സ്വർണ വിലയിൽ ഉച്ചയ്ക്ക് വീണ്ടും മാറ്റം; കുത്തനെ വീണോ അതോ വീണ്ടും കുതിച്ചോ? അറിയാം
ഒക്ടോബർ 21 സംസ്ഥാനത്തെ സ്വർണ വിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. സമീപ മാസങ്ങളിലെ ഏറ്റവും വലിയ ഹ്രസ്വകാല തിരുത്തലുകളിലൊന്നായിരുന്നു കഴിഞ്ഞ 10 ദിവസത്തിനിടയിൽ സംഭവിച്ചത്. ഒക്ടോബർ 21-ന് രാവിലെ ഒരു പവൻ സ്വർണ്ണത്തിന് 97,360 രൂപയായിരുന്നത് ഒക്ടോബർ 30-ന് രാവിലെ 88,360 രൂപയായി കുറഞ്ഞു. ഏകദേശം 9,000 രൂപയുടെ വലിയ ഇടിവാണ് ഈ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത്.
.ഒക്ടോബർ 21 നും 28 നും ഇടയിലായിരുന്നു വിലയിലെ ഇടിവ് കൂടുതൽ പ്രകടമായത്. 29, 30 തീയതികളിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും, 89,000 രൂപയ്ക്ക് മുകളിൽ വിലയെത്തിയില്ല. ഇതോടെ ഇനിയും വില കുറയുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണ വില വീണ്ടും ഉയരുകയാണ്.

രാവിലെ ഗ്രാമിന് 110 രൂപ ഉയർന്ന് വില 11,245 രൂപയായി. 880 രൂപ വർധിച്ച് 89,960 രൂപയാണ് പവൻവില. ഉച്ചയോടെ ഇതാ വീണ്ടും വില കുതിച്ചിരിക്കുകയാണ്. പവന് 440 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില വീണ്ടും 90,000 കടന്നു. നിലവിൽ ഒരു പവന് വില 90,400 രൂപയാണ്. അതായത് 5 ശതമാനം അടിസ്ഥാന പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേർത്താൽ ഒരു പവന് ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ വരുത്തിയ മാറ്റമാണ് സ്വർണ വില ഉയർത്തിയത്. ആഗോള വിപണിയിൽ 4000 ഡോളറിന് മുകളിൽ ഔൺസ് വില ഉയർന്നു. എന്നാൽ ലാഭമെടുപ്പ് തകൃതിയായതോടെ വില വീണ്ടും 3999 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഈ ട്രെന്റ് തുടരുകയാണെങ്കിൽ കേരളത്തിലും സ്വർണ വില കുറയുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
എത്ര കുറയും?
ആഗോള സ്വർണ്ണ വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ ശക്തിപ്പെടൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങളിലെ കുറവ്, നേരത്തെയുണ്ടായ വിലവർദ്ധനവിൽ നിന്ന് ലാഭമെടുത്ത നിക്ഷേപകർ എന്നിവയെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിലെ ഇടിവിന് വഴിവെച്ചത്. നേരിയ തോതിലുള്ള തിരിച്ചുവരവ് സ്വർണം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, പെട്ടെന്നുണ്ടായ വിലയിടിവിന് ശേഷം സ്വർണം ഒരു ഏകീകരണ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ സ്വർണ വില വീഴാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വില ഇടിയുമെങ്കിലും ഒരിക്കലും 50,000ത്തിൽ താഴേക്ക് ഇനി സ്വർണം പോകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് ഇവർ പറയുന്നത്. 97000 രൂപ വരെ ഉയർന്ന സ്വർണ വില 87000ത്തിലേക്ക് ഇറങ്ങിയത് ആവേശത്തോടെയാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെല്ലാം അനുകൂലമാകുകയും ഡോളർ ശക്തിപ്രാപിക്കുകയും ചെയ്താൽ സ്വർണ വില ഇനിയും കുറഞ്ഞേക്കാമെന്ന പ്രവചനങ്ങൾ ഉണ്ട്. വില 60,000 വരെ പോയേക്കുമെന്നാണ് മേരി വർഗീസിനെ പോലുള്ള സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. എന്തായാലും അത്യാവശ്യക്കാർ അല്ലാത്തവർ ഇപ്പോൾ സ്വർണം വാങ്ങുന്നത് ഒരിക്കലും ഉചിതമായ തീരുമാനം ആയിരിക്കില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
വില ചാഞ്ചാടാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾ ആശങ്കയിലാണെന്നും പലരും വാങ്ങാൻ തയ്യാറാവുന്നില്ലെന്നുമാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ തങ്ങളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഇവർ പറയുന്നത്. വിൽപന കാര്യമായി നടക്കാത്തത് കൊണ്ട് തന്നെ സ്വർണം വിൽക്കാൻ എത്തുന്നവർക്ക് ഉയർന്ന വില നൽകാൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications