'ഗവർണർ അനാഥനല്ല, ഇനി മൂന്ന് കൊല്ലമേ ഉള്ളൂ', 'എന്നാ പോയി കേസ് കൊട്'; ബിജെപി
തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ പ്രതികരണവുമായി ബിജെപി നേതാക്കൾ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത് നിയമം നടപ്പിലാക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവർണറുടെ അധികാരത്തിൽ കടന്ന് കയറാൻ ശ്രമിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചു.സർവ്വകലാശാലകളിൽ യുജിസി ചട്ടംലഘിച്ച് കൊണ്ട് വിസിമാരെ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എല്ലാ വിസിമാരേയും നീക്കാനുള്ള അധികാരം ഗവർണർക്കുണ്ട്.അധികാരം രാജഭരണമല്ല, ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് ഇരിക്കുന്നത്. അദ്ദേഹം നടപ്പാക്കുന്നത് നിയമമാണ്. നിയവാഴ്ച നടപ്പാക്കാനാണ് സംസ്ഥാനത്ത് ഗവർണർ ഇരിക്കുന്നത്. സർവ്വകലാശാലകളുടെ സമ്പൂർണ അധികാരം ഗവർണർക്കാണ്. സർവ്വകലാശാലകളിൽ യുജിസി ചട്ടംലഘിച്ച് കൊണ്ട് വിസിമാരെ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എല്ലാ വിസിമാരേയും നീക്കാനുള്ള അധികാരം ഗവർണർക്കുണ്ട്'.

'മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഗവർണർ അമിതാധികാരം പ്രയോഗിക്കുകയല്ല. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് മുഖ്യമന്ത്രിയാണ് ഗവർണറുടെ അധികാരത്തിൻമേൽ കൈകടത്തുന്നത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമാണ് ഗവർണർക്ക് സർവ്വകലാശാല കാര്യങ്ങളിൽ ഇടപെടാൻ പാടുള്ളൂവെന്ന നിയമം ഇല്ല'.

'ജനങ്ങളെ അണിനിരത്തി ഗവർണറെ നേരിടുമെന്നാണ് മുഖ്യമന്ത്രി ഇന്ന് വെല്ലുവിളിച്ചത്. ഗവർണറുടെ നടപടിയിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ നിയമപരമായിട്ടാണ് മുഖ്യമന്ത്രി നേരിടേണ്ടത്. പാർട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ പദവി അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സിപിഎമ്മുകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍ രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണെന്നും സുരേന്ദ്രൻ വെല്ലുവിളിച്ചു. ഗവര്‍ണര്‍ അനാഥനല്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഭരണം ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം നിയമപ്രശ്നങ്ങൾക്ക് മറുപടി പറയാതെ വാർത്താ സമ്മേളനം വിളിച്ച് കവലപ്രസംഗം നടത്തുന്ന മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്നായിരുന്നു ബിജെപി നേതാവ് എംടി രമേശ് പ്രതികരണം. ഫേസ്ബുക്കിൽ എംടി രമേശിന്റെ പ്രതികരണം വായിക്കാം-ഗവർണർ ഉന്നയിച്ച നിയമപ്രശ്നങ്ങൾക്ക് മറുപടി പറയാതെ വാർത്താ സമ്മേളനം വിളിച്ച് കവലപ്രസംഗം നടത്തുന്ന മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നു. വി.സിമാരുടെ രാജി ആവശ്യപ്പെടാനുള്ള സാഹചര്യത്തെ കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. സാങ്കേതിക സർവകലാശാല വി.സിയെ സുപ്രീംകോടതി പുറത്താക്കാനിടയായ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയിട്ടില്ല.

യു.ജി.സി ചട്ടങ്ങൾ പാലിക്കാതെ നടത്തിയ നിയമനങ്ങളാണ് സുപ്രീംകോടതിയും തുടർന്ന് ഗവർണറും ചോദ്യംചെയ്തിട്ടുള്ളത്. അതിനെതിരെ നിയമപരമായ തടസ്സവാദങ്ങളുണ്ടെങ്കിൽ കോടതിയിലുന്നയിക്കാം അല്ലാതെ നിന്ന് കവല പ്രസംഗം നടത്തരുത്. ഗവർണറുടെ അധികാര പരിധിയെ കുറിച്ച് ആശങ്കപ്പെടുന്ന മുഖ്യമന്ത്രി സ്വന്തം അധികാര പരിമിതിയെ കുറിച്ചുകൂടി പുനർവിചിന്തനം നടത്തണം. ഭരണഘടനയ്ക്ക് മുകളിലല്ല മുഖ്യമന്ത്രി പദമെന്ന് കൂടി ഓർക്കുന്നത് അദ്ദേഹത്തിന് നന്നാകും'.












Click it and Unblock the Notifications