ജലീലിന് മോദിയുടെ നിയമപഴുത്: പിണറായിക്ക് എത്ര ചങ്കുണ്ടെന്ന് വീമ്പ് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഹരീഷ്
കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയി മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വികസന ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ അദീബിനെ നിയമിച്ചതില്‍ ചട്ടലംഘനമില്ലെന്നാണ് ജലീലിന്റെ അവകാശ വാദം.
എന്നാല്‍ മന്ത്രി സ്വജനപക്ഷപാതം നടത്തിയെന്നതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്നതോടെ ജലീലിന്റെ നില കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്. ജലീലിനെതിരായി ഉയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മോ ഇതുവരെ നിലപാട് വ്യക്തമാക്കത്തതിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ജനങ്ങളോട് വിശദീകരിക്കണം
മന്ത്രിക്കെതിരായി ഉയര്‍ന്ന ആരോപണത്തില്‍ ജനങ്ങളോട് വിശദീകരണം നടത്താന്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും ബാധ്യതയുണ്ടെന്നാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെടുന്നത്.

ഹരീഷ് വാസുദേവന്‍
മറ്റൊരു കെഎം മാണിയാവാനല്ല ജലീല്‍ സാഹിബിന് ജനങ്ങള്‍ വോട്ട് തന്നത്. ഇത് ജലീലിനോട് പറയാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്ര ചങ്കുണ്ടെന്ന് അണികള്‍ വീമ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ഹരീഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

ബന്ധു നിയമനം
മന്ത്രി കെടി ജലീലിന്റെ ബന്ധു നിയമനം എല്ലാ നിലയ്ക്കും നിയമവിരുദ്ധമാണ്. സ്വകാര്യ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ പറ്റില്ല, ,പിഎസ്‌സി യുമായി ആലോചനയില്ല, വിജിലന്‍സ് ക്ലിയറന്‍സ് ഇല്ല, ക്രമവിരുദ്ധ നിയമനരീതി. അങ്ങനെ കാരണങ്ങള്‍ അനവധി.

ന്യായീകരിക്കുന്തോറും
ന്യായീകരിക്കുന്തോറും കൂടുതല്‍ നാറുന്ന ഇടപാടാണ് അത്. തെറ്റു പറ്റിയാല്‍ പരിശോധിക്കും എന്നല്ല, തിരുത്തും എന്നല്ല, കെഎം മാണിയുടെ ഓഫീസിലെ തരികിട നിയമനങ്ങള്‍ കാണിച്ചു ഇപ്പോഴും ചെയ്തിയെ ന്യായീകരിക്കുകയാണ് മന്ത്രി ശ്രീ.ജലീല്‍.

മറ്റൊരു കെഎം മാണി
മറ്റൊരു കെഎം മാണിയാകാന്‍ അല്ല ജലീല്‍ സാഹിബേ നിങ്ങള്‍ക്കീ ജനം വോട്ട് തന്നത്. ഇത് ജലീലിനോട് പറയാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനു എത്ര ചങ്കുണ്ടെന്നു അണികള്‍ വീമ്പ് പറഞ്ഞിട്ടും ഒരു കാര്യവുമില്ല.

വെല്ലുവിളി
ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് കേസ് കൊടുക്കാനാണ് ശ്രീ.ജലീല്‍ വെല്ലുവിളിക്കുന്നത്. 2018 ജൂലൈയിലെ അഴിമതി നിരോധന നിയമ ഭേദഗതി വഴി നരേന്ദ്രമോദി 13 ആം വകുപ്പിനെ നിര്‍വ്വീര്യമാക്കിയതും.

വലിയ അശ്ലീലം
ഏത് സ്വന്തക്കാരെയും വഴിവിട്ടു സഹായിച്ചാലും ക്രിമിനല്‍ അഴിമതിയുടെ പരിധിയില്‍ പെടില്ല എന്ന നിയമം കൊണ്ടുവന്നതും അറിഞ്ഞുകൊണ്ടാണ് ജലീല്‍ സാഹിബ് വെല്ലുവിളിക്കുന്നത്. അദാനിമാരെയും അംബാനിമാരെയും സഹായിക്കാനുള്ള മോദിയുടെ നിയമപഴുത് ആശ്രയമാക്കുന്നതിലും വലിയ അശ്ലീലം ഇല്ല.

സിപിഎമ്മിനും ഇടതുപക്ഷത്തിനും
സിപിഎമ്മിനും ഇടതുപക്ഷത്തിനും ജനങ്ങളോട് വിശദീകരിക്കാന്‍ ബാധ്യതയുണ്ട്. ആ തെറ്റ് എത്രയും വേഗം തിരുത്തുന്നോ അത്രയും നല്ലത്, മന്ത്രിക്കും സര്‍ക്കാരിനും എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഹരീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പികെ ഫിറോസ്
അതേസമയം മന്ത്രിക്കെതിരായി കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് അധ്യക്ഷനായ പികെ ഫിറോസ് പുറത്തുവിട്ടിരുന്നു. ഏഴ് അപേക്ഷകളാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ലഭിച്ചത്. ഇതില്‍ അഞ്ചും യോഗ്യരായവരുടെ അപേക്ഷയായിരുന്നു. ഇതെല്ലാം തഴഞ്ഞാണ് ബന്ധുവായ അദീബിന് നിയമനം നല്‍കിയതെന്നാണ് ഫിറോസ് ചൂണ്ടിക്കാട്ടുന്നത്.

ജലീല്‍ വിശദമാക്കുന്നത്
ഏഴ് അപേക്ഷകളാണ് ലഭിച്ചിരുന്നതെന്ന് നേരത്തെ മന്ത്രി ജലീലും വിശദീകരിച്ചിരുന്നു. എന്നാല്‍ യോഗ്യരായവരെ കിട്ടിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇടപെട്ട് നിയമനം നടത്തിയതെന്നും ജലീല്‍ വിശദമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഹരീഷ് വാസുദേവന്‍












Click it and Unblock the Notifications