അമിത് ഷാ പൊളിറ്റിക്കല്‍ ഗുണ്ട, ഇങ്ങോട്ട് ഭീഷണിയെങ്കിൽ തിരിച്ചും മറുപടി പറയാൻ അറിയാമെന്ന് സുധാകരൻ
കണ്ണൂര്‍: പിണറായി വിജയന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കടന്നാക്രമിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. അമിത് ഷാ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് ജി സുധാകരന്‍ ആരോപിച്ചു. ഇങ്ങോട്ട് ഭീഷണിയാണ് എങ്കില്‍ അതേ ഭാഷയില്‍ അങ്ങോട്ട് മറുപടി പറയാന്‍ അറിയാമെന്ന് സുധാകരന്‍ പറഞ്ഞു. ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് പറഞ്ഞ അമിത് ഷാ ആ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
ബിജെപി ഓഫീസ് ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ശബരിമല വിഷയത്തില്‍ വെല്ലുവിളിച്ചിരുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കിയ അമിത് ഷാ സര്‍ക്കാര്‍ കളിക്കുന്നത് തീക്കളിയാണെന്നും പറഞ്ഞു. അയ്യപ്പഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും അമിത് ഷാ ഭീഷണി മുഴക്കി.
അമിത് ഷായുടെ ഭീഷണിക്ക് ചുട്ടമറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുകയുണ്ടായി. സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായുടെ തടി മതിയാവില്ല എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. തടിയുടെ മട്ട് കണ്ടിട്ട് വെള്ളം കൂടുതലാണ് എന്നാണ് തോന്നുന്നത്. അതൊക്കെ അങ്ങ് ഗുജറാത്തില്‍ പറഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നടപ്പിലാക്കാന്‍ പറ്റുന്ന വിധി മാത്രം പറഞ്ഞാല്‍ മതിയെന്ന പ്രസ്താവന ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കുമെതിരാണെന്നും പിണറായി വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടക്കമുളളവരും അമിത് ഷായുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നു. സര്‍ക്കാരിനെ താഴെയിറക്കും എന്ന അമിത് ഷായുടെ വാക്കുകള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തത് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോടതിയേയും ഭരണഘടനയേയും അമിത് ഷാ വെല്ലുവിളിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.