Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ഇന്ദിരാനഗർ ഫ്ലൈഓവർ; 1300 കോടി ചിലവ്, പണം ഭൂവുടമകളിൽ നിന്ന് കണ്ടെത്താൻ ഡിപിആർ നിദ്ദേശം!

ബെംഗളൂരു: സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷനെയും സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗം സമീപത്തെ ഭൂവുടമകളിൽ നിന്ന് ഈടാക്കുന്ന പ്രത്യേക ലെവിയിലൂടെ കണ്ടെത്താൻ ആലോചന. ഏകദേശം 1300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇന്ദിരാനഗർ, ഡോംലൂർ, കോറമംഗല, മടിവാള എന്നിവ ഉൾപ്പെടെയുള്ള ബെംഗളൂരുവിലെ പ്രധാന വ്യാപാര-സ്‌റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുക.

ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; വ്യാഴാഴ്ച ഈ പ്രദേശങ്ങളിൽ 7 മണിക്കൂർ വൈദ്യുതി മുടങ്ങും
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; വ്യാഴാഴ്ച ഈ പ്രദേശങ്ങളിൽ 7 മണിക്കൂർ വൈദ്യുതി മുടങ്ങും

പദ്ധതിക്കായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) അടുത്തിടെ ടെൻഡറുകൾ ക്ഷണിച്ചിരുന്നു. ഇതിനിടെ, സിദ്ധി ശക്തി പ്രൊജക്റ്റ്സ് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിൽ ടോൾ പിരിവ് പ്രായോഗികമല്ലെന്നാണ് പറയുന്നത്. കോറിഡോറിലെ നിരവധി റാംപുകൾ, മിശ്ര ഗതാഗത സാഹചര്യം, തുടർച്ചയില്ലാത്ത രൂപകൽപന എന്നിവ കാരണം ടോൾ സംവിധാനം സാമ്പത്തികമായി ലാഭകരമാകില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

bengaluru

ഇതിന് പകരമായി നിലവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഈടാക്കുന്ന വാർഷിക നികുതിയിൽ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പ്രത്യേക ലെവി ഉൾപ്പെടുത്താനാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്നത്. കോറിഡോറിന്റെ സ്വാധീന മേഖലയിലുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യം ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടെ ഉയരുമെന്നും, ആ മൂല്യവർധനയുടെ ഒരു ഭാഗം നികുതിയിലൂടെ തിരിച്ചുപിടിക്കാമെന്നുമാണ് നിർദ്ദേശം.

എന്നാൽ ഫണ്ടിംഗ് മാതൃക സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബി-സ്മൈൽ മാനേജിങ് ഡയറക്‌ടറും ജിബിഎ ചീഫ് കമ്മിഷണറുമായ മഹേശ്വർ റാവു വ്യക്തമാക്കി. 10 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ഫ്ലൈഓവറുകൾ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ മാതൃകയിൽ ടോൾ സംവിധാനത്തോടെ നടപ്പാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.

ടോൾ പ്രായോഗികമല്ലെന്നും യോഗ്യമായ ടെൻഡർ ലഭിക്കില്ലെന്നും കണ്ടെത്തിയാൽ മൂല്യവർധന അടിസ്ഥാനമാക്കിയുള്ള ധനസമാഹരണ രീതി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതിനെതിരെ പൊതു ജനങ്ങളിൽ നിന്ന് എതിർപ്പ് ശക്തമാണ്. ഇന്ദിരാനഗറിലെ ചില റസിഡന്റ്സ് അസോസിയേഷനുകൾ പദ്ധതിക്കെതിരെ രംഗത്തെത്തി.

വിഷയത്തിൽ ഐ ചേഞ്ച് ഇന്ദിരാനഗർ എന്ന കൂട്ടായ്‌മ പൊതുചർച്ച സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി-സ്മൈലിന് കത്ത് നൽകിയിട്ടുണ്ട്. പദ്ധതിയുടെ 24 മാസത്തെ നിർമാണ കാലാവധി യാഥാർഥ്യമാണോയെന്നും നിർദ്ദിഷ്‌ട പാതയിലുടനീളം നിലകൊള്ളുന്ന 749 മരങ്ങൾ വെട്ടിമാറ്റേണ്ടിവരുമോയെന്ന ആശങ്കയും അവർ ഉയർത്തിയിട്ടുണ്ട്.

2017-ൽ 203 കോടി രൂപ ചെലവിൽ ആരംഭിച്ച 2.4 കിലോമീറ്റർ നീളമുള്ള ഈജിപുര ഫ്ലൈഓവർ പദ്ധതി ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിൽ പുതിയ പദ്ധതിയുടെ സമയക്രമത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഡിപിആർ പ്രകാരം നിലവിൽ തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ ഏകദേശം 3996 പാസഞ്ചർ കാർ യൂണിറ്റ് ഗതാഗതമാണ് ഈ പാതയിലുള്ളത്. അടുത്ത 25 വർഷത്തിനുള്ളിൽ ഇത് 12,000 പിസിയുവരെ ഉയരുമെന്നാണ് കണക്കുകൂട്ടൽ.

നിര്‍മ്മാണച്ചെലവ് 500 കോടി രൂപ! ഉദ്ഘാടനത്തിന് 3 ദിവസം മുന്‍പ് ബെംഗളൂരു റോഡ് തകര്‍ന്നു
നിര്‍മ്മാണച്ചെലവ് 500 കോടി രൂപ! ഉദ്ഘാടനത്തിന് 3 ദിവസം മുന്‍പ് ബെംഗളൂരു റോഡ് തകര്‍ന്നു

നിലവിലെ 20 മീറ്റർ വീതിയുള്ള റോഡും സങ്കീർണമായ ഗതാഗത ക്രമീകരണങ്ങളും ടോൾ പിരിവിനെ പ്രായോഗികമല്ലാത്തതാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ചില മേഖലകളിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയുടെ കീഴിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+