കേരളം ലഹരിക്ക് അടിമയാകുന്നു; പാലക്കാട് ലഹരിത്താവളം... കടത്താൻ ശ്രമിച്ചത് 280 കിലോ കഞ്ചാവ്
പാലക്കാട്: കേരളം ലഹരിക്ക് അടിമയാകുന്നു എന്ന സൂചനകളാണ് പാലക്കാടു നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഹരി താവളമായി പാലക്കാട് മാറിയിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇതര സംസ്ഥാന ലഹരി കടത്തലിന്റെ ഇടനാഴിയാണ് പാലക്കാട്. വിദ്യാർത്ഥികൾ അടക്കം നിരവധിപേരാണ് പാലക്കാട് കഞ്ചാവ്, ലഹരി കടത്തലിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ പാലക്കാട് വഴി കടത്താന്‍ ശ്രമിച്ച ഇരുനൂറ്റിഎണ്‍പതു കിലോ കഞ്ചാവാണ് എക്സൈസ് മാത്രം പിടികൂടിയത്. ആരുമറിയാതെ കടത്തിയതും മറ്റ് തരത്തിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതു കൂട്ടിയാൽ ലഹരിത്താവളമായി പാലക്കാട് മാറി എന്നതിന്റെ സൂചനകളാണ് നൽകുന്നത്. എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുനൂറ്റിഎണ്‍പത്തിയെട്ടു പേരാണ് ലഹിരി കടത്തലിന്റെ പേരിൽ അകത്തായത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പിന്നിൽ കൊച്ചി കേന്ദ്രീകരിച്ച സംഘം
കഞ്ചാവ് , ആംപ്യൂള്‍ , നൈട്രസ്പാം ഗുളികകള്‍ എന്നിവയുള്‍പ്പെടെ പിടികൂടിയതിന് 326 കേസുകളാണ് ഈ വർഷം ഇതുവരെ എക്സൈസ് രജിസ്റ്റർ ചെയ്തത്. കൊച്ചി കേന്ദ്രമായുള്ള സംഘമാണ് ലഹരികടത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. 288 പ്രതികളെയാണ് പിടികൂടിയത്.
തീവണ്ടി മാർഗം
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത് പാലക്കാട് വഴിയാണ്. ഇങ്ങനെ എത്തിക്കുന്നത് പ്രധാനമായും തീവണ്ടി മാർഗമാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തില്‍ 280 കിലോ കഞ്ചാവാണ് പിടികൂടിയത്. 2580 നൈട്രസ്പാം ഗുളികകള്‍, ലക്ഷത്തിലേറെ പാന്‍മസാല പായ്ക്കറ്റുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്.
എഞ്ചിനീയറിങ് വിദ്യാർത്ഥികളും...
ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവരോ പഠിച്ചവരോ ജോലി ചെയ്യുന്നവരോ കഞ്ചാവ് കടത്തിന്റെ ഭാഗമാകുന്നുണ്ട്. അടുത്തിടെ ഒറ്റപ്പാലം , ഷൊര്‍ണൂര്‍ മേഖലകളില്‍ പിടിയിലായവരെല്ലാം ഇരുപത്തിയഞ്ച് വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കൾ, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്.
പിടിക്കപ്പെട്ടാൽ പെട്ടെന്ന് രക്ഷപ്പെടാം!
എന്നാൽ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടാൽ പെട്ടെന്ന് രക്ഷപ്പെടനാകുന്നതാണ് വിദ്യാർത്ഥികളടക്കം ഇതിൻ മുതിരുന്നത്. ഒരു കിലോയില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ വെറും അയ്യായിരം രൂപ പിഴ അടച്ച് പ്രതികള്‍ രക്ഷപ്പെടാനാകും. പഴുതുകളടച്ചുള്ള നിയമങ്ങളല്ലാതെ കേരളത്തിലേക്കുള്ള ലഹരി വസ്തുക്കളുടെ പ്രവാഹം തടയാനാകില്ല.