ഇനി സിനിമ കാണാൻ ഹോട്ട് സീറ്റിലിരിക്കണം; പൊള്ളും.... ടിക്കറ്റ് നിരക്ക് കൂട്ടാൻ നീക്കം!
നിരക്കു നിയന്ത്രിക്കാന്‍ ആരുമില്ലാത്ത പുതിയ സാഹചര്യം മുതലെടുത്തു ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കാന്‍ സിനിമാ രംഗത്തെ സംഘടനകള്‍ തമ്മില്‍ ധാരണയായെന്നാണു സൂചന.
തിരുവനന്തപുരം: സിനിമ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കൂട്ടാൻ നീക്കം. ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ചായത്തുകളിലൊഴികെ സിനിമാ ടിക്കറ്റ് നിരക്കു കുറയേണ്ടതാണെങ്കിലും കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് ഇരുട്ടടി കിട്ടും. ജുലൈ ഒന്നു മുതലാണ് ജിഎസ്ടി പ്രാബല്യത്തിൽ വരുന്നത്. ജിഎസ്ടി പ്രാബല്യത്തിൽ വന്നാൽ സ്വാഭാവികമായും 10 രൂപ വരെ ടിക്കറ്റ് നിരക്ക് കുറയേണ്ട സാഹചര്യമാണുള്ളത്.
എന്നാൽ 10 രുപ മുതൽ 15 രൂപ വരെ നിരക്ക് കൂട്ടാനാണ് അണിയറ നീക്കങ്ങൾ. നിലവിലുള്ള നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങളാണു സിനിമാ ടിക്കറ്റിനുള്ള വിനോദ നികുതി ഈടാക്കുന്നത്. ജിഎസ്ടി വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ അവകാശം നഷ്ടപ്പെടുമെന്നു മാത്രമല്ല, ടിക്കറ്റ് നിരക്കു നിയന്ത്രിക്കാനുള്ള അധികാരവും ഇല്ലാതാകും. നിരക്കു നിയന്ത്രിക്കാന്‍ ആരുമില്ലാത്ത പുതിയ സാഹചര്യം മുതലെടുത്തു ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കാന്‍ സിനിമാ രംഗത്തെ സംഘടനകള്‍ തമ്മില്‍ ധാരണയായെന്നാണു സൂചന.

ജിഎസ്ടി 28 ശതമാനം
രാജ്യത്താകമാനം ടിക്കറ്റിന്മേല്‍ 28 ശതമാനം വരെയായിരിക്കും ജിഎസ്ടി. പുതിയ തീരുമാനമനുസരിച്ച്, 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമായി കുറയുകയും.

മുനിസിപ്പൽ പിരിധിയിൽ 18 ശതമാനം
100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി 28 ശതമാനമായി തുടരും. ഇതിനു പ്രദേശ വ്യത്യാസമില്ല. മുനിസിപ്പല്‍ പരിധിയിലെ 110 രൂപയുടെ ടിക്കറ്റിന്റെ അടിസ്ഥാനവില ഏകദേശം 90 രൂപയേ വരുന്നുള്ളൂ. അതിനാല്‍ ജിഎസ്ടിയില്‍, ഇതിനു 100 രൂപയില്‍ താഴെയുള്ള നികുതി നിരക്കായ 18% നികുതി ഈടാക്കിയാല്‍ മതി.

കൂടുന്നത് ഇങ്ങനെയാണ്...
അതായത്, ജിഎസ്ടി വരുന്നതോടെ ടിക്കറ്റ് വിലയില്‍ മൂന്നു രൂപ വരെ കുറയണം. കോര്‍പറേഷന്‍ പരിധിയില്‍ 25% നികുതി 18% ആകുന്നതോടെ ഏഴു മുതല്‍ 10 രൂപ വരെ കുറയേണ്ടതാണ്. പഞ്ചായത്തു പരിധിയില്‍ ഇപ്പോള്‍ 10% നികുതി മാത്രം ഈടാക്കുന്നതിനാല്‍ ജിഎസ്ടി വരുന്നതോടെ ഇവര്‍ക്ക് 8% അധികം നികുതി പിരിക്കേണ്ടി വരും. ഇതുവഴി എട്ടു മുതല്‍ 10 രൂപ വരെ ടിക്കറ്റ് നിരക്കു വര്‍ധിക്കാം.

മള്‍ട്ടിപ്ലെക്‌സുകളിലും നിരക്ക് ഉയരും
ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന മള്‍ട്ടിപ്ലെക്‌സുകളിലും ജിഎസ്ടി വരുമ്പോള്‍ നിരക്കു വീണ്ടും ഉയരും. 100 രൂപ മുതല്‍ 500 രൂപയ്ക്കു വരെ ടിക്കറ്റ് വില്‍ക്കുന്നവയാണ് മിക്ക മള്‍ട്ടിപ്ലെക്‌സുകളും.

പത്ത് ശതമാനം വരെ വർദ്ധന
നികുതി 28 ശതമാനമായി വര്‍ധിക്കുന്നതോടെ ടിക്കറ്റ് നിരക്കു കാര്യമായി ഉയരാം. 250 രൂപയ്ക്കു ടിക്കറ്റ് വിറ്റിരുന്ന മുനിസിപ്പാലിറ്റി പരിധിയിലെ മള്‍ട്ടിപ്ലെക്‌സിന് ഇപ്പോള്‍ നികുതി 20 ശതമാനമാണെങ്കില്‍ ഇനി 28 ശതമാനമാകും. 10 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന് സാരം.

ഇപ്പോൾ പിരിക്കുന്ന നികുതി
പഞ്ചായത്തു പരിധിയില്‍ 10%, മുനിസിപ്പാലിറ്റികളില്‍ 20%, കോര്‍പറേഷനു കീഴില്‍ 25% എന്നിങ്ങനെയാണ് ഇപ്പോള്‍ തിയറ്ററുകളില്‍നിന്ന് ഈടാക്കുന്ന വിനോദനികുതി.

സർവ്വീസ് ചാർജ്ജും സെസും വിനോദ നികുതിക്ക് പുറമേ....
വിനോദ നികുതിക്ക് പുറമേ സര്‍വീസ് ചാര്‍ജായി അഞ്ചു രൂപയും സെസ് ആയി മൂന്നു രൂപയും വാങ്ങുന്നു.












Click it and Unblock the Notifications