'വരും എന്നു പറഞ്ഞാൽ വരും', കേരളം പിടിക്കുമെന്ന് ആം ആദ്മി പാർട്ടി, 'ആർക്കും ഒരു സംശയവും വേണ്ട'
കൊച്ചി: ദില്ലിയില്‍ നിന്ന് തുടങ്ങി പഞ്ചാബിലും വേരുറപ്പിച്ച ആം ആദ്മി പാര്‍ട്ടി ഹിമാചല്‍ പ്രദേശിലും ഇപ്പോള്‍ ഗുജറാത്തിലും കാലുറപ്പിച്ച് നില്‍ക്കാനുളള ശ്രമത്തിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ മത്സരം ത്രികോണമായി.
ദക്ഷിണേന്ത്യയില്‍ കാര്യമായ ചലനമൊന്നുമുണ്ടാക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ ആപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. കേരളം പിടിക്കുമെന്ന അവകാശ വാദം പാര്‍ട്ടി ഉന്നയിക്കുന്നുണ്ട് താനും. ആം ആദ്മി പാര്‍ട്ടി ഭരണം കേരളത്തില്‍ വരുവെന്ന് ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി.

എല്‍ഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി വരിക്കുന്നവരാണ് കേരളത്തിലെ വോട്ടര്‍മാര്‍. ബിജെപിക്ക് പോലും ഇതുവരെ കേരളത്തില്‍ ഒറ്റത്തവണയാണ് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിച്ചത്. 2016ല്‍ നേമത്ത് തുറന്ന അക്കൗണ്ട് 2021ല്‍ പൂട്ടിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ചെറുതും വലുതുമായ ശ്രമങ്ങള്‍ ഏറെക്കാലമായി നടത്തുന്നുണ്ട്. 2014 പൊതുതിരഞ്ഞെടുപ്പില്‍ ആപ് മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കിയില്ല.

സാറാ ജോസഫിനെ പോലെ പാര്‍ട്ടിക്കൊപ്പം നിന്ന പലരും ആം ആദ്മി വിട്ട് പോയി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2016ലെ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നില്ല. എടുത്ത് കാണിക്കാനുളള ഒരു മുഖം കേരളത്തില്‍ പാര്‍ട്ടിക്കില്ല എന്നുളളതും താഴെത്തട്ടില്‍ ചലനമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നുളളതുമാണ് ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ പച്ച തൊടുന്നതിന് വിലങ്ങുതടിയാകുന്നത്.

അതിനിടെയാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കേരളം പിടിക്കുമെന്ന അവകാശവാദം ഉയര്‍ത്തി ആപ് രംഗത്ത് വന്നിരിക്കുന്നത്. ആപിന്റെ ഫേസ്ബുക്ക് പേജിലാണ് അവകാശ വാദം. ' ഒരു മൈക്കും നാല് ആളുകളെയും കാണുമ്പോൾ ആവേശം മൂത്തു പറയും പോലെയല്ല: വരും എന്നു പറഞ്ഞാൽ വരും... അതാണ് ശീലം. ഡൽഹിയിലും പഞ്ചാബിലും വന്നു കഴിഞ്ഞു.. കേവലം പത്തു വർഷങ്ങൾ കൊണ്ട് ഇന്നിതാ ഇന്ത്യയിലാകെ പടരുന്ന അഴിമതി രഹിത രാഷ്ട്രീയം... ആർക്കും ഒരു സംശയവും വേണ്ട. കേരളത്തിലും വരുമെന്നു പറഞ്ഞാൽ വരിക തന്നെ ചെയ്യും...'

ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദത്തിന് ലഭിക്കുന്ന ചില പ്രതികരണങ്ങൾ നോക്കാം:
* ''വരണം, വന്നില്ലെങ്കിൽ കേരളം ശിഥിലമാകും. കേരളത്തിലെ പാർട്ടികളെ ഗുണ്ടകളും, അഴിമതി വീതപ്പറ്റുകാരും ഹൈജാക്ക് ചെയ്തു. അതിനെതിരെ മാറ്റം ആഗ്രഹിക്കുന്നവർക്ക് ആ പാർട്ടിയിൽ പോലും നിലനിൽപില്ല. ജനത്തിൻ്റെ ദാരിദ്ര്യവും അവസരമില്ലയ്മയും ഇത്രയും ചൂഷണം ചെയ്ത ഒരു സമയം വേറൊന്നില്ല. ഇപ്പോഴുള്ള എൽഡിഎഫ്, യുഡിഎഫ്... രണ്ടിനും കേരളത്തിൽ അർഹിക്കുന്ന വികസനമോ ഗതിയോ നൽകാൻ കഴിയുന്നില്ല''.

''കോൺഗ്രസും എ എ പി യും കൂടി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കും .ബി ജെ പി വിജയം സുഖമമാക്കും''
''ആപ്പ് ഭരണം വരും കേട്ടോ....ഒന്നാം നിലയിൽ സംഖികൾ...പിന്നത്തെ നിലയിൽ അരാഷ്ട്രീയക്കാർ....താഴത്തെ നിലയിൽ ദേശ വിരുദ്ധർ...ഇവരെല്ലാം കൂടി സംഗമിക്കുന്ന കാഴ്ച നയന മനോഹരമായിരിക്കും''
''വരണം ---- വന്നേ തീരൂ.... സാക്ഷരർ ... മലയാളികൾ എന്ന ബോധം രാഷ്ട്രീയത്തിലുപരി നല്ല നാളേക്ക് വേണ്ടി ചിന്തിക്കുന്നവർ തീർച്ചയായും ആം ആദ്മിയിൽ വിശ്വാസം അർപ്പിക്കും ...''

''വരും... അതു കാലഘട്ടത്തിന്റെ ആവശ്യം ആണ്..... എവിടെ തിന്മ ജനിക്കുന്നുവോ അവിടെ അതിനെ ഇല്ലായ്മ ചെയ്യാൻ ഒരു അവതാരം അവതരിച്ചിരിക്കും.. അതാണ് കേജ്രിവാൾ ഉം ആം ആദ്മി പാർട്ടിയും.. ''
''ശ്രീലങ്കയില് കണ്ടതുപോലെ , കേരളം അതിൻ്റെ വക്കിൽ എത്തി നിൽക്കുന്നു. ജനങ്ങൾക്ക് പേടി ആയി തുടങ്ങിയിട്ടുണ്ട് . കേന്ദ്രം ഉള്ളപ്പോൾ ശ്രീലങ്ക ആകില്ലെന്ന് ഉറഞ്ഞ് തുള്ളി കുറെ പേര്. കടം എടുക്കുന്ന പരിധി ഏതാണ്ട് അവസാനിക്കും ഈ വർഷം . കിറ്റ് കാണിച്ചു ഖജനാവ് മുടിപ്പിച്ചു എൽഡിഎഫ്''
''അതിയായ ആഗ്രഹമുണ്ട് വോട്ടും ചെയ്യും... എന്നാൽ BJP, LDF, UDF സൈബർ ചേട്ടന്മാർ ഒന്നിച്ച് എതിർത്ത് പാവങ്ങളെ വഞ്ചിക്കയാണ്....''

''ചെറിയ പാർട്ടിയായ എഎപി യില് നിന്നും അഴിമതി കാട്ടി ജയിലിലേക്ക് പോയ മന്ത്രിമാർ കൂടി കൂടി വരുന്ന സമയത്താണ് വീണ്ടും കക്കാൻ അവസരത്തിന് ചോദിക്കുന്നത് എന്തൊരു വിരോധാഭാസം ...''
''വരണമെന്ന് ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നു. നല്ല രാഷ്ട്രീയം എന്താ പഞ്ചാബിലും ഡൽഹിയിലും മാത്രം മതിയോ നമുക്കും വേണം''
''സാബുവിനെ കൂട്ട് പിടിക്കാതെ AAP ഒറ്റക്ക് വന്നാൽ ആളുകൾ സ്വീകരിക്കും''
''ഒരു ശ്രീധരൻ ഉണ്ണി.. പഴയ നീലാണ്ടൻ... പിന്നെ kitex സാബു ഒക്കെ അല്ലേ നിങ്ങളുടെ നേതാക്കൾ... കാത്തിരുന്നോ ഇപ്പോൾ വരും''












Click it and Unblock the Notifications