സ്വർണ വിലയിൽ ഉണ്ടായത് 8 ശതമാനത്തിന്റെ ഇടിവ്; ഇനിയും പൊന്ന് മൂക്കുകുത്തുമോ?വിദഗ്ധർ പറയുന്നു
ഭൗമരാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ, അമേരിക്കയുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ, യുഎസ് സർക്കാരിന്റെ ഷട്ട്ഡൗൺ, ഡോളറിന്റെ മൂല്യത്തകർച്ച തുടങ്ങിയ നിരവധി ഘടകങ്ങളായിരുന്നു അടുത്തിടെ സ്വർണവിലയിലെ വർധനവിന് വഴിവെച്ചത്. എന്നാൽ കഴിഞ്ഞ 10 ദിവസമായി സ്വർണ വിലയിൽ വലിയ ഇടിവാണ് പ്രകടമായത്. ഏകദേശം 8 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പ പ്രതീക്ഷകൾ കുറഞ്ഞതും, സ്ഥാപന നിക്ഷേപകർ ലാഭം എടുത്തതും, യു.എസ്. ബോണ്ട് യീൽഡിൽ താൽക്കാലികമായി വർദ്ധനവുണ്ടായതുമെല്ലാാണ് വിലയിലെ ഈ ഹ്രസ്വകാല ഏകീകരണത്തിന് കാരണമായത്.
എന്നിരുന്നാലും ഇതൊരു ആശ്വാസ സമയം അല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴും ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. സെൻട്രൽ ബാങ്കുകൾ തുടർച്ചയായി സ്വർണ്ണം വാങ്ങിക്കൂട്ടുന്നുണ്ട്. സർക്കാരുകൾ ചരിത്രപരമായി ഉയർന്ന കടബാധ്യത-ജിഡിപി അനുപാതവും നേരിടുന്നുണ്ട്.അതുകൊണ്ട് തന്നെ സ്വർണ വില കൂടാനാണ് സാഝ്യതയെന്ന് പറയുകയാണ് ഓഗ്‌മോണ്ടിന്റെ ഗവേഷണ വിഭാഗം മേധാവി രേനിഷ ചൈനാനി. നിലവിലെ അനിശ്ചിതാവസ്ഥ മാറുമ്പോൾ 2026-ഓടെ സ്വർണ്ണവില ഒരു പവൻ 1,30,000 രൂപയ്ക്കും 1,35,000 രൂപയ്ക്കും ഇടയിലുള്ള നിരക്കിലേക്ക് വീണ്ടും എത്തുമെന്നും ചൈനാനി സൂചിപ്പിച്ചു.

ശക്തമായ മുന്നേറ്റത്തിനും യുഎസ്-ചൈന പിരിമുറുക്കങ്ങൾ അയഞ്ഞതിനും ശേഷമുള്ള ഒരു തിരുത്തൽ മാത്രമാണ് ഇപ്പോഴത്തെ വിലയിടിവെന്നാണ് പൃഥ്വിഫിൻമാർട്ട് കമ്മോഡിറ്റി റിസർച്ചിൻ്റെ മനോജ് കുമാർ ജെയിനും അഭിപ്രായപ്പെടുന്നത്. ആഗോള നിക്ഷേപകർക്ക് സ്വർണ്ണത്തിലുള്ള താൽപ്പര്യം ഇപ്പോഴും ശക്തമാണെന്നും, സെൻട്രൽ ബാങ്കുകളുടെ വാങ്ങലും വൈവിധ്യവൽക്കരണ പ്രവണതകളും ഇതിന് സഹായകമാകുന്നുണ്ടെന്നും ജെയിൻ സൂചിപ്പിച്ചു. ദീപാവലിയോടെ സ്വർണ്ണവില ഇന്ത്യയിൽ 1,38,000-1,50,000 എന്ന നിലയിലേക്കും, ആഗോള തലത്തിൽ ഔൺസിന് 4,890-5,000 എന്ന നിലയിലേക്കും ഉയരുമെന്നും അദ്ദേഹം പ്രവചിച്ചു.
സ്വർണ്ണവിലയിൽ സമീപകാലത്ത് ഇടിവുണ്ടായെങ്കിലും, ഈ മാസം നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് റിലയൻസ് സെക്യൂരിറ്റീസിലെ ജിഗർ ത്രിവേദിയെ ഉദ്ധരിച്ച് എക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങൽ കാരണം ഈ വർഷം സ്വർണ്ണവില ഏകദേശം 50% വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിച്ചാൽ, അടുത്ത മാസം ഒരു ഔൺസ് സ്വർണ്ണത്തിന് 3,800 ഡോളറായി വില ഇടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ സെൻട്രൽ ബാങ്ക് ഡിമാൻഡ് കാരണം ഈ വർഷം ഏകദേശം 50% വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, മൂന്നാം പാദത്തിൽ സെൻട്രൽ ബാങ്കുകൾ 220 ടൺ സ്വർണ്ണം വാങ്ങി. ഇത് മുൻ പാദത്തേക്കാൾ 28% കൂടുതലാണ്. കസാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങൾ വാങ്ങലുകൾക്ക് നേതൃത്വം നൽകിയപ്പോൾ ബ്രസീൽ നാല് വർഷത്തിനിടെ ആദ്യമായി സ്വർണ്ണം വാങ്ങി. എങ്കിലും എല്ലാ സൂചനകളും സ്വർണ്ണത്തിന് അനുകൂലമല്ല. കൂടുതൽ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ ഫെഡ് വിപണികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഫെഡ് ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചതുപോലെ, ഡിസംബറിലെ നിരക്ക് കുറയ്ക്കൽ ഉണ്ടാകുമോയെന്നത് ഉറപ്പില്ല. ഇത് ഡോളറിനെ ശക്തമായി നിലനിർത്തുകയും വിദേശ വാങ്ങലുകാർക്ക് സ്വർണ്ണത്തിന്റെ വില താരതമ്യേന വർദ്ധിക്കുകയും ചെയ്യും.ഫെഡ് നിരക്ക് കുറയ്ക്കാൻ വിസമ്മതിച്ചാൽ, അടുത്ത മാസം വില 3,800 ഡോളർ/ഔൺസിന് അടുത്തേക്കും പോകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ആഗോള വിപണിയിലെ ചലനങ്ങളാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ 93000ത്തിന് അടുത്താണ് സ്വർണ വില. ഇനി കേരള വില ഒരു ലക്ഷം തൊടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications