ഹീറോയെ സീറോയാക്കി ഹൈക്കോടതി! ശബരിമല ഡ്യൂട്ടിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന് ചോദ്യം
കൊച്ചി: ശബരിമലയിലെ ക്രമസമാധാന പാലനത്തിനായി കര്‍ശന നിലപാടെടുക്കുന്ന എസ്പി യതീഷ് ചന്ദ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരാണിപ്പോള്‍. നേരത്തെ എല്‍ഡിഎഫുകാരെ കൈകാര്യം ചെയ്തപ്പോള്‍ എസിപിക്ക് ഫാന്‍സ് പേജുണ്ടാക്കിയവര്‍, ഇപ്പോള്‍ എസ്പി ബിജെപി നേതാക്കളെ കൈകാര്യം ചെയ്യുമ്പോള്‍ തെറിവിളി തുടങ്ങിയിട്ടുണ്ട്. അതേസമയം നേരത്തെ തെറിവിളിച്ച ഇടത് അനുകൂലികള്‍ ഇപ്പോള്‍ യതീഷ് ചന്ദ്രയെ ഹീറോയുമാക്കിയിരിക്കുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ ആണെന്നത് ഹൈക്കോടതിയില്‍ ബാധകമല്ലാത്തത് കൊണ്ട് എസ്പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് ഹൈക്കോടതി. യതീഷ് ചന്ദ്രയുടെ മുന്‍കാല ചരിത്രം ഓര്‍മ്മപ്പെടുത്തിയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

താരമായി ഓഫീസർ
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയ യതീഷ് ചന്ദ്ര 15 ദിവസത്തേക്കാണ് നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുമായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. മുഖം നോക്കാതെ നിയമം നടപ്പാക്കുന്ന ഓഫീസര്‍ എന്നൊരു പ്രതിച്ഛായ ഈ പോലീസ് ഓഫീസര്‍ക്കുണ്ട്. ശബരിമലയില്‍ തൊഴാന്‍ പോകുന്നവര്‍ക്ക് കുഴപ്പമുണ്ടാകില്ലെന്നും ആരും സ്ത്രീകളുടെ തലയില്‍ തേങ്ങ എറിയാന്‍ പോകേണ്ടെന്നും പ്രതികരിച്ചതോടെയാണ് യതീഷ് ചന്ദ്ര ശബരിമലയിലെ താരമായത്.

സുരേന്ദ്രനേയും ശശികലയേയും പൂട്ടി
തുടര്‍ന്ന് കെ സുരേന്ദ്രന്‍ പോലീസ് നിര്‍ദേശം ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ എത്തിയപ്പോള്‍ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതും യതീഷ് ചന്ദ്ര തന്നെ. പിന്നാലെ കെപി ശശികല ശബരിമലയിലേക്ക് പോകാനെത്തിയപ്പോള്‍ പ്രശ്‌നമുണ്ടാക്കില്ലെന്നും ആറ് മണിക്കൂറിനകം തിരിച്ചിറങ്ങണമെന്നും കര്‍ശനമായി നിര്‍ദേശിച്ച് നോട്ടീസും നല്‍കി വിട്ടതും യതീഷ് ചന്ദ്ര തന്നെ.

വിമർശിച്ച് ഹൈക്കോടതി
എസ്പിയുടെ നിര്‍ദേശം അനുസരിച്ച് ശശികല മലയിറങ്ങുകയും ചെയ്തു. ഇതോടെ ഇടത് പക്ഷത്ത് യതീഷ് ചന്ദ്ര ഹീറോയുമായി. എന്നാല്‍ എസ്പിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഹൈക്കോടതി. എസ്പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഒപ്പം ശബരിമലയില്‍ ചുമതലയുളള ഐജി വിജയ് സാക്കറെയ്ക്കും കുറ്റപ്പെടുത്തലുണ്ടായി.

അവർക്ക് മലയാളം അറിയില്ലേ
ശബരിമലയിലെ എസ്പിക്കും ഐജിക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ എന്തുകൊണ്ട് അവര്‍ക്ക് മനസ്സിലാക്കുന്നില്ലെന്നും മനസ്സിലാകുന്നുവെങ്കില്‍ ശരണം വിളി എന്തിന് തടയുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമല ഡ്യൂട്ടിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

എന്തിന് നിയോഗിച്ചു
ഇയാള്‍ തന്നെ അല്ലേ പണ്ട് സ്ത്രീകളേയും കുട്ടികളേയും അടിച്ചത് എന്ന് വൈപ്പിന്‍ സംഭവം ഓര്‍മ്മപ്പെടുത്തി ഹൈക്കോടതി ആരാഞ്ഞു. എസ്പിക്കും ഐജിക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉളളതല്ലേ എന്നും ഹൈക്കോടതി ചോദിച്ചു.ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന പരിചയ സമ്പന്നരെ വേണ്ടെ ശബരിമലയില്‍ നിയോഗിക്കാനെന്ന് ചോദിച്ച കോടതി ഇവരെ എന്തിന് നിയമിച്ചെന്ന് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications