഒരു സംഘം പാർട്ടി പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്നത്. ഇതിനിടെ സസ്പെന്ഷനും ഉണ്ടായി. അതിന് ശേഷം മൂന്ന് തവണ കൂടി എന്റെ നേരെ വധശ്രമമുണ്ടായെന്നും അദ്ദേഹം പറയുന്നു.
2016ൽ ഐപിഎസ് പദവി ലഭിച്ചതോടെ രണ്ടാം തവണയും രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു. തിരിച്ചെടുക്കാൻ നാലര വർഷത്തോളം നീണ്ട നിയമപോരാട്ടം നടത്തേണ്ടിവന്നു. എട്ട് മാസത്തോളം കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റായി സേവനമനുഷ്ഠിച്ച രാധാകൃഷ്ണന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ്, 2021 ഏപ്രിൽ 29-നാണ് അച്ചടക്ക നടപടിക്കുള്ള മെമ്മോ നൽകുന്നത്. വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കാന്‍ വേണ്ടിയുള്ള നീക്കമായിരുന്നു ഇത്. പ്രൊഫഷണൽ പെൻഷനുവേണ്ടിയുള്ള എന്റെ അപേക്ഷ പോലും നിരസിക്കപ്പെട്ടെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു.
Recommended Video
ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. 2012-ൽ എട്ട് സി.പി.എം പ്രവർത്തകർക്കെതിരെ സി ബി ഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ആർ എസ് എസ് പ്രവർത്തകൻ സുബീഷ് നടത്തിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ നൽകിയ ഹർജിയെ തുടർന്നാണ് സി ബി ഐ അധിക അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. എന്നിരുന്നാലും, ഏജൻസി അവകാശവാദങ്ങൾ തള്ളിക്കളയുകയും അടുത്തിടെ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.