ബാങ്ക് ഇടപാടുകാര്‍ക്ക് വന്‍തിരിച്ചടി..!! 4 ഇടപാട് മാത്രം ഫ്രീ..ശേഷമുള്ള ഓരോന്നിനും 150 രൂപ വീതം !!
ഇടപാടുകാർക്ക് പണികൊടുത്ത് എച്ച്ഡിഎഫ്സി ബാങ്ക്. അധിക ഇടപാടുകൾക്ക് ഇനി സർവ്വീസ് ചാർജ്
കോഴിക്കോട്: നോട്ട് നിരോധനത്തിന് ശേഷം ബാങ്ക് അക്കൗണ്ടുള്ളവരും എടിഎം ഉപയോഗിക്കുന്നവരുമെല്ലാം കഷ്ടപ്പെട്ടത് ചെറുതായൊന്നുമല്ല. കൂനില്‍മേല്‍ കുരു എന്നത് പോലെ പുതിയ നിയന്ത്രണങ്ങള്‍ ബാങ്കുകള്‍ സ്വന്തം നിലയ്ക്കും നടപ്പാക്കിത്തുടങ്ങുന്നു.
എച്ച്ഡിഎഫ്‌സി ബാങ്കാണ് ഉപഭോക്താക്കള്‍ക്ക് പണി കൊടുത്തിരിക്കുന്നത്. സേവന നിരക്കുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്.
നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികളില്‍ നിന്നും ഇപ്പോഴും പൊതുജനം പൂര്‍ണമായും മുക്തരായിട്ടില്ല. ദിനംപ്രതി എടിഎമ്മില്‍ നിന്നും പിന്‍വലിക്കാനുള്ള തുകയുടെ പരിധി കൂട്ടിയെന്ന് പറയുന്നുണ്ടെങ്കിലും അത്രയും പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല എന്നും പരാതിയുണ്ട്.
അതിനിടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുട്ടന്‍പണി തന്നിരിക്കുന്നത്. ബാങ്കില്‍ ഇനി പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പ്രത്യേക ചാര്‍ജ് നല്‍കണം.
പ്രതിമാസം ഇപ്പോള്‍ നാല് തവണവരെയാണ് ബാങ്കില്‍ നേരിട്ട് ഇടപാടുകള്‍ നടത്താനാവുക. ഇതിന് പണം ഈടാക്കുന്നില്ല. എന്നാല്‍ നാല് ഇടപാടുകള്‍ കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇനി പണം നല്‍കണം.
അഞ്ചാമത്തേത് മുതലുള്ള ഓരോ ഇടപാടിനും നല്‍കേണ്ടി വരിക 150 രൂപ വീതമാണ്. പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇത്രയും തുക നല്‍കിയാലേ നടക്കൂ. സേവനനികുതിക്കും സെസിനും പുറമേയാണിത്.
ഇത് മാത്രമല്ല, നാലാമത്തേത് കഴിഞ്ഞുള്ള ഇടപാടുകള്‍ക്ക് പണത്തിന്റെ മൂല്യം നോക്കിയും ചാര്‍ജ് ഈടാക്കും. അക്കൗണ്ട് ഇല്ലാത്ത ശാഖവഴിയുള്ള ഇടപാടാണ് എങ്കില്‍ രണ്ട് ലക്ഷത്തിന് മേലെ ഉള്ളവയ്ക്ക് പ്രതിദിനം 25,000 രൂപവരെ സൗജന്യമാണ്.
മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ദിവസം 25,000 രൂപവരെ കൈമാറാവുന്നതാണ്. അതിന് മുകളില്‍ ആണെങ്കില്‍ 150 രൂപ നല്‍കണം. മാത്രമല്ല പതിനഞ്ച് ശതമാനം സര്‍വ്വീസ് ടാക്‌സും നല്‍കണം.
തീര്‍ന്നില്ല. ഹോം ബ്രാഞ്ച് വഴി പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പണം ഈടാക്കും. പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ബാങ്കിന് അധിക ചാര്‍ജ് നല്‍കണം.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഹോം ബ്രാഞ്ച് വഴി പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ ഓരോ ആയിരം രൂപയ്ക്കും അഞ്ച് രൂപവീതം ഈടാക്കും. മിനിമം ചാര്‍ജായ 150 രൂപയ്ക്ക് പുറമേയാണിത്.
എന്നാല്‍ എസ്ബി മാക്‌സ് ഉപഭോക്താക്കള്‍ക്ക് മറ്റു ഇടപാടുകാരെക്കാളും ആശ്വസിക്കാനുള്ള വകയുണ്ട്. മാസത്തില്‍ അഞ്ച് ഇടപാടുകള്‍ ഇവര്‍ക്ക് സൗജന്യമാണ്. അത് കഴിഞ്ഞാല്‍ ഈ ഇടപാടുകള്‍ക്കും നിരക്കുകള്‍ ബാധകമാണ്.
മാര്‍ച്ച് ഒന്നുമുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. ശമ്പള അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും ഈ പുതിയ നിരക്ക് ബാധകമാണ്. ബാങ്ക് ഇടപാടുകാരെ ഇക്കാര്യം അറിയിച്ചുകഴിഞ്ഞു.
ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് അധികൃതര്‍ അയച്ച ഇ മെയിലിലാണ് നാലില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ വിവരം അറിയിച്ചിരിക്കുന്നത്.