ജിഎസ്ടിയുടെ മറവിൽ വില കൂട്ടി വിൽപ്പന നടത്തുന്നവരെല്ലാം പെടും!കേരളത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന
ജിഎസ്ടി നടപ്പിലാക്കിയതിന്റെ മറവിൽ വിവിധ ഉത്പന്നങ്ങളുടെ വില അന്യായമായി വർദ്ധിപ്പിച്ച് വിൽപ്പന നടത്തുന്നതായി വ്യാപകമായ പരാതികൾ ലഭിച്ചിരുന്നു.
തിരുവനന്തപുരം: ഏകീകൃത നികുതിയായ ജിഎസ്ടി(ചരക്കുസേവന നികുതി) നടപ്പിലാക്കിയതിന്റെ മറവിൽ ഉത്പന്നങ്ങൾ വില കൂട്ടി വിൽക്കുന്നുണ്ടോ എന്നറിയാൻ സംസ്ഥാനത്ത് പരിശോധന കർശനമാക്കി. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടക്കുന്നത്.
ജിഎസ്ടി നടപ്പിലാക്കിയതിന്റെ മറവിൽ വിവിധ ഉത്പന്നങ്ങളുടെ വില അന്യായമായി വർദ്ധിപ്പിച്ച് വിൽപ്പന നടത്തുന്നതായി വ്യാപകമായ പരാതികൾ ലഭിച്ചിരുന്നു. പല ഉത്പന്നങ്ങൾക്കും ജിഎസ്ടിയുടെ പേരിൽ എംആർപിയെക്കാൾ വില ഈടാക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ലീഗൽ മെട്രോളജി വകുപ്പിനോട് പരിശോധന കർശനമാക്കാൻ നിർദേശിച്ചത്.

ആദ്യഘട്ടത്തിൽ അരി,പലവ്യജ്ഞനക്കടകളിലാണ് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. പല വ്യാപാരികൾക്കും ജിഎസ്ടി സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പാക്ക് ചെയ്ത് വരുന്ന ഉത്പന്നങ്ങൾക്ക് മാത്രമാണ് അഞ്ച് ശതമാനം നികുതി ഈടാക്കാന്‍ ജിഎസ്ടി പ്രകാരം ഉത്തരവ് ഉണ്ടായിരുന്നത്. ഈ അഞ്ച് ശതമാനം നികുതി ഈടാക്കാന്‍ പാക്ക് ചെയ്യാത്ത ഉത്പന്നങ്ങള്‍ കൂടി പാക്ക് ചെയ്ത് വില്‍ക്കാന്‍ വ്യാപാരികള്‍ ശ്രമം നടത്തുന്നുണ്ടോ എന്നതും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിക്കുന്നുണ്ട്. ജിഎസ്ടി നിലവിൽ വരുമ്പോൾ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വില കുറയുമെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ വില കുറയുമെന്ന് പറഞ്ഞിരുന്ന കോഴി ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ നിലവിൽ വില വർദ്ധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications