അപ്രതീക്ഷിത ഹര്‍ത്താല്‍; തൃശൂരിലും കടകൾ അടപ്പിച്ചു
തൃശൂര്‍: കത്‌വയില്‍ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത ഹര്‍ത്താലും പ്രകടനവും നടന്നു.ചേലക്കര, പഴയന്നൂര്‍, കൈപ്പമംഗലം, ചളിങ്ങാട്, മൂന്നുപീടിക എന്നിവിടങ്ങളിലാണ് പ്രകടനങ്ങള്‍ നടന്നത്. തിരുവില്വമലയിലും, പഴയന്നൂരിലും ബസുകള്‍ തടഞ്ഞു. മൂന്ന് പീടികയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും വാടസ്ആപ്പിലും ഫെയ്‌സ് ബുക്കിലും സന്ദേശം ഉണ്ടായിരുന്നു.

കയ്പമംഗലം: ജമ്മു കാശ്മീരിലെ കത്‌വയില്‍ ബാലികയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചളിങ്ങാട് ഗ്രാമം ഹര്‍ത്താല്‍ ആചരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ നടത്തുന്ന ഹര്‍ത്താലുകളില്‍ സഹകരിക്കാത്ത പ്രദേശമാണ് ചളിങ്ങാട്. ഹര്‍ത്താലില്ലാത്ത ഗ്രാമം എന്നാണ് ചളിങ്ങാടിനെ അറിയപ്പെടുക. ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ട ബാലികക്ക് വേണ്ടി വ്യാപാരികള്‍ സ്വമേധയാ കടകളടച്ച് പ്രതിഷേധിക്കുകയായിരുന്നു. ചിറക്കല്‍ പള്ളി തൊട്ട് കാക്കാത്തിരുത്തി പള്ളി വളവ് വരെയുള്ള കടകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു.
അതേ സമയം സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് മൂന്നുപീടിക, കാളമുറി എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. ചളിങ്ങാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചളിങ്ങാട് നിന്നാരംഭിച്ച പ്രകടനം മൂന്നുപീടിക കാള മുറി വഴി പള്ളി വളവില്‍ സമാപിച്ചു നൂറ് കണക്കിന് പേര്‍ പ്രകടനത്തില്‍ അണിനിരന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുല്ലിമീന്‍ മതിലകം റേഞ്ചിന്റെ ആഭിമുഖ്യത്തിലും മൂന്നുപീടികയില്‍ പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട്: ഇന്ന് ഹര്‍ത്താല്‍ എന്ന സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം ചാവക്കാട് ടൗണിനെ നേരിയ തോതില്‍ ബാധിച്ചു.പല കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. എന്നാല്‍ ഭൂരിഭാഗം കടകളും തുറന്നു പ്രവര്‍ത്തിച്ചു. പൊന്നാനി ചാവക്കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഹര്‍ത്താല്‍ ഉണ്ടെന്ന രീതിയില്‍ രാവിലെ ചിലര്‍ കടകള്‍ തുറക്കാന്‍ മടിച്ചെങ്കിലും പിനീട് തുറന്നു. വാഹങ്ങള്‍ നിരത്തിലിറങ്ങി അതിനിടെ പരിചയമില്ലാത്ത ചിലര്‍ ബൈക്കുകളില്‍ എത്തി കടകള്‍ അടക്കണമെന്ന് പറയുകയും ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കടയുടമകള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി .
ചേലക്കര: പഴയന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിച്ചു. മെഡിക്കല്‍ സ്‌റ്റോര്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടപ്പിച്ചു. കറുത്ത കൊടിയുമായി ഇവര്‍ ടൗണില്‍ മൗനജാഥയും നടത്തി.












Click it and Unblock the Notifications