തിരുവനന്തപുരത്ത് കോടതിവളപ്പില്‍ വെടിവെപ്പ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും വെടിവപ്പ്. കഴിഞ്ഞ മാസം വിമുക്ത ഭടനാണ് വെടിയുതിര്‍ത്തെങ്കില്‍ ഇത്തവണ ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് വെടിവച്ചത്. അതും കോടതി വളപ്പില്‍ വച്ച്.
വഞ്ചിയൂര്‍ ജില്ലാകോടതി വളപ്പില്‍വച്ചാണ് സംഭവം. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വച്ച് അഭിഭാഷകനേയും സഹോദരനേയേയും ആര്‍പിഎഫുകാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സംഭവ വികാസങ്ങള്‍.
തിരുമല സ്വദേശിയായ അഡ്വ രാഗേന്ദുവിനേയും സഹോദനും വികലാംഗനുമായ കൃഷ്‌ണേന്ദുവിനേയുമാണ് ടിക്കറ്റില്ലെന്നാരോപിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു എന്നാണ് പരാതി. രാഗേന്ദു വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ സംഘടിച്ച് ആര്‍പിഎഫ് സ്റ്റേഷനിലെത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
അഭിഭാഷകനേയും സഹോദരനേയും മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആര്‍പിഎഫ് അധികാരികള്‍ ഉറപ്പുനല്‍കിയതിനുശേഷമാണ് പ്രശ്‌നത്തിന് താത്കാലികമായെങ്കിലും അയവുവന്നത്.
തുടര്‍ന്ന് അഭിഭാഷകനേയും സഹോദരനേയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇവരെ വഞ്ചിയൂര്‍ കോടതിയിലെത്തിച്ചു. കോടതിവളപ്പില്‍ വച്ച് പിന്നെയും അഭിഭാഷകരും ആര്‍പിഎഫുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി.
ഇതിനിടെയാണ് ആര്‍പിഎഫ് സിഐ രാകേഷ് സര്‍വീസ് റിവോള്‍വര്‍എടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. അഭിഭാഷകര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന് ശേഷമായിരുന്നു വെടിവച്ചത്. രണ്ട് റൗണ്ട് വെടിയുതിര്‍ത്തു.
വെടിയുതിര്‍ത്ത സിഐയെ പിന്നീട് അഭിഭാഷകര്‍ തന്നെ കീഴ്‌പെടുത്തി വഞ്ചിയൂര്‍ പൊലിസില്‍ ഏല്‍പിച്ചു. വെടിയുണ്ടയും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഇത് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.
ജില്ലാ ജഡ്ജി ബി.സുധീന്ദ്രകുമാര്‍, ഡിസിപി എസ്.അജിതാ ബീഗം, സിറ്റിപൊലിസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ് എന്നിവരും ആര്‍പിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിന് ശേഷമാണ് രാഗേന്ദുവിനേയും സഹോദരനേയും ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തില്‍ പ്രതിഷേധിച്ച ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിന് സംസ്ഥാന വ്യാപകമായി കോടതി ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.