Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; നടപടികൾ വേഗത്തിലാക്കി കെ-റെയിൽ, ഗതാഗതകുരുക്ക് കുറയുമോ?

കൊച്ചി: ഫോർട്ട് കൊച്ചി-വൈപ്പിൻ തുരങ്ക പാത പദ്ധതിയുടെ സാധ്യതാ പഠനം തയ്യാറാക്കിയ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അഥവാ കെ-റെയിൽ നടപടികൾ വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി കെ-റെയിൽ ഇപ്പോൾ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. താൽപ്പര്യ പത്രങ്ങൾ ക്ഷണിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും അന്തിമമാക്കാനാണ് ഈ നീക്കം. നേരത്തെ നിർണായക പദ്ധതിക്ക് ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പ് ആവശ്യമായ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ രണ്ടാഴ്‌ചക്കുള്ളിൽ താൽപ്പര്യ പത്രം പുറത്തിറക്കുമെന്നാണ് കെ-റെയിൽ ഉദ്യോഗസ്ഥർ അറിയിച്ചത്. കേരളത്തിലെ സ്വപ്‌ന പദ്ധതിയായ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 590 കിലോമീറ്റർ തീരദേശ ഹൈവേ ഇടനാഴിയുടെ ഒരു പ്രധാന ഭാഗമാണ് ഈ നിർദ്ദിഷ്‌ട തുരങ്ക പാത. ഫോർട്ട് കൊച്ചി-വൈപ്പിൻ ഭാഗം ഇതിലെ ഒരു പ്രധാന കണ്ണിയാണ്.

fortkochiundertunnel

കൊച്ചി തുറമുഖത്തിന്റെ ഷിപ്പിംഗ് സമീപന ചാനലിൽ വരുന്നതിനാൽ, ഈ ഭാഗത്ത് നിലവിലുള്ള ജലഗതാഗതം നിലനിർത്തും. ഇക്കാരണത്താൽ പാലം നിർമ്മാണം സാധ്യമല്ലാത്ത മേഖലയായി ഇത് കണക്കാക്കപ്പെടുന്നു. 'താൽപ്പര്യ പത്രം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യക്തതകൾ മാത്രമേ ചോദിച്ചിട്ടുള്ളൂ. ദിവസങ്ങൾക്കുള്ളിൽ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു' കെ-റെയിൽ എംഡി അജിത് കുമാർ വി അറിയിച്ചു.

എറണാകുളം ജില്ലയിൽ, തെക്ക് ചെല്ലാനം മുതൽ മുനമ്പം വരെയുള്ള 48 കിലോമീറ്റർ ദൂരമാണ് തീരദേശ ഹൈവേയുടെ ഭാഗമാകുന്നത്. തെക്ക് ചെല്ലാനം-കണ്ടക്കടവ്-മുണ്ടംവേലി-ഫോർട്ട് കൊച്ചി-വൈപ്പിൻ-പുതുവൈപ്പ് ബീച്ച്-ഞാറക്കൽ ഫിഷ് ഫാം-അണിയൽ ബീച്ച്-ചെറായി ബീച്ച്-മുനമ്പം എന്നിവയിലൂടെയാണ് നിർദ്ദിഷ്‌ട പാത കടന്നുപോകുന്നത്.

പദ്ധതിയുടെ സാധ്യതകൾ

പവിഴപ്പുറ്റുകളോ മറ്റ് പരിസ്ഥിതിലോലമായ ഘടകങ്ങളോ ഇല്ലാത്തതിനാൽ, കടലിനടിയിലൂടെയുള്ള തുരങ്കം പരിസ്ഥിതി സൗഹൃദപരമായ ഒരു പരിഹാരമാണെന്ന് സാധ്യതാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിരന്തര ഉപയോഗത്തിലുള്ള ഷിപ്പിംഗ് ചാനൽ ആയതിനാൽ, പരിപാലനത്തിനായി മണ്ണ് നിരന്തരം നീക്കം ചെയ്യേണ്ടതുണ്ട്. നിലവിലുള്ള ദേശീയപാത 544, ദേശീയപാത 66 എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ തുരങ്ക പാത സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നേട്ടം സാധാരണ യാത്രക്കാർക്ക്

ഒരു യാത്രക്കാരന് ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതി ജംഗ്ഷനിലേക്കും തിരിച്ചും എത്താൻ ഏകദേശം 2.5 മണിക്കൂർ സമയമാണ് ഇപ്പോൾ എടുക്കുന്നത്. 300 രൂപ ഓട്ടോക്കൂലി ചെലവാകുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ തുരങ്കം വഴി യാത്ര ചെയ്യുമ്പോൾ 50 അല്ലെങ്കിൽ 100 രൂപ മാത്രം ചെലവഴിച്ചാൽ അരമണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകും.

ഈ നിലയിൽ മാത്രം പ്രതിമാസം കുറഞ്ഞത് 1500 രൂപയും 60 മണിക്കൂറും ഒരു സാധാരണ യാത്രക്കാരന് ലാഭിക്കാൻ കഴിയും. ട്രക്കുകൾക്കും മറ്റ് വാഹനങ്ങൾക്കും സമാനമായ ലാഭം ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. പദ്ധതി നടപ്പിലായാൽ വൈപ്പിനും ഫോർട്ട് കൊച്ചിക്കും ഇടയിൽ തടസങ്ങളില്ലാത്ത കരമാർഗമുള്ള ഗതാഗത സൗകര്യം തുരങ്കം ലഭ്യമാക്കും. 20 കിലോമീറ്റർ ദൂരമുള്ള വൈപ്പിൻ ദ്വീപിന് ഇത് വലിയ രീതിയിൽ ഗുണകരമാവും.

ടൂറിസവും വളരും

വൈപ്പിൻ മുതൽ പള്ളിപ്പുറം വരെ നീളുന്ന ദ്വീപിന്റെ തീരത്ത് നിരവധി ടൂറിസ്‌റ്റ് റിസോർട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ ഇത് സഹായകമാകും. ഇത് ബീച്ച് ടൂറിസത്തിനും ജല കായിക വിനോദങ്ങൾക്കും വലിയ സാധ്യതകൾ തുറന്നുനൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പ്രാദേശിക ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

കടന്നുപോവുന്ന വാഹനങ്ങൾ

പ്രതിവർഷം 14,606 പിസിയു (പാസഞ്ചർ കാർ യൂണിറ്റ്) വാഹനങ്ങൾ 2025ൽ ടോൾ ഇല്ലാതെ ഈ തുരങ്ക പാതയിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2040-ഓടെ 27,816 പിസിയു ആയി വർധിക്കും. കുമ്പളം ടോൾ പ്ലാസയിലെ നിരക്കുകൾ പ്രകാരം ടോൾ പിരിച്ചാൽ, 2025-ൽ 9325 പിസിയു വാഹനങ്ങളും 2040ൽ 17,119 പിസിയു വാഹനങ്ങളുമാണ് തുരങ്കം ഉപയോഗിക്കുക.

ടോൾ പിരിച്ചാലും ആശങ്ക വേണ്ട

നിലവിലെ സാഹചര്യത്തിൽ പദ്ധതിയുടെ ഭാഗമായി ടോൾ പിരിച്ചാലും യാത്രക്കാർക്ക് ലാഭം തന്നെയാണ് എന്നതാണ് യാഥാർഥ്യം. സമയലാഭം വലിയ രീതിയിൽ ഉണ്ടാവുമെന്നതിനാൽ തന്നെ പണത്തിനേക്കാൾ ഉപരി പലരും അതിനായിരിക്കും പ്രാധാന്യം കൊടുക്കുക. മാത്രമല്ല പ്രദേശവാസികൾക്ക് ടോളുകളിൽ ഗണ്യമായ ഇളവും പ്രതീക്ഷിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+