വടകര താലൂക്കില്‍ കാലവർഷം കനത്തു: കാറ്റിലും മഴയിലും വീടുകൾ തകർന്നു, നിരവധി മരങ്ങൾ കടപുഴകി
വടകര: വടകര താലൂക്കിലും പരിസര പ്രദേശങ്ങളിലും താണ്ഡവമാടിയ ചുഴലി കാറ്റിലും ശക്തമായ മഴയിലും വൻ നാശനഷ്ടം. പലയിടങ്ങളിലും റോഡരികിലെ മരങ്ങൾ കടപുഴകി വീണതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വടകര നഗര പരിധിയിലെ പുറങ്കരയിലും, പുതുപ്പണം എന്നിവിടങ്ങളിലും, ഒഞ്ചിയം പഞ്ചായത്തിലെ കല്ലിന്റവിട ബീച്ചിലെ വലിയ പുരയിൽ ശാന്തയുടെ വീടുമാണ് കനത്ത മഴയിൽ തകർന്നത്. പുറങ്കരയിലെ പള്ളീന്റവിട പങ്കജാക്ഷൻ, കീരന്റെ വളപ്പിൽ ലക്ഷ്‌മി, എന്നിവരുടെ വീടുകളും, കെ.വി.രാഘവന്റെ കടയും മരം വീണ് ഭാഗികമായി തകർന്നു.
അഴിയൂരിലെ മാഹി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ മരം കട പുഴകി വീണതിനാൽ മണിക്കൂറുകളോളം തീവണ്ടി ഗതാഗതം സ്തംഭിച്ചു. പാലയാട് നട തെരു ഗണപതി ക്ഷേത്രത്തിന്റെ നടപന്തലും, മതിലും, ക്ഷേത്രത്തിന്റെ ഒരു ഭാഗവും ആൽ മരം വീണു തകർന്നു. കൈനാട്ടി-തൊട്ടിൽപ്പാലം സംസ്ഥാന പാതയിൽ എടച്ചേരി പോലീസ് സ്റ്റേഷന് സമീപം വൻ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. എടച്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്.
മണിയൂർ പാലയാട് നടയിൽ കെട്ടിടത്തിന് മുകളിൽ മരം കട പുഴകി വീണ് കട പൂർണ്ണമായും തകർന്നു. ഇന്നലെ വൈകീട്ട് ആറു മണിക്ക് ആഞ്ഞു വീശിയ കാറ്റിലാണ് മരം വീണത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തരംഗിണി വാടക സ്റ്റോർ, പാലയാട് ദേശീയ വായനശാല എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. നടക്കുതാഴ പുതിയാപ്പിൽ മരം കടപുഴകി വീണതിനാൽ വടകര-മേമുണ്ട റൂട്ടിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് കെട്ടിടത്തിന് മുകളിൽ മരം തകർന്നു വീണ് കെട്ടിടം ഭാഗികമായി തകർന്നു. തകർന്ന വീടുകൾ ഡെപ്യൂട്ടി തഹസിൽദാർ കെ.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.