ഇതാണ് പിണറായി സർക്കാർ; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇഷ്ടമുള്ള തൊഴില്‍ ചെയ്യാം, സർക്കാർ സഹായം!
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള തൊഴില്‍ ചെയ്യാന്‍ സര്‍ക്കാര്‍ സഹായം ചെയ്യും. എന്തു തൊഴില്‍ വേണമെന്ന് ഇവര്‍ക്കു തീരുമാനിക്കാം. ഇതിനുള്ള പരിശീലനം സര്‍ക്കാര്‍ നല്‍കും. ഇതിനായി ഓരോ ജില്ലകളും സൗകര്യമൊരുക്കിക്കൊടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാന്യമായ തൊഴിലും വരുമാനവും അവരെ കൂടുതല്‍ ആത്മബലമുള്ളവരാക്കുമെന്നും മറ്റുള്ളവര്‍ക്ക് അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരാന്‍ അതു സഹായിക്കുകയും ചെയ്യുമെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ പ്രതീക്ഷ.
ട്രാൻസ്ജെൻറർസിന്റെ അഭിപ്രായം ആരായാൻ ജില്ലാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ജോലി ചെയ്യാനാണ് താത്പര്യമെന്ന് അവരുടെ അഭിപ്രായത്തില്‍ നിന്ന് മനസ്സിലായി. ഇഷ്ടമില്ലാത്ത തൊഴില്‍, സമ്മര്‍ദം കൊണ്ടു മാത്രം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ക്കതില്‍ പൊരുത്തപ്പെടാനാവുമോ എന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അവരുടെ ഇഷ്ടം എന്താണോ അതിനനുസരിച്ചുള്ള പരിശീലനം അതത് ജില്ലകളില്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സാമൂഹ്യ നീതി ഡയറക്ടര്‍ ടി.വി. അനുപമ പറഞ്ഞു. അവര്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ മേഖലയാകുമ്പോള്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. പരിശീലനത്തിനും മറ്റുമായി വേണ്ടിവരുന്ന പണം ജില്ലാ ഓഫീസര്‍മാര്‍ വഴിയാണ് ചെലവഴിക്കുക. നേരത്തെ, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊബര്‍ ടെലി ടാക്‌സി കമ്പനി ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സന്നദ്ധത അറിയിച്ചിരുന്നതാണ്.
എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സംസ്ഥാനത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരോ ജില്ലയിൽ നിന്നും അഞ്ച് ട്രാൻസ്ജെന്റർമാർക്ക് ഡ്രൈവിങ് പരിസീലനം നൽകാനും സാൂഹിക നീതി വകുപ്പ് തീരുമാനിച്ചു. സ്വയം തൊഴിലിലൂടെ ഉപജീവന മാര്‍ഗങ്ങള്‍ക്കു ഇവരെ പ്രാപ്തരാക്കുന്നതിലൂടെ സമൂഹത്തില്‍ ഇവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.