കൂട്ടിക്കൽ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടം സർക്കാർ ചോദിച്ചു വാങ്ങിയ ദുരന്തമാണ്: കുമ്മനം രാജശേഖരന്‍
കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങൾ സർക്കാർ ചോദിച്ചു വാങ്ങിയ ദുരന്തമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ഇപ്പോഴും ക്വാറികൾ പ്രവർത്തിക്കുകയാണ്. 2010 മുതൽ ക്വാറികൾക്കെതിരെ ജനങ്ങൾ സമരം ചെയ്യുന്നു എന്നിട്ടും ക്വാറികൾക്ക് സർക്കാർ അനുമതി നൽകി. ഈ ദുരന്തം മനുഷ്യനിർമ്മിതമാണ്. അതുകൊണ്ട് ദുരിതബാധിതർക്കെല്ലാം സ്ഥലവും വീടും നൽകേണ്ട ചുമതല സർക്കാരിനുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മണിമലയാറിന്റെ തീരത്തുള്ള എരുമേലി കുറുവാമുഴി പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ തകര്‍ന്ന വീടുകളാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം സന്ദര്‍ശിച്ചത്. 75 വർഷമായി താമസിക്കുന്ന 18 കുടുംബങ്ങളാണ് ഭവനരഹിതരായത്. മണിമലയാറ്റിൽ വെള്ളം നിറഞ്ഞത് ഒക്ടോബർ 16 ന് ഉച്ചക്ക് ശേഷം ഒരു മണിക്കാണ്. നിമിഷ മാത്രയിൽ ആർത്തട്ടഹസിച്ചും സംഹാരരൂപം പൂണ്ടും നദി കുത്തി ഒഴുകി. തങ്ങളുടെ ജീവിത സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായരായി പാവങ്ങൾ നോക്കിക്കണ്ടു.

ഇന്നവരെല്ലാം റിലീഫ് ക്യാമ്പുകളിലാണ്. വിവാഹത്തിന് സ്വരൂപിച്ചതെല്ലാം നഷ്ടപ്പെട്ടവർ, പാഠപുസ്തകങ്ങളും പണിയായുധങ്ങളും ഇല്ലാതെ ദുഃഖപരവശവരായവർ.... അങ്ങനെ വേദനയും ഉത്കണ്ഠയുമായി കഴിയുകയാണ് ഈ സഹോദരങ്ങൾ. 75 വർഷമായി താമസിക്കുന്ന ഇവർക്ക് പട്ടയമില്ല. അവരെ ഭൂരഹിതരായി കണക്കാക്കുന്നുമില്ല. ഭൂമിയോ വീടോ നൽകാനും അധികൃതർ തയ്യാറല്ല. ഇവരുടേതല്ലാത്ത കുറ്റം കൊണ്ടാണ് വീട് നഷ്ടപെട്ടത്. കൂട്ടിക്കൽ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങൾ സർക്കാർ ചോദിച്ചു വാങ്ങിയ ദുരന്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ദുർബല പ്രദേശമായ കൂട്ടിക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽപെട്ട ഒരു ഭൂപ്രദേശത്തെ മുഴുവൻ ജനങ്ങളും ഉരുൾപൊട്ടലിന്റെ കനത്ത ആഘാതത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഹൃദയഭേദകമായ കാഴ്ച മനഃസാക്ഷിയുള്ളവർക്കു സഹിക്കാനാവില്ല. 2010 മുതൽ ക്വാറികൾക്കെതിരേ ഇവിടെ ജനങ്ങൾ നിരന്തരമായി ശബ്‌ദിച്ചു. നിയമ യുദ്ധങ്ങൾ നടത്തി. ക്വാറികൾ ഈ ജനതയുടെ അന്തകരാണെന്നു നെഞ്ചത്തടിച്ചു അത്യുച്ചത്തിൽ വിലപിച്ചിട്ടും പാറ പൊട്ടിക്കാൻ സർക്കാർ അനുമതി നൽകി.
നിരവധി പേരുടെ ജീവനും സ്വത്തും കിടപ്പാടവും സമ്പാദ്യവുമെല്ലാം കവർന്നെടുത്ത് ഉരുൾപൊട്ടിയ വെള്ളപാച്ചിൽ സംഹാരനൃത്തം ചവിട്ടിയ ഈ സന്ദർഭത്തിലും യാഥാർത്ഥ്യ ബോധത്തോടെയല്ല സർക്കാരിന്റെ സമീപനം. ഉരുൾപൊട്ടലിനു കാരണം സംഭവ സ്ഥലത്ത് പ്രവർത്തിക്കുന്ന ക്വാറികളാണെന്നു പറയാൻ അവിടെ ദുരിതാശ്വാസകരായി തമ്പടിച്ചിട്ടുള്ള മന്ത്രിമാരും തയ്യാറല്ല.
1948-ൽ ഗാന്ധിജി കൊല്ലപ്പെട്ട് 8 ദിവസം കഴിഞ്ഞപ്പോൾ ആരംഭിച്ച കൂട്ടിക്കൽ ശ്രീ ഗാന്ധി സ്കൂളിന്റെ സ്ഥാപനത്തിന് പിന്നിൽ ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടെ ഓർമക്കായി 'ശ്രീ ഗാന്ധി' എന്ന നാമകരണം ചെയ്ത മറ്റൊരു സ്കൂൾ ഇന്ത്യയിലില്ല . ഗ്രാമ സ്വരാജ് , പ്രകൃതി സംരക്ഷണം , ജന സുരക്ഷ, കുടിൽ വ്യവസായം തുടങ്ങി ഗാന്ധിജി മുന്നോട്ടു വെച്ച പലതും കൂട്ടിക്കൽ ഗ്രാമത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചു . പക്ഷേ സർക്കാർ കൊണ്ടു വന്ന പദ്ധതികളെല്ലാം ഗാന്ധിജിയുടെ ആശയങ്ങൾക്കെതിരായിരുന്നു.
പാറ പൊട്ടിച്ചും, മണലൂറ്റിയും മണ്ണെടുത്തും കൊള്ളലാഭം ഉണ്ടാക്കുന്ന പ്രകൃതിവിഭവ ധ്വംസകരുടെയും അഴിമതിക്കാരുടെയും വിഹാരകേന്ദ്രമായി. ഇന്ന് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാവങ്ങൾക്ക് അവഗണനയുടെയും അതിക്രമങ്ങളുടെയും കഥകളേ പറയാനുള്ളു . മണിമലയാറിൻറെ പരിസരത്തു താമസിക്കുന്ന മിക്ക വീടുകളും തകർന്നു. 19 വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. തകർന്ന നൂറു കണക്കിന് വീടുകൾ വേറെ. പ്രകൃതിയും സർക്കാരും തമ്മിലുള്ള യുദ്ധം തുടരുകയാണ്. പ്രകൃതിയേ ജയിക്കു. നഷ്ടം നിരപരാധികളായ പൊതുജനങ്ങൾക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications