സോളാറും സ്വർണക്കടത്തും ഒരുപോലല്ല, മുഖ്യമന്ത്രിയേയും സർക്കാരിനെയും തള്ളാതെ ജോസ് കെ മാണി!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും എതിരെയുളള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ മുഖ്യമന്ത്രിയേയോ സര്‍ക്കാരിനേയോ വിമര്‍ശിക്കാന്‍ തയ്യാറാവാതെ ജോസ് കെ മാണി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏത് തരത്തിലുളള അന്വേഷണമാണോ വേണ്ടത് അത് നടത്തണമെന്ന് ജോസ് കെ മാണി പറഞ്ഞു.
ഒരാളെപ്പോലും സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു ചര്‍ച്ച വന്നപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രധാന ഓഫീസറെ തന്നെ പുറത്താക്കിയിട്ടുണ്ടല്ലോ എന്നും ജോസ് കെ മാണി പ്രതികരിച്ചു. ആരെങ്കിലും കുറ്റവാളിയാണ് എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
അന്വേഷണം നടക്കട്ടെ. ഏത് തരത്തിലുളള അന്വേഷണം വേണം എന്ന് കേന്ദ്ര സര്‍ക്കാരും തീരുമാനിക്കട്ടെ. ഇത് ഏതെങ്കിലുമൊരു സംസ്ഥാനത്തെ മാത്രം വിഷയം അല്ല. രാജ്യാന്തര ബന്ധം കൂടി ഉളളതാണ്. അത് മുകളിലുളള ഏജന്‍സി തന്നെ അന്വേഷിക്കണം എന്നും ജോസ് കെ മാണി വ്യക്തമാക്കി. കേസില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സോളാര്‍ കേസും സ്വര്‍ണക്കടത്ത് കേസും വ്യത്യസ്തമാണ് എന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെ നില്‍ക്കുകയാണ്. ജോസ് വിഭാഗം ഇടത് മുന്നണിയില്‍ എത്തിയേക്കും എന്നാണ് സൂചനകള്‍. അതേസമയം സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി പ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജോസ് കെ മാണി പക്ഷം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് തീരുമാനം.