സ്ത്രീയുടെ വീട്ടുജോലിയുടെ മൂല്യം മുതല്‍ ഇന്റർനെറ്റ് നിരോധനം വരെ: എന്‍വി രമണയുടെ സുപ്രധാന വിധികള്‍
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും. നിരവധി കേസുകളില്‍ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ദിവസവും ബിൽക്കിസ് ബാനോ കേസിലെ 11 കുറ്റവാളികളെ വെറുതെ വിട്ടതിനെതിരായ ഹർജിയും പെഗാസസ് ചാരസോഫ്റ്റ് വെയർ വിഷയത്തിലെ വിദഗ്ധ സമിതി റിപ്പോർട്ടും ഉള്‍പ്പടേയുള്ള നിരവധി കേസുകളാണ് പരിഗണിച്ചത്. ജുഡീഷ്യറിയിലെ ഒഴിവുകൾ നികത്താത്തതും ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താത്തതുമാണ് രാജ്യത്ത് കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിന്ന ഒരു ന്യായാധിപന്‍ കൂടിയാണ് രമണ.
സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകിയിട്ടുണ്ട്. കൊളോണിയൽ കാലത്തെ ശിക്ഷാ വ്യവസ്ഥയായ രാജ്യദ്രോഹക്കുറ്റം താല്‍ക്കാലികമായി നിർത്തിവെക്കണമെന്ന വിധി ഉള്‍പ്പടേ രമണയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
'റോബിനെ കല്യാണം കഴിക്കാന്‍ വേണ്ടിയാണോ ദില്‍ഷയെ ജയിപ്പിച്ചത്': കലക്കന്‍ മറുപടിയുമായി ഷിംനയും അഷിഖയും
2021 ഏപ്രിൽ 24-ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പിൻഗാമിയായി അധികാരമേറ്റ ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് രമണ. സുപ്രീം കോടതിയിലായിരുന്ന കാലത്ത് അദ്ദേഹം 657 ബെഞ്ചുകളുടെ ഭാഗമാകുകയും 174 വിധിന്യായങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഭാഗമായിട്ടുള്ള ചില സുപ്രധാന വിധിന്യായങ്ങളാണ് താഴെ പരാമർശിക്കുന്നത്.
സ്ത്രീകളുടെ വീട്ടുജോലിക്കുള്ള മൂല്യം
2021 ജനുവരിയിൽ ജസ്റ്റിസ് എൻ വി രമണയും സൂര്യകാന്തും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വീട്ടുജോലി ചെയ്യുന്ന സ്ത്രീയുടെ പ്രവർത്തി ഭർത്താവിന്റെ ഓഫീസ് ജോലിയിൽ നിന്നും ഒട്ടും കുറവല്ലെന്ന് വ്യക്തമാക്കിയിരുന്നു. വീട്ടമ്മമാർ വീട്ടിൽ ചെയ്യുന്ന സേവനത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകണമെന്നും ജസ്റ്റിസ് എൻ വി രമണ പറഞ്ഞിരുന്നു.
കശ്മീരിലെ ഇന്റർനെറ്റ് നിരോധനം
ജമ്മു കശ്മീരിലെ ഇന്റർനെറ്റ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ, ഇന്റർനെറ്റ് സേവനം നിർത്താൻ കഴിയില്ലെന്നും ആനുകാലിക അവലോകനം നടത്തേണ്ടതുണ്ടെന്നും രമണ വ്യക്തമാക്കി. ന്യായമായ അഭിപ്രായമോ പരാതിയോ പ്രകടിപ്പിക്കുന്നതിനും ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിനേയും അടിച്ചമർത്താൻ സിആർപിസിയുടെ സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തരുതെന്നും കോടതി അന്ന് നിരീക്ഷിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം
സ്വരാജ് അഭിയാൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസില്‍, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിൽ സഹകരണ ഫെഡറലിസത്തിന്റെ ആവശ്യകത രമണ ചൂണ്ടിക്കാട്ടി. പാർലമെന്ററി നിയമങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നതിൽ ഇന്ത്യൻ സർക്കാരിന് നിസ്സഹായത കാട്ടാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
മാധ്യമങ്ങള്‍ക്കെതിരായ വിമർശനം
അടുത്തിടെ ഒരു പൊതുചടങ്ങില്‍ വെച്ച് മാധ്യമങ്ങള്‍ക്കെതിരേയം അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചിരുന്നു. പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ 'കങ്കാരൂ' കോടതികള്‍ സംഘടിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റ ആരോപണം. വിമർശനങ്ങളോട് ജഡ്ജിമാർ പ്രതികരിക്കാത്തതിനെ ദൗർബല്യമായോ, നിസ്സഹായവസ്ഥയായോ കാണരുതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.