വന്ദേ ഭാരത് ദൗത്യം ആദ്യ ഘട്ടം പൂര്‍ണം, കരിപ്പൂരില്‍ രണ്ടാം വിമാനമിറങ്ങി, 363 പ്രവാസികള്‍ നാട്ടില്‍!
കോഴിക്കോട്: പ്രവാസികളെയും വഹിച്ച് കൊണ്ടുളള രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. ഇതോടെ വന്ദേ ഭാരത് ദൌത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ 363 പ്രവാസികളെ ആണ് നാട്ടിലെത്തിച്ചിരിക്കുന്നത്. അബുദാബിയില്‍ നിന്നുളള വിമാനം നെടുമ്പാശേരിയില്‍ എത്തിയതിന് പിന്നാലെ ദുബായില്‍ നിന്നുളള വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 344 വിമാനമാണ് കരിപ്പൂരിലെത്തിയത്. രാത്രി 10.35ന് വിമാനം 182 പ്രവാസി മലയാളികളുമായി കരിപ്പൂരില്‍ പറന്നിറങ്ങി.
Recommended Video
19 ഗര്‍ഭിണികളാണ് ഈ വിമാനത്തിലെത്തിയത്. കൂടാതെ 5 കൈക്കുഞ്ഞുങ്ങളും യാത്രക്കാര്‍ക്കൊപ്പമുണ്ട്. യാത്രക്കാരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുണ്ട്. കരിപ്പൂരിലെ യാത്രക്കാരുടെ കൂട്ടത്തില്‍ രോഗികളും എത്തിയിട്ടുണ്ട്.
അടിയന്തര ചികിത്സ ആവശ്യമുളള 51 പേരാണ് കരിപ്പൂരില്‍ വിമാനം ഇറങ്ങിയിരിക്കുന്നത്. യാത്രക്കാരില്‍ 6 പേര്‍ 75 വയസ്സിന് മുകളില്‍ പ്രായമുളളവരാണ്. യാത്രക്കാരില്‍ 74 പേര്‍ കോഴിക്കോട് സ്വദേശികള്‍ തന്നെയാണ്. ഇവരെ ജില്ലയിലെ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്കാണ് മാറ്റുക. 22 സ്ത്രീകളും 52 പുരുഷന്മാരും സംഘത്തിലുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തിയ ശേഷം ഇവരെ ക്വാറന്റൈന്‍ ചെയ്യാനായി കൊണ്ട് പോയി.
കരിപ്പൂരില്‍ വിമാനം ഇറങ്ങിയ പ്രവാസികളില്‍ 85 പേരെയാണ് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചിരിക്കുന്നത്. പത്ത് വയസ്സില്‍ താഴെ പ്രായമുളള 7 കുട്ടികള്‍, 19 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ വേണ്ട 51 പേര്‍ എന്നിവര്‍ അടക്കമുളളവര്‍ക്കാണ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാവുക. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇവര്‍ വീടുകളില്‍ കഴിയുക. നിരീക്ഷണ കാലയളവിന് ശേഷം ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും.
അബുദാബി-കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണെത്തിയത്. യാത്രക്കാരില്‍ 4 കുട്ടികളും 49 ഗര്‍ഭിണികളുമുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ്452 വിമാനമാണ് പ്രവാസികളെ തിരികെ എത്തിച്ചത്. 0.8നാണ് വിമാനം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തത്. അബുദാബിയില്‍ വെച്ച് കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ നാട്ടിലെത്തിച്ചിരിക്കുന്നത്. പരിശോധനയില്‍ ഇവരില്‍ ആര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.