കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട 10 കിലോയിലധികം കഞ്ചാവുമായി മോഷണക്കേസ് പ്രതികൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ 10 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ പുതുക്കിടി വീട്ടിൽ നിസാമുദ്ധീൻ(29) നെ 7 കിലോയിലധികം കഞ്ചാവുമായി മാവൂർ പോലീസും മലപ്പുറം വാഴക്കാട് മുണ്ടുമുഴി മുണ്ടമോൾ വീട്ടിൽ അനസ്(28) നെ 2 കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് ടൌൺ പോലീസും അറസ്റ്റ് ചെയ്തു.
മുൻപ് മോഷണം, മാല പൊട്ടിക്കൽ, ഭവനഭേദനം തുടങ്ങിയ കേസുകളിൽ പ്രതികളായ നിസാമുദ്ധീനും അനസും ഇവരുടെ ചില സുഹൃത്തുക്കളും ചേർന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ പിടികൂടുന്നതിനായി കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിലെയും നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള നോർത്ത് ക്രൈം സ്‌ക്വാഡിലെയും അംഗങ്ങളുൾപ്പെട്ട ഒരു സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്പെഷ്യൽ സ്‌ക്വാഡ് ഇവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ആന്ധ്രയിൽ നിന്നാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്നും വാടക്കെടുത്ത ലക്ഷ്വറി വാഹനങ്ങളുപയോഗിച്ചും ട്രെയിൻ മാർഗവുമാണ് ഇവർ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്നും അന്വേഷണത്തിൽ മനസിലായി.
റെയിൽവേ സ്റ്റേഷനുകൾ, ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾ, ചെക് പോസ്റ്റുകൾ എന്നിവ കേന്ദ്രീകരിച്ചും ലക്ഷ്വറി വാഹനങ്ങൾ വാടകക്ക് നൽകുന്നവരെ കുറിച്ചും നടത്തിയ അന്വേഷണത്തിൽ നിസാമുദ്ധീൻ ഒരു മഹീന്ദ്ര സൈലോ എക്‌സ്.യു.വി വാഹനം വാടകക്ക് എടുത്തതായി വിവരം ലഭിച്ചിരുന്നു.
സാധാരണ ഫോൺ കോളുകൾ ഉപയോഗിക്കുന്നതിനു പകരം ഇന്റർനെറ്റ് ഉപയോഗിച്ചുള്ള ഫോൺ കോളുകൾ ആണ് തങ്ങളുടെ കസ്റ്റമേഴ്‌സുമായി ആശയവിനിമയത്തിനായി ഇവർ ഉപയോഗിച്ചിരുന്നത്. പെരുവയൽ ഊർക്കടവ് സ്വദേശികളായ ചിലരും കോഴിക്കോട് വലിയങ്ങാടി സൗത്ത് ബീച്ച് ഭാഗത്തുള്ള ചിലരും ഇവർക്ക് കഞ്ചാവിനായി മുൻകൂട്ടി ഓർഡർ നൽകിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇവരുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർ കഞ്ചാവുമായി കേരളത്തിലെത്തിയതായി മനസ്സിലായി.
തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇവരെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറുകയും ഇവർ വരാൻ കഞ്ചാവ് വിൽപ്പനക്കായി കൊണ്ടുവരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കുകയും ചെയ്തു. പട്രോളിങ്ങിനിടയിൽ മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഊർക്കടവിൽ നിന്നും ലക്ഷ്വറി വാഹനത്തിൽ വിൽപ്പനക്കായി കൊണ്ട് വന്ന 7 കിലോ കഞ്ചാവുമായി നിസാമുദ്ധീനെ മാവൂർ എസ്.ഐ മുരളിയുടെ നേതൃത്വത്തിൽ മാവൂർ പോലീസും വിൽപ്പനക്കായി കൊണ്ടുവന്ന 3 കിലോ കഞ്ചാവുമായി അനസിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ് ഫോമിലേക്കുള്ള റോഡിനു സമീപത്തു നിന്നും കോഴിക്കോട് ടൗൺ എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ ടൗൺ പോലീസും അറസ്റ്റ്ണ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ നിസാമുദ്ധീന്റെ പേരിൽ കേരളത്തിലും കർണാടകയിലുമായി മോഷണം, പിടിച്ചുപറി, ഭവനഭേദനം എന്നിവക്ക് നിരവധി കേസുകൾ നിലവിലുണ്ട്. നിസാമുദ്ധീനെ ചോദ്യം ചെയ്തതിൽ നിന്നും മലപ്പുറം ടൗണിലെ ഒരു ലൂയി ഫിലിപ്പ് ഷോറൂമിൽ നിന്നും കൂട്ടാളികളോടൊപ്പം 5 ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications