അഗ്‌നിശമനസേന വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നീന്തല്‍ പരിശീലനം തടയാൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം
ഇരിട്ടി: ഇരിട്ടി അഗ്‌നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ ബാവലിപ്പുഴയില്‍ നടന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ നീന്തല്‍ പരിശീലനം തടസ്സപ്പെടുത്തുവാൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം. നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായി പരിശീലനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ സുരക്ഷക്കായി കെട്ടിയ വടങ്ങളും ഇത് ബന്ധിച്ചു നിര്‍ത്തുന്നതിനായി സ്ഥാപിച്ച മുളകളും ഇരുമ്പു കമ്പികളും മറ്റുമാണ് സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ നശിപ്പിച്ചത്.
രണ്ടാഴ്ചയോളമായി ബാവലിപ്പുഴയുടെ ഭാഗമായ ജബ്ബാര്‍ കടവില്‍ പാലത്തിന് സമീപമായി കുട്ടികള്‍ക്ക് ഇരിട്ടി ?അഗ്‌നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം നല്‍കി വരികയായിരുന്നു. മേഖലയിലെ നീന്തല്‍ പരിശീലിക്കുവാന്‍ ആഗ്രഹമുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ സൗജന്യ നീന്തല്‍ പരിശീലനം നല്‍കിവരുന്നത്. നൂറോളം കുട്ടികള്‍ അപേക്ഷിച്ചതില്‍ ആദ്യബാച്ചില്‍ മുപ്പതു പേര്‍ക്കാണ് ഒരു സേവനപ്രവര്‍ത്തനം എന്ന നിലയില്‍ ഇത് നല്‍കിവന്നത്.
ഇവിടെ സുരക്ഷയുടെ ഭാഗമായി കെട്ടിയ മുളയും വടവും മറ്റുമാണ് ഇവിടെ നിന്നും അഴിച്ചു കൊണ്ടുപോയിരുന്നത്. ശനിയാഴ്ച വൈകിട്ട് നീന്തല്‍ പരിശീലനത്തിനായി കുട്ടികളെയും കൂട്ടി ഇവിടെ എത്തിയ അഗ്‌നിരക്ഷാനിലയം ജീവനക്കാരാണ് ഇവ മുഴുവന്‍ ഇവിടെ നിന്നും അഴിച്ചു കൊണ്ടുപോയതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ചു ഇരിട്ടി പോലീസില്‍ പരാതി നല്‍കുമെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു.