സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ;12ാം തീയ്യതിവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
Recommended Video
തിരുവനന്തപുരം: സംസ്ഥാനതത് കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് അറിയിച്ചു.
ഒമ്പതാം തിയ്യതി വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും. പത്താം തീയ്യതിയോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

11, 12 തിയ്യതികളില്‍ മഴയില്‍ കുറവ് സംഭവിക്കും. എന്നാലും വടക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 14 സെന്റീമീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്. അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മിക്കയിടത്തും വൈദുതി ബന്ധം തകരാറിലായി.
മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാട് ജില്ലയെ മഴ സാരമായി ബാധിച്ചിട്ടുണ്ട്. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications