അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിമെന്നാണ് പ്രവചനം.
അതേസമയം, മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലി പുരത്തിനടുത്ത് കര തൊട്ടു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ കാറ്റും മഴയും ആ ണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.
കാറ്റിന്റെ ശക്തി കുറഞ്ഞ് 65 കിലോമീറ്റർ വേഗതയിൽ ആണു വീശുന്നത്. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റ് സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ടു. വൈകീട്ടോടെ ന്യൂനമർദ്ദമായി ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപേട്ട്, തിരുവെള്ളൂർ, കടലൂർ, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്. പുതുച്ചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.