സ്വർണ വില 80,000 രൂപയിലേക്ക് ഇടിയും;ഇക്കാര്യം സംഭവിച്ചാൽ മതി..വിശദീകരിച്ച് സാമ്പത്തിക വിദഗ്ധ
സംസ്ഥാനത്ത് സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 1,03,840 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.അതേസമയം വില ഉയർന്നതോടെ സ്വർണം ഇനിയും കുതിക്കുമോയെന്ന ചോദ്യമാണ് ആഭരണപ്രേമികൾ ഉയർത്തുന്നത്.
എന്നാൽ ലോകം സമാധാനത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ തീർച്ചയായും സ്വർണ വില കുറയുക തന്നെ ചെയ്യുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളം ചർച്ചയിലാണ് അവരുടെ പ്രതികരണം.

' പശ്ചിമേഷ്യയിലെ സംഘർഷം അധികം നീളില്ല. താമസിയാതെ തന്നെ അതിനൊരു പ്രതിവിധി കാണും. അമേരിക്ക ഇസ്രായേൽ സഖ്യം ഇറാനും ആയിട്ട് ഒരു ഒത്തുതീർപ്പിന് തീരുമാനമായി എന്ന് ഒരു വശത്ത് അറിയുന്നു, അത് തന്നെയാണ് ആഗോളതലത്തിൽ തനി തങ്കത്തിന്റെ വിലയിൽ കുറവ് വന്നത്.
ഓഹരി വിപണികളേയും ഇത് സ്വാധീനിച്ചു. പശ്ചിമേഷ്യ സംഘർഷം തുടങ്ങിയത് മുതൽ ഓഹരി വിപണി വലിയ നഷ്ടത്തിലായിരുന്നു. ഏതാണ്ട് 15 ലക്ഷം കോടിയിലധികം നഷ്ടം സെൻസക്സിലും നിഫ്റ്റിയിലും ഉണ്ടായി. ഇപ്പോൾ ഓഹരി വിപണി പോസിറ്റീവിലാണ്. ഡോളറിന്റെ മൂല്യത്തിലും വർദ്ധനവേ ഉള്ളൂ, ഇടിവില്ല .
അതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യയും യുഎസ്സും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടാൻ പോവുകയാണ്. ഒപ്പിടാൻ ഒരുപക്ഷേ ഇനിയും മാസങ്ങൾ പിടിച്ചേക്കുമെങ്കിലും പോസിറ്റീവ് ആയ രീതിയിൽ വ്യാപാര സംഭാഷണം തുടരുകയാണ്. ഇന്ത്യക്ക് മേലെ 10 ശതമാനം അധിക തീരുവ അവസാനം യുഎസ് ചുമത്തിയിരുന്നു. അത് അതിലൊക്കെ അനിശ്ചിതത്വം നിലനിൽക്കുകയാണ് .അതിലൊക്കെ മാറ്റി മറച്ചിലുകൾ ഉണ്ടായേക്കാം. എന്തായാലും യുഎസ്സിനും ഇന്ത്യക്കും ഒരുപോലെ ഗുണകരമായ രീതിയിലുള്ള ഒരു വ്യാപാര കരാറിലേക്ക് നാം നീങ്ങികൊണ്ടിരിക്കുകയാണ്.
യുഎസ് ആണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുന്ന സിംഗിൾ രാജ്യം. യുഎസ്സുമായിട്ട് വ്യാപാര പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്തന്നെ നമുക്ക് ഈ വർഷം വ്യാപാര കമ്മി വളരെ കൂടിയിരുന്നു. ഇന്ധന വില വർധിച്ചതും ഫെർലൈസർ വില വർധിച്ചതും ഫോറിൻ എക്സ്ചേഞ്ച് റിസർവ് കുറഞ്ഞും ഇന്ത്യൻ രൂപയുടെ മൂല്യം താഴേക്ക് പോയതുമെല്ലാം നമ്മുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിൽ നിന്നൊക്കെ പതുക്കെ നാം കരകയറിക്കൊണ്ടിരിക്കുകയാണ്.
അതിനേക്കാൾ ഉപരി സ്വർണ്ണത്തിൽ നിക്ഷേപിക്കാതെ നിക്ഷേപിക്കാൻ വളരെ പ്രധാനപ്പെട്ട മാർഗ്ഗങ്ങൾ ലോകത്തിന്, ബിസിനസ് കമ്മ്യൂണിറ്റിക്ക്, ധനകാര്യ സ്ഥാപനങ്ങൾക്ക് തുറന്നു കിട്ടിയിരിക്കുന്നു. ഒരു വശത്ത് ഓഹരി വിപണിയുണ്ട് മറുവശത്ത് യുഎസ് ഡോളർ ഉണ്ട് , ബോണ്ട് ഉണ്ട്. ഓഹരി വിപണി കാളകളുടെ പിടിയിൽ ആണെങ്കിൽസ്വർണത്തിൽ നിക്ഷേപിക്കുന്നതിനേക്കാൾ ലാഭകരമാണ് ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നത്.
ഇതെല്ലാമാണ് സ്വർണത്തിന്റെ വില താഴേക്ക് വരാനുള്ള കാരണം. ലോകത്ത് സമാധാന അന്തരീക്ഷം സംജാതമായാൽ സ്വർണ വില 80,000ത്തിന് താഴേക്ക് പോകും എന്ന് തന്നെ പ്രതീക്ഷിക്കാം', അവർ പറഞ്ഞു.
അതേസമയം യുഎസിൽ പണപ്പെരുപ്പ സൂചിക ഉയർന്നതോടെ ഫെഡ് റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയർന്നാൽ സ്വാഭാവികമായും സ്വർണത്തിൻ്റെ പെരുമ നഷ്ടപ്പെടും. ഇത് വില വലിയ തോതിൽ കൂപ്പുകുത്താൻ കാരണമായേക്കും.












Click it and Unblock the Notifications