ഓണറേറിയം കുടിശിക അനുവദിച്ച് സർക്കാർ; 'ഇത് സമരവിജയം', പക്ഷെ പിന്നോട്ടില്ലെന്ന് ആശാവർക്കർമാർ
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശിക അനുവദിച്ച് സർക്കാർ.
ജനുവരിയിലെ കുടിശികയാണ് അനുവദിച്ചത്. ഇതോടെ മൂന്ന് മാസത്തെ കുടിശികയും തീർത്ത് നൽകി. ഇൻസെന്റീവും അനുവദിച്ചു. സമരം തുടങ്ങി 18-ാം ദിവസമാണ് നടപടി. അതേസമയം സർക്കാർ നടപടി സമരവിജയമാണെന്നും എന്നാൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ആശവർക്കർമാർ പറഞ്ഞു.

ജോലി ചെയ്ത ശമ്പളത്തിന് വേണ്ടി മാത്രമല്ല സമരം ചെയ്തത്. 18 ദിവസമായി സമരം ചെയ്യുന്നു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല', ആശാ വർക്കർമാർ വ്യക്തമാക്കി. അതേസമയം വളരെ കുറിച്ച് പേർ മാത്രമാണ് ഇപ്പോൾ സമരത്തിലിരിക്കുന്നുള്ളൂവെന്നും ആശാ വർക്കർമാരുടെ കാര്യത്തിൽ സർക്കാരിന് കടുംപിടുത്തം ഇല്ലെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
'വിഎസ് സർക്കാരിന്റെ കാലത്താണ് 500 രൂപ ആശാ വർക്കർമാർക്ക് അനുവദിച്ചത്. യുഡിഎഫ് സർക്കാരിന് കീഴിൽ ഈ തുക ലഭിക്കാൻ ആശാ വർക്കർമാർ സമരം നടത്തിയിരുന്നു. ഇടതുപക്ഷ സർക്കാർ ആശവർക്കർമാരുടെ ഓണറേററിയം ഉയർത്തി. നിലവിൽ 13,500 രൂപ വരെ ലഭിക്കുന്ന ആശാ വർക്കർമാരുണ്ട്. 81 ശതമാനം ആളുകൾക്ക് ഇത് ലഭിക്കുന്നുണ്ട്. ഫിക്സഡ് ഇൻസെന്റീവ് 3000 ഉണ്ട്. അതിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകേണ്ടത്.
സംസ്ഥാനത്ത് ഒരു ആശയ്ക്ക് പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുമ്പോൾ അതിൽ 9500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണ്. ആശമാരുടെ കാര്യത്തിൽ വളരെ അനുഭാവപൂർവ്വമായ നിലപാടാണ് സംസ്ഥാന സർക്കാർ പുലർത്തുന്നത്', വീണ ജോർജ് പറഞ്ഞു.
അതേസമയം സമരത്തില് ആശാ വർക്കർമാർക്കൊപ്പം തന്നെ കോൺഗ്രസ് ഉണ്ടാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.'ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്.ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വെറും വ്യാമോഹം മാത്രമാണ്. ഇതിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകർ പോലീസിന് മുന്നേ ഹാജരാകണം എന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിണറായി സർക്കാരിൻറെ ഫാസിസത്തിന്റെ ലക്ഷണമാണ്.
ഇത്തരം വിരട്ടലുകൾ ഒന്നും കൊണ്ട് കേരളത്തിൻറെ പൊതുസമൂഹത്തിൽ ആശാവർക്കർമാർക്ക് അനുകൂലമായി രൂപപ്പെട്ട വികാരത്തെ അടിച്ചമർത്താനാവില്ല.
ജോലിക്ക് ഹാജരായില്ലെങ്കിൽ പിരിച്ചുവിടും എന്നതടക്കമുള്ള ഭീഷണികൾ സമൂഹത്തിന്റെ ഈ ദുർബല വിഭാഗത്തിനെതിരെ പ്രയോഗിക്കുന്നത് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണ്', ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications