ഭക്ഷ്യനിർമ്മാണ കമ്പനിയുടെ പേരിലുണ്ടായിരുന്ന അമ്പത് കോടിയുടെ തട്ടിപ്പ്: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സമുദ്രോൽപ്പന്ന ഭക്ഷ്യനിർമ്മാണ കമ്പനിയുടെ പേരിലുണ്ടായിരുന്ന അമ്പത് കോടിയുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിൽ അന്വേഷണം ആരംഭിച്ചതായി കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയും കമ്പനി ഡയറക്ടറായിരുന്ന രാധാകൃഷ്ണന്റെ ഭാര്യയുമായ ബീനയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുമെന്ന് അന്വേഷണ ചുമതലയുള്ള വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
മൂന്നുവർഷം മുമ്പ് നടന്ന തട്ടിപ്പായതിനാൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചശേഷം തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്വത്ത് തട്ടിപ്പ് സംബന്ധിച്ച് ഇന്നലെ 'ഫ്ളാഷ്' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പൊലീസ് അന്വേഷണം പുനരാരംഭിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടിയുണ്ടാകാത്തതിനെതിരെ പരാതിക്കാരിയായ കോട്ടയം യൂണിയൻ ക്ളബ്ബ് റോഡിൽ മാതൃസ്മൃതി വീട്ടിൽ ബീനാ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പഴയ ഫയൽ പൊടിതട്ടിയെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്.
കോടികളുടെ സ്വത്ത് തട്ടിപ്പ് കേസിൽ പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയെങ്കിലും അന്വേഷിക്കാതെ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാനപൊലീസ് മേധാവിയ്ക്കും വനിതാ കമ്മിഷനും ബീനാരാധാകൃഷ്ണൻ പരാതി സമർപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ റോഷ്നി സീഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെമ്മീൻ കെട്ടോട് കൂടിയ 90 ഏക്കർ സ്ഥലംവ്യാജരേഖചമച്ച് ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന കോട്ടയം കളത്തിൽകടവ് അങ്ങാടിശേരിൽ വീട്ടിൽ തോമസ് ചെറിയാൻ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലാക്കിയെന്നാണ് പരാതി.