സ്വർണ വിലയെ പേടിക്കേണ്ട; ബുദ്ധി പ്രയോഗിച്ചാൽ മാത്രം മതി..എങ്ങനെ വാങ്ങണമെന്ന് അറിയാം
ഈ വർഷം ജനവരിയിൽ സംസ്ഥാനത്ത് സ്വർണ വില പവന് 61,000 രൂപയായിരുന്നു. ഇന്ന് പക്ഷെ ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയും ജി എസ് ടിയുമൊക്കെ ചേർത്ത് ഒരു ലക്ഷം രൂപ കൊടുക്കണം. അതായത് 10 മാസം കൊണ്ട് ഏകദേശം 40000 രൂപയുടെ വർധനവ്.
വില കുതിച്ച് തുടങ്ങിയതോടെ ആളുകളുടെ സ്വർണപ്രേമത്തിന് അറുതിയായോ? ഇല്ലെന്നാണ് ഉത്തരം. സുരക്ഷിത നിക്ഷേപമായ സ്വർണത്തെ കൈവിടാൻ ആളുകൾ ഒരുക്കമല്ല. വില കൂടിയതോടെ സ്വർണം വാങ്ങുന്ന രീതിയിൽ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് പലരും.എങ്ങനെയെന്നല്ലേ? നോക്കാം

ആഭരണങ്ങളൊക്കെ ആഡംബരമല്ലേ
ദീപാവലിക്ക് ശേഷമുള്ള പ്രവണതകൾ സൂചിപ്പിക്കുന്നത്, നിക്ഷേപകർക്ക് സ്വർണ്ണത്തോട് ഇപ്പോൾ മുൻപത്തേക്കാൾ താല്പര്യമുണ്ടെന്നാണ്. എന്നിരുന്നാലും ആഭരണങ്ങൾ വാങ്ങാൻ ആളുകൾ തയ്യാറാവുന്നില്ല. 2025-ലെ മൂന്നാം പാദത്തിൽ ആഭരണങ്ങളുടെ ആവശ്യം 31% കുറഞ്ഞ് 117.7 ടണ്ണായി. ഇത് 2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്. പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുകയോ, അല്ലെങ്കിൽ ഭാരം കുറഞ്ഞ ആഭരണങ്ങൾ തിരഞ്ഞെടുക്കുകയോ ആണ് ആളുകൾ ചെയ്യുന്നത്. വിൽപന കുറഞ്ഞെങ്കിലും സ്വർണവില വർധിച്ചതിനാൽ മൂല്യത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. സ്വർണാഭരണങ്ങളിൽ 22 കാരറ്റിനാണ് (91.6% ശുദ്ധി) ഇപ്പോഴും പ്രിയം കൂടുതൽ. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും 22 കാരറ്റ് സ്വർണത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, നഗരങ്ങളിലെ യുവജനങ്ങൾക്കിടയിൽ 18 കാരറ്റ് സ്വർണത്തിന് പ്രിയം കൂടിവരുന്നുണ്ട്. കുറഞ്ഞ വിലയും സിമ്പിൾ ഡിസൈനുകളുമാണ് ഇതിന് കാരണം. എന്നിരുന്നാലും, പരമ്പരാഗത ആഭരണ വിപണിയിലും മറിച്ച് വിൽക്കുന്ന സ്വർണത്തിലും 22 കാരറ്റ് സ്വർണത്തിനാണ് ആധിപത്യം.
സ്വർണക്കട്ടികളും നാണയങ്ങളും
സ്വർണ്ണ ബാറുകൾക്കും നാണയങ്ങൾക്കുമുള്ള ആവശ്യം വർദ്ധിക്കുന്നതായാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മാത്രം നിക്ഷേപ ആവശ്യകത 20% വർധിച്ച് 91.6 ടണ്ണിലെത്തി. ആഭരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വർണ്ണ ബാറുകളും നാണയങ്ങളും പ്രായോഗികമായ ഒരു നിക്ഷേപ ഉപാധിയായി മാറിയിരിക്കുന്നു. സ്വർണ്ണാഭരണങ്ങൾക്ക് ഉയർന്ന പണിക്കൂലി (10-30%), 3% ജിഎസ്ടി, ഡിസൈൻ കാലപ്പഴക്കം എന്നിവയുണ്ട്. എന്നാൽ ബാറുകൾക്കും നാണയങ്ങൾക്കും നിർമ്മാണച്ചെലവ് കുറവാണ്. കൂടാതെ, വിൽക്കുമ്പോൾ മുഴുവൻ മൂല്യവും ലഭിക്കുന്നു, എളുപ്പത്തിൽ പണമാക്കി മാറ്റാനും സാധിക്കുന്നുവെന്നതും ഇവയ്ക്ക് പ്രിയം വർധിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ട് ഡിജിറ്റൽ ഗോൾഡ്
സ്വർണം ഡിജിറ്റലായി വാങ്ങാനുള്ള അവസരമാണിത് . ഒരു രൂപ മുതലുള്ള നിക്ഷേപങ്ങൾക്ക് ഇതിൽ അവസരമുണ്ട്. പല പ്രമുഖ ജ്വല്ലറികളും ഇപ്പോൾ ഡിജിറ്റൽ ഗോൾഡ് നൽകുന്നുണ്ട്. 50 രൂപയ്ക്കോ 100 രൂപയ്ക്കോ പോലും സ്വർണ്ണം വാങ്ങാൻ ഇത് സഹായിക്കുന്നു .Google Pay, PhonePe പോലുള്ള പേയ്‌മെന്റ് ആപ്പുകൾ വഴി ഇത്തരത്തിൽ ഗോൾഡ് വാങ്ങാമെന്നത് 'ഡിജിറ്റൽ ഗോൾഡ്' പദ്ധതികൾ സാധാരണക്കാർക്കിടയിലും പ്രചാരം വർധിച്ചു. സ്മാർട്ട്‌ഫോണിൽ ഏതാനും ടാപ്പുകളിലൂടെ നിക്ഷേപം നടത്താൻ ഇത് വഴിയൊരുക്കുന്നു. ഡിജിറ്റൽ വാലറ്റുകളും യുപിഐയും ഫിൻടെക് നിക്ഷേപങ്ങളും ശീലമാക്കിയ ഒരു തലമുറയ്ക്ക് ഡിജിറ്റൽ ഗോൾഡ് ഒരു ആധുനിക നിക്ഷേപമാർഗ്ഗമായി മാറിയിരിക്കുകയാണ്.
ആഭരണങ്ങൾക്ക് സാധാരണയായി വരുന്ന 10-30% പണിക്കൂലി, 3% ജിഎസ്ടി, രൂപകൽപ്പനയിലെ മൂല്യശോഷണം എന്നിവയൊന്നും ഡിജിറ്റൽ ഗോൾഡിൽ ഇല്ല. 70% വരുന്ന മില്ലേനിയലുകളും Gen Z വിഭാഗക്കാരും സാങ്കേതികവിദ്യയിൽ അറിവുള്ളവരാണ്. ചിട്ടയായ സമ്പാദ്യത്തിനായി SIP-കളുമായി ഇത് സംയോജിപ്പിക്കാനും സഹായിക്കും. അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾക്കൊപ്പം പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാനും ഇത് സഹായിക്കുന്നു. ഡിജിറ്റല്‍ ഗോള്‍ഡ് നിയന്ത്രണ പരിധിക്ക് പുറത്താണെന്ന് അടുത്തിടെ സെബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിക്ഷേപം സെബിയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്നില്ല അതിനാല്‍ പണം തിരികെ കിട്ടുന്നത് സംബന്ധിച്ച് പരിരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നാണ് സെബി വ്യക്തമാക്കിയത്.












Click it and Unblock the Notifications