ജിഎസ്ടി: സുപ്രീംകോടതി വിധി ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്ന് എംവി ജയരാജന്‍
കണ്ണൂർ: ജി എസ് ടി കൗൺസിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഫെഡറലിസമെന്നാൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള സംവാദമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്. മോഡി സർക്കാർ സംവാദം ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഏകാധിപത്യം മാത്രമാണ് അവരുടെ രീതി. അതിൽ ജനാധിപത്യം ചവിട്ടിയരക്കപ്പെടുമെന്നും എംവി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി
സംഘപരിവാർ അധികാരത്തിൽ വന്നതോടെ നമ്മുടെ ഭരണഘടന തുടർച്ചയായി ആക്രമിക്കപ്പെടുകയാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളിലൊന്നാണ് ഫെഡറലിസം. ജി എസ്ടി കൗൺസിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. ''ജി എസ് ടി കൗൺസിൽ വെറുമൊരു ഉപദേശക കൗൺസിൽ മാത്രമാണ്. ഭരണഘടനയുടെ 246 എ അനുഛേദമനുസരിച്ച് നികുതി കാര്യങ്ങളിൽ കേന്ദ്രസർക്കാറിനോടൊപ്പം തുല്യമായ നിയമനിർമ്മാണാധികാരമുള്ള സംസ്ഥാനങ്ങളെ നോക്കുകുത്തികളാക്കരുത്'' ഇതാണ് സുപ്രീംകോടതി വിധിയുടെ സാരാംശം. നികുതി നിർണയിക്കാനുള്ള പൂർണ്ണ അധികാരം ജി.എസ്.ടി. നിയമത്തോടെ കേന്ദ്രസർക്കാറിൽ നിക്ഷിപ്തമായി എന്ന അഹങ്കാരമാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. ഏകപക്ഷീയമായും തുടർച്ചയായും സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയും നികുതി വർദ്ധിപ്പിക്കുകയും ജനങ്ങളെ കൊള്ളചെയ്യുകയുമാണ് കേന്ദ്രസർക്കാറിന്റെ ഇപ്പോഴത്തെ രീതി.

അത് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല. മനുസ്മൃതിയെ ഭരണഘടനയായി കണക്കാക്കുന്നവരിൽ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കുക അർത്ഥശൂന്യം.
ഫെഡറലിസമെന്നാൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള സംവാദമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്. മോഡി സർക്കാർ സംവാദം ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഏകാധിപത്യം മാത്രമാണ് അവരുടെ രീതി. അതിൽ ജനാധിപത്യം ചവിട്ടിയരക്കപ്പെടും. ജി.എസ്.ടി. കൗൺസിലിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തിട്ടും ലോട്ടറി നികുതി 28 ശതമാനമായി ഉയർത്തിക്കൊണ്ട് ഏകീകരിച്ചത് ലോട്ടറി മാഫിയാസംഘങ്ങൾക്ക് വേണ്ടിയായിരുന്നു. പരക്കെ ആക്ഷേപമുയർന്നുവന്നിട്ടും കേന്ദ്രം നിലപാടിൽ നിന്ന് പിന്മാറിയില്ല. ഇത്തരം നിരവധി നടപടികൾ സമീപകാലത്ത് ഇക്കൂട്ടർ സ്വീകരിച്ചിട്ടുണ്ട്. ഒടുവിൽ, മനുസ്മൃതിയല്ല ഇന്ത്യൻ ഭരണഘടനയെന്ന് സംഘപരിവാറിനെ ഓർമപ്പെടുത്തുന്ന ചരിത്രവിധിയാണ് ജി.എസ്.ടി. കൗൺസിൽ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് ജനാധിപത്യമൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നവർക്ക് പ്രത്യാശയേകും.












Click it and Unblock the Notifications