ഖജനാവ് കാലി...സര്‍ക്കാരിന്റെ കടബാധ്യത 15552 കോടി...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യത 15,552 കോടി രൂപയാണെന്ന് കണക്കുകള്‍. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഖജനാവ് കാലിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അടിസ്ഥാന വികസനപദ്ധതികള്‍ക്ക് നല്‍കാന്‍ പോലും ഖജനാവില്‍ പണമില്ല. മാത്രമല്ല വിവിധയിനത്തില്‍ കുടിശികയായി നല്‍കാനുള്ളത് 6,012 കോടി രൂപയാണെന്നും ധനവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെയാണ് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍. ഇവയുടെ കൂടി കണക്കെടുത്താല്‍ കടം ഇരുപതിനായിരം കോടി കവിയും. 9879 കോടിയായിരിക്കും സംസ്ഥാനത്തിന്റെ റവന്യു കമ്മിയെന്നാണ് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബാധ്യതകളെല്ലാം കൂടി കണക്കിലെടുത്താല്‍ റവന്യൂകമ്മി 18,000 കോടിമുതല്‍ 20,000 കോടിവരെയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ കടബാധ്യതയാണ് നേരിടാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അച്ചടക്കമില്ലാത്ത സാമ്പത്തിക വിനിയോഗം സംസ്ഥാനത്തിന് വലിയ കടബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നു.
വിവധ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങളായി. കെട്ടിട നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്കു ജനങ്ങളെ കയ്യിലെടുക്കാന്‍ കുറച്ച് തുക യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ 806 കോടിയും കര്‍ഷക പെന്‍ഷന്‍ 168 കോടി രൂപയുമാണ് കുടിശകയായുള്ളത്. വിവധ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 1365 കോടി രൂപ നല്‍കാനുണ്ട്. ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 1632 കോടിയാണ്. ഭൂമി ഏറ്റെടുത്ത വകയില്‍ നല്‍കാനുള്ളത് 250 കോടിയാണ്. വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ളത് 1431 കോടിയും.
നെല്ല് സംഭരണത്തിന് 470 കോടിയും സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന് 525 കോടിയും, റബര്‍ സബ്‌സിഡിയായി 1365 കോടിയുമാണ് ബാധ്യത. നെല്ല് സംഭരിച്ചവകയിലും സിവില്‍ സപ്ലൈസിനും കുടിശിക വരുത്തിയതിനാല്‍ സംസ്ഥാനത്ത വലിയ വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു.
കടമെടുപ്പ് പരിധിയെല്ലാം കഴിഞ്ഞു.ഇനിയെവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചോദിക്കുന്നത്. എന്തായാലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ധനവിനിയോഗവും സാമ്പത്തിക പ്രതിസന്ധിയും സംബന്ധിച്ച് ധവളപത്രം ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ധനവകുപ്പ്. ഇതിനായുള്ള കണക്കെടുപ്പ് തുടരുകയാണ്.