ആശങ്കയൊഴിയുന്നില്ല; സംസ്ഥാനത്ത് കനത്ത മഴ... ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു... ജാഗ്രതാ നിർദ്ദേശം..
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിത പെയ്ത്ത് തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും കാലവർഷം ശക്തിയാർജിച്ച് തുടങ്ങി. കനത്ത മഴയെ തുടർന്ന് മലയോര മേഖലകളിൽ പലയിടത്തും ഉരുൾ പൊട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും രണ്ട് ദിവസത്തേയ്ക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ,കോട്ടയം , മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നും തുടരുകയാണ്.
കണ്ണൂർ ശ്രീകണ്ഠപുരം മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടായി. കോഴിക്കോട് കക്കാടം പൊയിലിൽ മണ്ണിടിച്ചിലും ഉണ്ടായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ബാവലി, ചീങ്ങണ്ണി, കാഞ്ഞിരപ്പുഴകൾ കര കവിഞ്ഞൊഴുകുകയാണ്. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തി.
ഷാജിയേട്ടാ ഇവനെയങ്ങ്; കരുണാനിധിയെ അപമാനിച്ച ടിജി മോഹന്‍ദാസിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല
വയനാട് ജില്ലയിലെ മുഴുവൻ ക്വാറികളുടെ പ്രവർത്തനം നിർത്തി വെയ്ക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകൾ 3 സെന്റീമീറ്റർ കൂടി ഉയർത്തി. ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മരം വീണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോട് ചേർന്ന് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കാൻ ഇടയാക്കിയത്. വ്യാഴ്ഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. ഓഗസ്റ്റ് 14 മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വ്യഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. 128.6 മില്ലീ മീറ്റർ മഴയാണ് ചൊവ്വാഴ്ച പെയ്തത്. ബുധനാഴ്ച 11 മണിയിലെ കണക്ക് അനുസരിച്ച് 2396.86 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.