ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; യാത്രക്കാർക്ക് മാസത്തിൽ 60 മണിക്കൂറും 1500 രൂപയും ലാഭം! എങ്ങനെ?
കൊച്ചി: ഒരു മെട്രോ നഗരമെന്ന നിലയിൽ കൊച്ചിയുടെ വളർച്ച വളരെ പ്രതീക്ഷയോടെ നോക്കി കാണുന്നവരാണ് മലയാളികൾ. എങ്കിലും രാജ്യത്തെ മറ്റ് വൻകിട നഗരങ്ങളോട് കിടപിടിക്കുന്ന രീതിയിൽ കൊച്ചിയുടെ വളർച്ച തുടങ്ങിയിട്ട് അധികനാളുകൾ ആയിട്ടില്ല. അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് അടുത്തകാലത്തായി നഗരത്തിലെ ഗതാഗത മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടായ വികാസമാണ്.
അതൊരു തുടർക്കഥയായി മാറുന്ന സാഹചര്യത്തിൽ നഗരത്തിന്റെ തലവര തന്നെ മാറ്റാൻ കെൽപ്പുള്ള ചില പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൊച്ചി ഇൻഫോപാർക്ക് വികസനവും എഐ സിറ്റിയും പ്രഖ്യാപനവും വിവിധ എലിവേറ്റഡ് ഹൈവേകളും വാട്ടർ മെട്രോയുടെ വ്യാപനവും കൊച്ചി മെട്രോയുടെ മുന്നേറ്റവും ഒക്കെ അതിലെ സുപ്രധാന നീക്കങ്ങൾ തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.

മനുഷ്യരെ സംബന്ധിച്ച് നഷ്‌ടപ്പെട്ടാൽ തിരിച്ചുകിട്ടാത്തതും അത്രയ്ക്ക് അധികം മൂല്യവും ഉള്ള ഒന്നാണ് സമയം. ഇപ്പോഴിതാ കൊച്ചി നിവാസികൾക്ക് വലിയ രീതിയിൽ സമയലാഭവും ചിലവ് ചുരുക്കളും സാധ്യമാവുന്ന ഒരു പദ്ധതിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കൊച്ചിക്കാരുടെ അഭിലാഷ പദ്ധതിയായ ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാതയാണ് സംഗതി.
ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക്, പ്രത്യേകിച്ച് ഹൈക്കോടതി ജംഗ്ഷൻ പോലുള്ള തിരക്കേറിയ ഇടങ്ങളിലേക്ക് ദിവസേനയുള്ള യാത്രയ്ക്ക് ഒരുങ്ങുന്ന ഒരു യാത്രക്കാരന് വലിയ രീതിയിൽ നേട്ടമുണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിമാസം 1500 രൂപയുടെ ലാഭമെങ്കിലും ഇവർക്ക് ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
നിർദ്ദിഷ്‌ട ഭൂഗർഭ തുരങ്കപാത പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇത്രയധികം ലാഭം ഉണ്ടാവാമെന്ന് സാധ്യതാ റിപ്പോർട്ട് പറയുന്നു. ഗോശ്രീ പാലങ്ങളിലൂടെ 16 കിലോമീറ്റർ വഴിമാറി സഞ്ചരിക്കേണ്ടിവരുന്നതോ ഫോർട്ട് കൊച്ചി-വൈപ്പിൻ ഫെറിക്കായി ദീർഘനേരം കാത്തിരിക്കുന്നതോ ആയിരുന്നു ഇതുവരെ ഈ റൂട്ടിൽ സഞ്ചരിക്കുന്ന ആളുകളുടെ പ്രധാന ജോലി.
അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ആയിരക്കണക്കിന് താമസക്കാർക്കും യാത്രക്കാർക്കും ഇരട്ട ട്യൂബ് ടണൽ വലിയ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഫോർട്ട് കൊച്ചിയിൽ നിന്ന് ഒരു ശരാശരി യാത്രക്കാരന് ഈ ഭാഗത്തേക്ക് പോകാൻ ഏകദേശം രണ്ടര മണിക്കൂർ ആണ് സമയമെടുക്കുന്നത്. ഇതിനി വെറും അരമണിക്കൂർ ആയി കുറയ്ക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതിലൂടെ മാസത്തിൽ 60 മണിക്കൂറോളം ലഭിക്കാനും സാധിക്കും. ഇത് ഒരു സാധാരണക്കാരനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ് എന്ന കാര്യത്തിൽ തർക്കം ഏതുമില്ല. കൊച്ചിയുടെ സ്വപ്‌ന പദ്ധതി യാഥാർഥ്യമായാൽ കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെത് കൂടിയായിരിക്കും ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭപാത.
അതിനിടെ കൊച്ചി തുറമുഖ ഷിപ്പിംഗ് ചാനൽ വഴി വേർതിരിക്കപ്പെട്ട രണ്ട് തീരങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഭൂഗർഭതുരങ്കപാത യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുകയാണ് എന്നാണ് വിവരം. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനോട് (കെആർഡിസിഎൽ) താൽപ്പര്യ പ്രഖ്യാപനങ്ങൾ (ഇഒഐ) ക്ഷണിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഭൂഗർഭ തുരങ്കപാതയുടെ രൂപകൽപന
നിർദ്ദിഷ്‌ട ഘടനയിൽ രണ്ട് സമാന്തര തുരങ്കങ്ങൾ ഉണ്ടായിരിക്കും, ഓരോന്നിനും ഒരു ഹൈവേ ലെയ്‌നും ഒരു സർവീസ് ലെയ്‌നും ഉണ്ടായിരിക്കും. 12.5 മീറ്റർ പുറം വ്യാസവും 11.25 മീറ്റർ ആന്തരിക വീതിയുമുള്ള ഈ തുരങ്കങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 35 മീറ്റർ താഴെയായിരിക്കും, ഇത് കപ്പലുകൾക്ക് 20 മീറ്റർ ആഴം നൽകുകയും ഭാവി തുറമുഖ വികസനത്തിന് സൗകര്യമൊരുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications