കര്‍ണാടകയില്‍ ഇന്ധനവില കുറവ്; പ്രതിസന്ധിയിലായി കാസര്‍കോട്ടെ പമ്പുകള്‍
കാസര്‍കോട്: കേരളത്തിലേയും കര്‍ണാടകയിലേയും ഇന്ധനവിലയിലെ വ്യത്യാസം വലയ്ക്കുന്നത് കാസര്‍കോട്ടെ ഇന്ധന പമ്പ് ഉടമകളെ. ദേശീയ പാത 66ലെ ഇന്ധന പമ്പുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിച്ചതോടെ ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലര്‍മാര്‍ പറയുന്നു. എന്നാല്‍ ഹൈവേയിലും അതിര്‍ത്തിയിലും ഉള്ളവരെയാണ് വില വര്‍ധനവും ഇരു സംസ്ഥാനങ്ങളിലേയും വില വ്യത്യാസവും കൂടുതല്‍ ബാധിക്കുന്നതെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മൂസ ചെര്‍ക്കളം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കാസര്‍കോടുമായി താരതമ്യപ്പെടുത്തുമ്പോള്‍, പെട്രോളിന് ലിറ്ററിന് ഏകദേശം 6 രൂപയും ഡീസലിന് 8 രൂപ മുതല്‍ 9 രൂപ വരെയുമാണ് മംഗലാപുരത്ത് വിലക്കുറവ്. മാഹിയില്‍ ഡീസലിന് 10 രൂപയും പെട്രോളിന് 11 രൂപയുമാണ് കുറഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വാണിജ്യ ട്രക്കുകള്‍ കേരളത്തില്‍ നിന്ന് ഇന്ധന ടാങ്കുകള്‍ നിറയ്ക്കുന്നത് ഏറെക്കുറെ നിര്‍ത്തിയതായി ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ കെ ലക്ഷ്മിനാരായണന്‍ പറഞ്ഞു. കേരളവും കര്‍ണാടകവും തമ്മിലുള്ള വില വ്യത്യാസം നിസ്സാരമായിരുന്നപ്പോള്‍ സി പി സി ആര്‍ ഐക്ക് സമീപമുള്ള ഹൈവേയിലുള്ള അദ്ദേഹത്തിന്റെ ഇന്ധന സ്റ്റേഷനില്‍ പ്രതിദിനം 10,000 ലിറ്റര്‍ ഡീസല്‍ വിറ്റിരുന്നു.
എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം; നിര്‍ണായക തീരുമാനവുമായി റിസര്‍വ് ബാങ്ക്
2021 നവംബര്‍ മുതല്‍ കര്‍ണാടക സര്‍ക്കാര്‍ ഡീസലിനും പെട്രോളിനുമുള്ള നികുതി 7 രൂപ കുറച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇന്ധന സ്റ്റേഷനിലെ വില്‍പ്പന കുറഞ്ഞു. ഈയിടെയായി തന്റെ പമ്പില്‍ പ്രതിദിനം 2500 ലിറ്റര്‍ ഡീസല്‍ മാത്രമാണ് വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രക്കുകള്‍ അവരുടെ ഇന്ധന ടാങ്കുകളില്‍ (300 മുതല്‍ 400 ലിറ്റര്‍ വരെ) നിറച്ച് മാഹിയില്‍ നിന്ന് വീണ്ടും നിറയ്ക്കുന്നു. ഇതോടെ കേരളത്തില്‍ നിന്ന് ഉയര്‍ന്ന വില കൊടുത്ത് ഇന്ധനം വാങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈവേയിലെ ഇന്ധന സ്റ്റേഷനുകള്‍ക്ക് അവരുടെ ബിസിനസ്സിന്റെ 60% വാണിജ്യ വാഹനങ്ങളില്‍ നിന്നാണ്, പ്രത്യേകിച്ച് അന്തര്‍സംസ്ഥാന ട്രക്കുകളില്‍ നിന്ന്.
'ഇന്ധന വില്‍പ്പനയുടെ കാര്യത്തില്‍, 10 ട്രക്കുകള്‍ ഞങ്ങള്‍ക്ക് 200 പാസഞ്ചര്‍ കാറുകളേക്കാള്‍ കൂടുതല്‍ ബിസിനസ്സ് നല്‍കുന്നു. വിലയിലെ വ്യത്യാസം ഞങ്ങളുടെ ബിസിനസ് ഏതാണ്ട് ഇല്ലാതാക്കി,' അദ്ദേഹം പറഞ്ഞു. തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് കാസര്‍കോട് ടൗണിന് സമീപമുള്ള ലക്ഷ്മിനാരായണന്റെ പെട്രോള്‍ പമ്പ്. അതിനാല്‍ അദ്ദേഹത്തിന്റെ വില്‍പ്പന 75% കുറഞ്ഞു. തലപ്പാടി അതിര്‍ത്തിയില്‍ തന്നെ കേരള ഫ്യുവല്‍സ് ഉണ്ട്. 2021 നവംബര്‍ മുതല്‍ അതിന്റെ വില്‍പ്പന 90% ഇടിഞ്ഞു. പ്രതിദിനം ശരാശരി 12,000 ലിറ്റര്‍ (ഒരു ലോഡ്) ഇന്ധനം (4,000 ലിറ്റര്‍ പെട്രോളും 8,000 ലിറ്റര്‍ ഡീസലും) വിറ്റിരുന്നു. ഇപ്പോള്‍, ഒരു മാസത്തില്‍ മൂന്ന് ലോഡ് (36,000 ലിറ്റര്‍) വില്‍ക്കാന്‍ കഴിയുന്നില്ല. ഇത് അടച്ചുപൂട്ടലിന്റെ വക്കിലാണ് - ലക്ഷ്മിനാരായണന്‍ പറഞ്ഞു.
കര്‍ണാടകത്തിനകത്ത് അന്‍പത് മീറ്റര്‍ അകലെയുള്ള ഒരു ഇന്ധന സ്റ്റേഷനില്‍ കേരളവും കര്‍ണാടകയും തമ്മിലുള്ള വില വ്യത്യാസം ഉയര്‍ത്തിക്കാട്ടുന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി രണ്ട് ലോഡ് (24,000 ലിറ്റര്‍) ഇന്ധനമാണ് ഇഇവിടെ വില്‍ക്കുന്നത്. 2016 മേയില്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്‍ ഡി എഫ് സര്‍ക്കാര്‍ തങ്ങളുടെ ഇന്ധന നികുതി വിഹിതം വര്‍ധിപ്പിച്ചിട്ടില്ല. എങ്കിലും കേരളത്തില്‍ പെട്രോള്‍ വിതരണം ചെയ്യുന്ന നിരക്കിന്റെ 30.08% ആയ വാറ്റും കുറച്ചിട്ടില്ല. അങ്ങനെ ഓരോ തവണയും കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയോ നികുതിയോ കൂട്ടുമ്പോള്‍ കേരള സര്‍ക്കാരിന്റെ ഇന്ധനത്തില്‍ നിന്നുള്ള വരുമാനവും കൂടുന്നു. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില 11% വര്‍ധിപ്പിച്ചു.
Recommended Video
വാണിജ്യ വാഹനങ്ങള്‍ക്ക് പുറമെ, ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ള ബോര്‍വെല്‍ റിഗുകളും കര്‍ണാടകയില്‍ നിന്ന് ടാങ്കുകള്‍ നിറയ്ക്കുന്നുണ്ട്. ട്രക്ക് ഘടിപ്പിച്ച റിഗ്ഗുകള്‍ ഒരു സമയം 1,500 ലിറ്റര്‍ മുതല്‍ 2,000 ലിറ്റര്‍ വരെ വാങ്ങുന്നു. ഒരു കുഴല്‍ക്കിണര്‍ കുഴിക്കാന്‍ 300 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. അതിര്‍ത്തിയിലെ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് ഡീസല്‍ വാങ്ങുന്നത് ലാഭകരമാണെന്ന് അവര്‍ കരുതുന്നു. ഹൈവേ വിപുലീകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളും കര്‍ണാടകയില്‍ നിന്ന് തങ്ങളുടെ സ്വകാര്യ ടാങ്കറില്‍ ഡീസല്‍ കൊണ്ടുവരുന്നുണ്ടെന്ന് ലക്ഷ്മിനാരായണന്‍ പറഞ്ഞു. അവര്‍ ലിറ്ററിന് 8 രൂപ ലാഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.