സ്വർണത്തിന് പകരം എന്ത്? ഗോൾഡ് ഇടിഎഫും വേണ്ട..ഇനി നിക്ഷേപിക്കേണ്ടത് ഇവയിൽ
സ്വർണ ഇറക്കുമതി നിയന്ത്രിച്ച് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ, കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്ത് സ്വർണ നിക്ഷേപത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കി, പകരം മറ്റ് നിക്ഷേപ മാർഗങ്ങൾ പരിഗണിക്കണമെന്ന് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.
ഇന്ത്യയിൽ സ്വർണം ഒരു ആഭരണമോ ആഡംബര വസ്തുവോ മാത്രമല്ല തലമുറകളായി സുരക്ഷിത നിക്ഷേപത്തിന്റെ പ്രതീകമായാണ് അത് കണക്കാക്കപ്പെടുന്നത്. സാമ്പത്തിക അനിശ്ചിതത്വം, നാണയപ്പെരുപ്പം, യുദ്ധഭീഷണി, ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടങ്ങിയ സാഹചര്യങ്ങളിൽ സ്വർണത്തിലേക്കുള്ള ആളുകളുടെ താത്പര്യം പതിവായി ഉയരാറുണ്ട്. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത കണക്കിലെടുത്ത് സ്വർണ ആശ്രയം കുറയ്ക്കേണ്ട സമയമാണെന്നാണ് കേന്ദ്രത്തിന്റെ സന്ദേശം.

ഇതോടെ, 'സ്വർണത്തിന് പകരം എന്ത്?' എന്ന ചോദ്യമാണ് നിക്ഷേപകരിൽ ഉയരുന്നത്. സാമ്പത്തിക വിദഗ്ധർ പറയുന്നത്, സ്വർണത്തിന് സമാനമായി സുരക്ഷയും ദീർഘകാല നേട്ടവും നൽകുന്ന നിരവധി നിക്ഷേപ മാർഗങ്ങൾ ഇപ്പോൾ ലഭ്യമാണെന്നാണ്.
സർക്കാർ പിന്തുണയുള്ള ആർബിഐ ഫ്ലോട്ടിങ് റേറ്റ് ബോണ്ടുകൾ പോലുള്ള കടപ്പത്രങ്ങൾ സ്ഥിരമായ വരുമാനം നൽകുന്ന സുരക്ഷിത നിക്ഷേപ മാർഗമാണെന്ന് ഇവർ പറയുന്നു. റീറ്റ്‌സ് (REITs), ഇൻവിറ്റ്സ് (InvITs) പോലുള്ള റിയൽ അസറ്റ് അടിസ്ഥാനമാക്കിയ നിക്ഷേപങ്ങളും സ്ഥിരമായ ഡിവിഡൻഡ് വരുമാനം നൽകാൻ സഹായിക്കും. ദീർഘകാല സമ്പത്തിനായി എസ്ഐപി വഴിയുള്ള ഓഹരി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ട്.
അതേസമയം, ബിറ്റ്കോയിൻ, എഥീരിയം പോലുള്ള ഡിജിറ്റൽ ആസ്തികളും ഇപ്പോൾ ചില നിക്ഷേപകർ 'മാക്രോ ഹെഡ്ജ്' ആയി ഉപയോഗിക്കുന്നുണ്ട്. ഡോളർ അധിഷ്ഠിത ആഗോള സാമ്പത്തിക സംവിധാനത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വർണത്തിനും ഡിജിറ്റൽ ആസ്തികൾക്കും ഒരുപോലെ പ്രാധാന്യം വർധിക്കുകയാണെന്ന് മുഡ്രെക്സ് ബിസിനസ് ഹെഡ് പ്രതീക് ഗുപ്തയെ ഉദ്ധരിച്ച് ദി മിൻ്റ് റിപ്പോർട്ട് ചെയ്തു. അ ഒരു ആസ്തിയിൽ മാത്രം ആശ്രയിക്കാതെ വിവിധ നിക്ഷേപ മാർഗങ്ങൾ ഉൾപ്പെടുത്തി 'ലെയേർഡ് അപ്രോച്ച്' സ്വീകരിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, സ്വർണ്ണത്തിൽ നിന്നുള്ള നിക്ഷേപം പൂർണമായി പിൻവലിക്കുന്നത് ശരിയായ രീതിയല്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇക്വിറസ് വെൽത്തിന്റെ മാനേജിംഗ് ഡയറക്ടർ അങ്കുർ പുൻസ് പറയുന്നത് ഒരു പോർട്ട്ഫോളിയോയിൽ കുറഞ്ഞത് 5 മുതൽ 10 ശതമാനം വരെ സ്വർണ നിക്ഷേപം നിലനിർത്തുന്നത് സുരക്ഷയുടെ ഭാഗമായിട്ട് ഇപ്പോഴും ആവശ്യമാണ് എന്നതാണ്. ബാക്കി നിക്ഷേപങ്ങൾ എസ്ഐപികൾ വഴി ക്രമേണ മറ്റ് ആസ്തികളിലേക്ക് മാറ്റുന്നതാണ് മികച്ച മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗോൾഡ് ഇടിഎഫുകളെക്കുറിച്ചും പുതിയ ചര്‍ച്ച ഉയരുന്നുണ്ട്. പലരും ഗോൾഡ് ഇടിഎഫുകൾ ഫിസിക്കൽ സ്വർണത്തിന് പകരമെന്നാണ് കരുതുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ ഇവയും രാജ്യത്തിന്റെ സ്വർണ ഇറക്കുമതിയെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. കാരണം, ഗോൾഡ് ഇടിഎഫുകൾ നടത്തിക്കുന്ന അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ നിക്ഷേപത്തിന് പിന്തുണയായി ഭൗതിക സ്വർണം വാങ്ങേണ്ടതുണ്ട്. അതിനാൽ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വർധിച്ചാൽ പരോക്ഷമായി സ്വർണ ഇറക്കുമതിയും ഉയരും.
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയാണ് പ്രധാന ആശങ്കയെങ്കിൽ, സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGBs) കൂടുതൽ മികച്ച തിരഞ്ഞെടുപ്പാണെന്നാണ് സെബി രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റ് പ്രിയങ്ക് ശർമ പറയുന്നത്.. കാരണം, ഇതിൽ നിക്ഷേപിച്ചാലും രാജ്യത്തിന് അധികമായി ഫിസിക്കൽ സ്വർണം ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ല. അതിനൊപ്പം സ്വർണവില അടിസ്ഥാനമാക്കിയ ലാഭവും, വാർഷിക 2.5 ശതമാനം പലിശയും, കാലാവധി പൂർത്തിയായപ്പോൾ നികുതി ഇളവും ലഭിക്കും.
സ്വർണവില തുടർച്ചയായി റെക്കോർഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇറക്കുമതി ഡ്യൂട്ടി വർധനയും പ്രധാനമന്ത്രിയുടെ ആഹ്വാനവും ചേർന്നതോടെ, ഇന്ത്യയിലെ നിക്ഷേപ സംസ്കാരത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമോയെന്നതാണ് ഇനി വിപണി ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications