സംസ്ഥാനത്ത് പുതിയ കൊറോണ ബാധയില്ല: ആശുപത്രി വിട്ടത് ഒമ്പത് പേർ, നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി. പത്തനംതിട്ടയുൾപ്പെടെ വിവിധ ജില്ലകളിലായി 3, 313 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 129 പേരും രോഗികളുമായി അടുത്തിടപഴകിയവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയതായും ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കൊറോണ വൈറസ് ആഗോള പകർച്ചാ വ്യാധി: പ്രഖ്യാപനം ലോകാരോഗ്യ സംഘടനയുടേത്!!
കൊറോണ പരിശോധനയച്ച 1179 സാമ്പിളുകളിൽ 809 സാമ്പിളുകളുടെ ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്. തിരുവനന്തപുരത്തും സാമ്പിളുകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ ലാബുകളിൽ പരിശോധന നടത്തുന്നിന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടുണ്ട്. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്.
ഇറ്റലിയിൽ നിന്നെത്തിയ പ്രവാസി കുടുംബം സഞ്ചരിച്ചതിന്റെ ജിയോ മാപ് വ്യക്തമാണെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. നേരിട്ട് രോഗികളുമായി ബന്ധം പുലർത്തിയവർ ഹൈ റിസ്ക് പട്ടികയിലാണ്. ഇവരിൽ 13 ശതമാനം പേരും 60 വയസ്സിന് മുകളിലുള്ളവരാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. എറണാകുളം ജില്ലയിൽ 33 പേരാണ് ഹൈറിസ്ക് പട്ടികയിലുള്ളത്. കോട്ടയത്ത് 60 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തെർമൽ സ്കാനിംഗും ശക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ടയിൽ ആറ് പേരെക്കൂടി ഏറ്റവും ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ 25 പേരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ ഒമ്പത് പേർ ഇതിനകം ആശുപത്രി വിട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊറോണ വൈറസ് ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ പത്ത് പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 24 പേരിൽ 10 പേർക്ക് വൈറസ് ബാധയില്ലെന്നാണ് പരിശോധന പുറത്തുവന്നതോടെ സ്ഥിരീകരിചിട്ടുള്ളത്.
2 പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 30 പേരാണ് ഐസോലേഷൻ വാർഡുകളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിനകം കൊറോണ പരിശോധനാ ഫലം നെഗറ്റീവായ പത്ത് പേരിൽ അഞ്ച് പേർ ഇതിനകം ആശുപത്രി വിട്ടിരുന്നു. ഇനി ഇക്കൂട്ടത്തിൽ 14 പേരുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്. ഇതിനിടെ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 17 പേരെ കൂടി നിരീക്ഷിക്കും. ഇതിനായി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റുക. അതേ സമയം എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.
കൊറോണ കണ്ടെത്തിയ പത്തനംതിട്ട റാന്നിയിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെ യോഗത്തിലാണ് കള്കടറുടെ നിർദേശം. ജില്ലയിൽ 900 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.