ആ സ്വർണ വില്‍പ്പന ഇന്ന് കൂടി മാത്രം, ശേഷം കോടികളുടെ നഷ്ടം? ജ്വല്ലറികള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍
ആറക്ക ഹാൾമാർക്ക് മുദ്ര ((HUID)യില്ലാത്ത സ്വർണ അഭരണങ്ങള്‍ നാളെ മുതല്‍ വില്‍ക്കാന്‍ സാധിക്കില്ല. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാവും. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഹാൾമാർക്ക് ചെയ്തില്ലെങ്കിൽ സ്വർണാഭരണങ്ങളോ സ്വർണ പുരാവസ്തുക്കളോ ഏപ്രില്‍ 1 മുതല്‍ വിൽക്കാനോ പ്രദർശിപ്പിക്കാനോ വിൽക്കാനോ കഴിയില്ലെന്ന് ഈ മാസം ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഹാള്‍മാർക്കിങ് കർശനമായി നടപ്പാക്കുന്നതിനെതിരെ ജ്വല്ലറി ഉടമകള്‍ ശക്തമായ എതിർപ്പുമായി രംഗത്തുണ്ടെങ്കിലും സമയം നീട്ടി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സർക്കാർ തയ്യാറായില്ല. രണ്ട് ഗ്രാമിൽ കൂടുതൽ ഭാരമുള്ള എല്ലാ ആഭരണങ്ങൾക്കും ആറക്ക ഹാൾമാർക്കിഗ് നിർബന്ധമാക്കുന്നതാണ് കേന്ദ്രസർക്കാറിന്റെ ഉത്തരവ്. അതോടൊപ്പം തന്നെ നിലവിലെ നാലക്ക ഹാൾമാർക്ക് മുദ്രയുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ ഇനി വിൽപ്പന നടത്താൻ സാധിക്കില്ല.

ജ്വല്ലറികള്‍ക്ക് രണ്ട് മാസത്തിലേറെ സമയം വേണം
നാലോ അഞ്ചോ വർഷം മുമ്പോ അതിനുമുമ്പോ നിർമ്മിച്ച ആഭരണങ്ങൾ എല്ലാ ജ്വല്ലറികളിലും ഉണ്ടായിരിക്കുമെന്നാണ് തമിഴ്‌നാട് ജ്വല്ലേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ബി.ശബരിനാഥിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽക്കുന്നുണ്ടെന്ന് ചില്ലറ വ്യാപാരികൾ ഉറപ്പാക്കും. നാലക്ക ഹാള്‍മാർക്കിങ് ചെയ്ത ആഭരണങ്ങൾ അടുത്തിടെ ഹാൾമാർക്ക് ചെയ്തതിൽ നിന്ന് തിരിച്ചറിയാനും വേർതിരിക്കാനും ഓരോ ജ്വല്ലറിക്കും കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
2021 ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് എല്ലാ ആഭരണങ്ങൾക്കും ഹാൾ മാർക്ക് റീ-സ്റ്റാമ്പ് ചെയ്യാൻ സർക്കാർ ഒരു മാസത്തെ സമയം മാത്രമാണ് നൽകിയത്. "ഞങ്ങൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും വേണം. കഴിഞ്ഞ 15 ദിവസമായി സെർവറുകൾ മന്ദഗതിയിലാണ്, ഈ ആഭരണങ്ങളെല്ലാം പുതിയ ഹാൾമാർക്കിലേക്ക് മാറ്റുന്നത് നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്, " ശബരീനാഥ് ചൂണ്ടിക്കാണിക്കുന്നു.

money saving tips: കൂലിപ്പണിക്കാരനാണെങ്കിലും ലക്ഷങ്ങള്‍ സമ്പാദിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
2024 മാർച്ച് വരെ സമയം ആവശ്യം
നാലക്ക ഹാള്‍മാർക്കിങ് ഉള്ള എല്ലാ ആഭരണങ്ങളിലും ഹാൾമാർക്ക് വീണ്ടും പതിപ്പിക്കാനാണ് നിർമ്മാതാക്കളോടും ചില്ലറ വ്യാപാരികളോടും സർക്കാർ ആവശ്യപ്പെടുന്നത്. നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും ഇത് ചെയ്യുന്നതിന് 2024 മാർച്ച് വരെ സമയം ആവശ്യമാണ്. അതിനുശേഷം പഴയ ഹാൾമാർക്കിൽ 10% സ്റ്റോക്ക് ഉണ്ടെങ്കിൽ, സർക്കാർ ഒരു വർഷം കൂടി സമയം നൽകണമെന്നുമാണ് കോയമ്പത്തൂർ ജ്വല്ലറി മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.മുത്തുവെങ്കട്രം ചൂണ്ടിക്കാട്ടുന്നത്.
ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (HUID) എന്നത് ഹാൾമാർക്കിംഗ് സമയത്ത് എല്ലാ ആഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും നൽകിയിട്ടുള്ള സവിശേഷമായ ആറ് അക്ക ആൽഫാന്യൂമെറിക് കോഡാണെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ഏതെങ്കിലും സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോഴെല്ലാം അതിന്റെ മൂല്യം പരിശോധിക്കാനും വഞ്ചിക്കപ്പെടാതിരിക്കാൻ ഹാൾമാർക്കിങ് പരിശോധിക്കുന്നതിലൂടെ ഉപഭോക്താവിന് സാധിക്കും.
രണ്ട് മുതൽ അഞ്ച് മില്ലിഗ്രാം വരെ
അതോടൊപ്പം തന്നെ ആഭരണങ്ങളില്‍ നിലവിൽ പതിച്ചിട്ടുള്ള നാലക്ക ഹാൾ മാർക്കിങ് മുദ്രകൾ മാറ്റി പുതിയ ആറക്ക മുദ്ര പതിക്കുന്നതിനായി മായ്ച്ചുകളയുമ്പോൾ രണ്ട് മുതൽ അഞ്ച് മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുമെന്നും വ്യാപാരികള്‍ പറയുന്നു. മാത്രമല്ല, പഴയ സ്വർണം വില്‍ക്കാന്‍ കഴിയാത്തതിലൂടെ കോടികളുടെ നഷ്ടമുണ്ടാവുമെന്നും ജ്വല്ലറ്റി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നപരിഹാരത്തിനായി ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാവുന്നില്ല. കടുംപിടിത്തം തുടരാനാണ് ഭാവമെങ്കിൽ സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള സമര പരിപാടികളിലേക്ക് നീങ്ങുമെന്നാണ് ജ്വല്ലറി ഉടമകള്‍ അറിയിക്കുന്നത്. യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്‍യുഐഡി) പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വർണ വ്യാപാരികൾ നേരത്തെ കരിദിനം ആചരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications