കൊച്ചിക്കാർക്ക് ആശ്വസിക്കാം; കാക്കനാട്-പാലാരിവട്ടം റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ ഇടപെടൽ
കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുന്നതിനിടെ കാക്കനാട്-പാലാരിവട്ടം റോഡിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർക്കാർ സമഗ്രമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി. കാക്കനാട് മേഖലയിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി വർധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടി ഉമ തോമസ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വിവിധ പദ്ധതികൾ വിശദീകരിച്ചത്.
കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നിന്ന് ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പൈലിംഗ്, ഗർഡർ സ്ഥാപിക്കൽ, സ്‌റ്റേഷൻ നിർമ്മാണം, യൂട്ടിലിറ്റി ലൈൻ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ ജോലികൾ ഒരേസമയം വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി റോഡിന്റെ വലിയൊരു ഭാഗം ബാരിക്കേഡുകൾ സ്ഥാപിച്ച് വേർതിരിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് ലഭിക്കുന്ന സൗകര്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

രാവിലെയും വൈകുന്നേരവും ഓഫീസ് സമയങ്ങളിൽ വാഹനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നതോടെ കാക്കനാട്, പാലാരിവട്ടം, പൈപ്പ് ലൈൻ ജംഗ്‌ഷൻ, ചക്കരപ്പറമ്പ്, വൈറ്റില ഭാഗങ്ങൾ ഉൾപ്പെടെ പ്രധാന മേഖലകളിൽ ദീർഘനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനൊപ്പം നിർമ്മാണ കാലയളവിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിനുള്ള ഇടക്കാല നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാന റോഡിലെ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാൻ പാലാരിവട്ടം-കാക്കനാട് റോഡിന് സമാന്തരമായി കിടക്കുന്ന ബദൽ റോഡുകളിലേക്ക് വാഹനങ്ങളെ തിരിച്ചുവിടുന്നതിനുള്ള പദ്ധതിക്ക് മുൻഗണന നൽകും. ഇതിനായി ഈ റോഡുകളുടെ വീതി വർധിപ്പിക്കൽ, ഉപരിതലം നവീകരിക്കൽ, കുഴികൾ അടയ്ക്കൽ, ആവശ്യമായ സൈൻബോർഡുകളും ദിശാസൂചനകളും സ്ഥാപിക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.
ബദൽ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ അനുവദിക്കണമെന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) അപേക്ഷ നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്. ഈ ഫണ്ട് അനുവദിക്കുന്നതോടെ കൂടുതൽ വാഹനങ്ങളെ സമാന്തര റോഡുകളിലേക്ക് തിരിച്ചുവിടാൻ സാധിക്കുമെന്നും അതിലൂടെ പാലാരിവട്ടം-കാക്കനാട് പ്രധാന പാതയിലെ തിരക്ക് ഗണ്യമായി കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മെട്രോ നിർമ്മാണം നടക്കുന്ന പ്രധാന കോറിഡോറുകളിലും തിരക്കേറിയ ജംഗ്‌ഷനുകളിലും രാവിലെ 8 മണി മുതൽ രാത്രി വരെ അധിക ട്രാഫിക് വാർഡൻമാരെ നിയോഗിക്കും. പ്രദേശവാസികളായ ട്രാഫിക് വാർഡൻമാർക്ക് കെഎംആർഎല്ലും ട്രാഫിക് പോലീസും സംയുക്തമായി പരിശീലനം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ക്രമീകരിക്കൽ, അനാവശ്യ പാർക്കിങ് ഒഴിവാക്കൽ, അടിയന്തര സാഹചര്യങ്ങളിൽ പോലീസിനെ സഹായിക്കൽ തുടങ്ങിയ ചുമതലകളാണ് ഇവർ നിർവഹിക്കുക.
നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ റോഡിന്റെ വീതി കുറയ്ക്കുന്നതും ഗതാഗതം മന്ദഗതിയിലാക്കുന്നതുമായ സാഹചര്യത്തിൽ, സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ബാരിക്കേഡുകൾ പരമാവധി അകത്തേക്ക് പുനഃക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിലൂടെ നിലവിലുള്ള റോഡിൽ വാഹനങ്ങൾക്ക് കൂടുതൽ സഞ്ചാരവീതി ലഭിക്കുകയും ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള പാതയെ മൂന്ന് വ്യത്യസ്‌ത സെക്‌ടറുകളായി വിഭജിച്ച് ട്രാഫിക് പോലീസിന്റെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ സെക്‌ടറിലും ബൈക്ക് പട്രോളിങ്, മൊബൈൽ പട്രോളിങ് സംഘങ്ങൾ എന്നിവയെ വിന്യസിച്ച് അപകടങ്ങൾ, വാഹനത്തകരാറുകൾ, ഗതാഗത തടസങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിൽ അതിവേഗം ഇടപെടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യത്തിൽ ഡ്രെയിനേജ് സംവിധാനങ്ങൾ ശുചീകരിക്കുകയും വെള്ളം കെട്ടിനിൽക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ശക്തമാക്കുകയും ചെയ്യും. പ്രധാന ജംഗ്‌ഷനുകൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവയ്ക്ക് സമീപം അധിക പോലീസിനെ വിന്യസിച്ച് വാഹനഗതാഗതവും കാൽനടയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കും.
അതേസമയം, കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതി പൂർത്തിയാകുന്നതോടെ കലൂർ, പാലാരിവട്ടം, കാക്കനാട്, ഇൻഫോപാർക്ക് മേഖലകളിലേക്കുള്ള പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടുകയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. അതുവരെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാൻ കെഎംആർഎൽ, ട്രാഫിക് പോലീസ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ഒരുമിച്ച് നിന്നുകൊണ്ട് നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications